കൊച്ചി: പെറ്റ് ഷോപ്പിൽനിന്ന് നായക്കുട്ടിയെ മോഷ്ടിച്ച സംഭവത്തിൽ കേസിനില്ലെന്ന് വ്യക്തമാക്കി കടയുടമ മുഹമ്മദ് ബാഷിത്. നായക്കുട്ടിയെ തിരിച്ചുകിട്ടിയതുകൊണ്ട് ഇനി കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.
കൊച്ചി നെട്ടൂരിലെ പെറ്റ് ഷോപ്പിൽനിന്ന് നായക്കുട്ടിയെ മോഷ്ടിച്ച സംഭവത്തിൽ കര്‍ണ്ണാടക സ്വദേശികളായ രണ്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളെ ഉഡുപ്പിയിലെ കര്‍ക്കാലയില്‍ നിന്ന് ഇന്നലെ കൊച്ചി പോലീസ് പിടികൂടിയിരുന്നു. പ്രതികളായ നിഖിലിനെയും ശ്രേയയേയും കോടതിയില്‍ ഹാജരാക്കി.
എന്നാൽ കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് ബാഷിത് അറിയിച്ചതോടെ ഇരുവരെയും കോടതി വിട്ടയച്ചു. നിഖിലും ശ്രേയയും പെറ്റ് ഷോപ്പിൽനിന്ന് പട്ടിക്കുട്ടിയെ ഹെല്‍മറ്റിലൊളിപ്പിച്ച് ബൈക്കില്‍ ഉഡുപ്പി കര്‍ക്കാലയിലെക്കാണ് കടത്തിയത്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പെറ്റ് ഹൈവ് എന്ന കടയില്‍ നിന്ന് എഞ്ചിനിയറിങ് വിദ്യാർഥികളായ പ്രതികൾ നായക്കുട്ടിയെ മോഷ്ടിച്ചത്. കടയിലെത്തിയ ഇവര്‍ പൂച്ചക്കുട്ടിയെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൂച്ചക്കുട്ടിയെ ഇല്ലെന്ന് അറിയിച്ചതോടെ കുറച്ചുനേരം കൂടി അവിടെ തുടർന്നശേഷം കടയില്‍ നിന്ന് പോകുകയും ചെയ്തു.
ഏറെ സമയം കഴിഞ്ഞാണ് നായക്കുട്ടിയെ കാണാതായ കാര്യം ബാഷിത് ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ബൈക്കിലെത്തിയ യുവതിയും യുവാവും നായക്കുട്ടിയെ ഹെൽമെറ്റിനുള്ളിൽവെച്ച് പുറത്തേക്ക് പോകുന്നത് കണ്ടത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇരുവരെയും കര്‍ക്കാലയില്‍ നിന്ന് പിടികൂടുകയായിരുന്നു. നായക്കുട്ടിയും ഇവർക്കൊപ്പമുണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.