തിരുവനന്തപുരം: സിക വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് എത്തിയ കേന്ദ്രസംഘം ഇന്ന് നിർണായക കൂടിക്കാഴ്ചകൾ നടത്തും. ആരോഗ്യവകുപ്പ് ഡയറക്ടറുമായും ഡി എം ഒയുമായും കേന്ദ്രസംഘം കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരം ജില്ലയിലെ 15 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. രോഗബാധിത പ്രദേശങ്ങളില്‍ കേന്ദ്ര സംഘം പരിശോധന നടത്തും.
ഡൽഹിയിൽ നിന്നു എത്തിയ ആറ് അംഗ വിദഗ്ധ സംഘമാണ് സംസ്ഥാനത്തെ സിക സാഹചര്യം വിലയിരുത്താനായി എത്തിയത്. സംഘം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുക്കും. സികയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ജില്ലാ ഭരണകൂടവും പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. പനി ക്ലിനിക്കുകളും ശക്തമാക്കി.
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നന്ദന്‍കോട് നിന്നും ശേഖരിച്ച സാമ്പിളുകള്‍ ആലപ്പുഴ എന്‍.ഐ.വി.യില്‍ നടത്തിയ പരിശോധനയിലാണ് 40 വയസുകാരന് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ആദ്യഘട്ടമായി അയച്ച 17 സാമ്പിളുകള്‍ നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് രണ്ടാംഘട്ടമായി അയച്ച 27 സാമ്പിളുകളിലാണ് ഒരാള്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 15 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് സിക വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് തീരെ അപ്രതീക്ഷിതമായല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, ഡങ്കി, ചിക്കുന്‍ ഗുനിയ, തുടങ്ങിയ വൈറസ് രോഗങ്ങളെ പോലെ ഈഡിസ് ഈജിപ് തൈ, ഈഡിസ് ആല്‍ബോപിക്റ്റസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക. കേരളത്തില്‍ ഈഡിസ് ഈജിപ്തൈ കൊതുക് സാന്ദ്രത വളരെ കൂടുതലാണ്. ഗുരുതരമായ രോഗമല്ലെങ്കിലും സിക രോഗത്തിന്‍റെ പ്രധാനപ്രശ്നം ഗര്‍ഭിണികളെ ബാധിച്ചാല്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് തലച്ചോറിന്‍റെ വളർച്ച മുരടിക്കുന്ന മൈക്രോകെഫലി എന്ന വൈകല്യം ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നതാണ്. അപൂര്‍വ്വമായി സുഷുമ്ന നാഡിയെ ബാധിക്കുന്ന ഗില്ലന്‍ ബാരി സിന്‍ഡ്രോം സിക രോഗികളില്‍ കണ്ടിട്ടുണ്ട്. കേരളത്തില്‍ സിക കണ്ടെത്തിയ വനിത പ്രസവിച്ച കുട്ടിയില്‍ ആരോഗ്യപ്രശ്നമൊന്നും കണ്ടെത്തിയിട്ടില്ലെന്നത് ആശ്വാസകരമാണ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൊതുകു വല ഉപയോഗിച്ചും, ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിച്ചും, കൊതുകിനെ അകറ്റുന്ന തിരികളും ലേപനങ്ങളും ഉപയോഗിച്ചും കൊതുകു കടിയില്‍ നിന്നും രക്ഷ തേടേണ്ടതാണ്. വൈകുന്നേരങ്ങളിലും രാവിലെയുമാണ് ഈ കൊതുകള്‍ വീട്ടിലേക്ക് കടന്ന് മനുഷ്യരെ കടിക്കുന്നത്. വൈകുന്നേരം മുതല്‍ രാവിലെ വരെ വീടുകളുടെ കതകും ജനാലകളും അടച്ചിടാനോ, തുറന്നിടുകയാണെങ്കില്‍ കൊതുകുവലകള്‍ ഉപയോഗിച്ച് മറയ്ക്കാനോ ശ്രമിക്കേണ്ടതാണെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
പ്രാണീ ജന്യ രോഗനിയന്ത്രണത്തിനായി ഹെല്‍ത്ത് സര്‍വീസസിന്‍റെ കീഴില്‍ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രവര്‍ത്തിക്കുന്ന വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് കളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചേര്‍ത്തലയിലും കോഴിക്കോടും പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ ട്രോളിന്‍റെയും ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയത്തെ വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച്സെന്‍ററിന്‍റെ സഹായവും കൊതുക് നിയന്ത്രണത്തിനായി പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ബാധിതരിൽ പ്രമേഹം പുതുതായി ഉണ്ടാകാനുള്ള സാധ്യത കൂടുതൽ ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് ബാധിക്കാത്തവരെക്കാൾ കോവിഡ് വന്നവർക്ക് പ്രമേഹം വരാൻ 39 ശതമാനം കൂടുതൽ ആണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകന യോഗത്തിനു ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Zika virus, Zika virus Causes, Zika virus Kerala, Zika virus Symptoms