ഗായകൻ വി കെ ശശിധരൻ അന്തരിച്ചു. 83 വയസായിരുന്നു. കവിതാലാപനത്തിൽ വേറിട്ട വഴി സ്വീകരിച്ച വി.കെ ശശിധരൻ വികെഎസ് എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. സാംസ്കാരിക പ്രവർത്തകൻ കൂടിയായ അദ്ദേഹം കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻ ജനറൽ സെക്രട്ടറി കൂടിയായിരുന്നു.
1938 ൽ എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ ജനിച്ചു. ആലുവ യു സി കോളേജിലെ പഠനത്തെ തുടർന്ന് തിരുവനന്തപുരം ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ഇലക്‌ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം കരസ്ഥമാക്കി. സ്കൂൾ വിദ്യാഭ്യാസ കാലത്ത് 6 വർഷത്തോളം പ്രമുഖ സംഗീതസംവിധായകരുടെ സഹായിയായിരുന്ന പരമുദാസിന്റെ പക്കൽ നിന്ന് കർണാടക സംഗീതത്തിൽ പരിശീലനം നേടുകയുണ്ടായി.
Also Read-
Cartoonist Yesudasan Passes Away| പ്രശസ്ത കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു; വിടവാങ്ങുന്നത് കാർട്ടൂണുകളെ ജനകീയനാക്കിയ പ്രതിഭ1967 ൽ അടൂർ ഗോപാലകൃഷ്ണന്റെ 'കാമുകി' എന്ന ചിത്രത്തിനു വേണ്ടി ഏറ്റുമാനൂർ സോമദാസൻ രചിച്ച നാലു ഗാനങ്ങൾ 'ശിവൻശശി' എന്ന പേരിൽ പി.കെ. ശിവദാസുമൊത്തു ചിട്ടപ്പെടുത്തി. ഇരുവരും ആറ്റിങ്ങൽ ദേശാഭിമാനി തീയറ്റേഴ്സിനു വേണ്ടി നിരവധി നാടകങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചു. ഇടശ്ശേരിയുടെ പൂതപ്പാട്ട്, രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലി തുടങ്ങി നിരവധി കവിതകൾക്ക് സംഗീതാവിഷ്ക്കാരം നൽകിയിട്ടുണ്ട്.
മുപ്പതു വർഷക്കാലം ശ്രീ നാരായണ പോളിടെക്നിക്കിലെ അധ്യാപകനായിരുന്നു. ഗാനാലാപനം സാമൂഹ്യമാറ്റത്തിനായുള്ള ഒരു ഉപാധിയാണെന്ന് വിശ്വസിച്ച വി കെ എസ് ഗാനങ്ങൾക്ക് ഈണം പകരുമ്പോൾ സംഗീതത്തേക്കാളുപരി ആ വരികളുടെ അർത്ഥവും അതുൾക്കൊള്ളുന്ന വികാരവും പ്രതിഫലിപ്പിക്കാനാവണം എന്ന് നിർബന്ധം പിടിച്ചു.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകനായിരുന്ന വികെഎസ് നിരവധി പരിഷത്ത് കലാജാഥകൾക്കായി ഒട്ടേറെ ഗാനങ്ങൾക്ക് സംഗീതം നൽകി. ബർതോൾത് ബ്രഹത്, ഡോ.എം പി പരമേശ്വരൻ, മുല്ലനേഴി, കരിവെള്ളൂർ മുരളി തുടങ്ങി അനവധി പേരുടെ രചനകൾ സംഗീത ശില്പങ്ങളായും സംഘഗാനങ്ങളായും ശാസ്ത്ര കലാജാഥകളിലൂടെ അവതരിക്കപ്പെട്ടു.
ശാസ്ത്ര സാഹിത്യപരിഷത്ത്, കേരള സാക്ഷരതാ സമിതി, മാനവീയം മിഷൻ, സംഗീത നാടക അക്കാഡമി എന്നിവയ്ക്ക് വേണ്ടിയും ആഡിയോ ആൽബങ്ങൾ പ്രസിദ്ധീകരിച്ചിട്ടിണ്ട്. കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ വസന്ത ലത, മകൾ ദീപ്തി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.