തിരുവനന്തപുരം: ജെറുസലേം സന്ദർശനത്തിന് പോയ വിശ്വാസി സംഘത്തിൽ നിന്ന് കാണാതായ ആറു പേർ ബോധപൂർവം കടന്നുകളഞ്ഞതെന്ന് യാത്രയ്ക്കു നേതൃത്വം നൽകിയ ഫാദർ ജോഷ്വാ. കടന്നവർക്ക് വലിയ സ്വാധീനമുണ്ടെങ്കിലേ പലസ്തീനിൽ നിന്ന് ഇസ്രയേലിലേക്ക് പോകാൻ കഴിയൂ . പോലീസിൽ നിന്ന് ശക്തമായ നിയമനടപടി പ്രതീക്ഷിക്കുന്നു എന്നും ഫാദർ ന്യൂസ് 18 നോട് പറഞ്ഞു.
ഈ മാസം എട്ടിനാണ് കേരളത്തിൽ നിന്നു പോയ 26 അംഗ തീർത്ഥാടക സംഘത്തിൽ നിന്ന് അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ആറ് പേരെ കാണാതായത്. സംഭവത്തിൽ യാത്രയ്ക്ക് നേതൃത്വം നൽകിയ ഫാദർ ജോഷ്വാ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിന് പരാതി നൽകിയിരുന്നു.
Also Read- ഇസ്രയേലിൽ പോയ ആറ് മലയാളി തീർഥാടകരെ കാണാതായതായി പരാതി
ഈജിപ്ത്, ഇസ്രയേല്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര സംഘടിപ്പിച്ചിരുന്നത്. 2006 മുതല്‍ ഈ പുരോഹിതന്‍ വിശുദ്ധ നാട്ടിലേക്ക് തീര്‍ഥാടകയാത്രകള്‍ നടത്തിവരുന്നുണ്ട്. തിരുവല്ല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ട്രാവല്‍ ഏജന്‍സി മുഖേനെയാണ് യാത്ര സംഘടിപ്പിച്ചത്.
പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ഉപേക്ഷിച്ചാണ് ഇവര്‍ സംഘത്തിൽ നിന്ന് അപ്രത്യക്ഷരായത്. ഫെബ്രുവരി 11-നാണ് സംഘം ഇസ്രയേലില്‍ എത്തിയത്. 14-ന് എന്‍കരേം എന്ന ടൂറിസ്റ്റ് കേന്ദ്രത്തില്‍വെച്ച് മൂന്നു പേരെയും 15-ന് പുലര്‍ച്ചെ ബെത്‌ലഹേമിലെ ഹോട്ടലില്‍ നിന്ന് മൂന്നു പേരെയും കാണാതാവുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.
ഇസ്രായേലിൽ കൃഷി പഠിക്കാൻ സംസ്ഥാന സർക്കാർ അയച്ച സംഘത്തിൽ നിന്ന് കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യൻ കടന്നു കളഞ്ഞതിനു പിന്നാലെയാണ് പുതിയ വാർത്തയുമെത്തുന്നത്. ബിജുവിന്റെ വിസ റദ്ദാക്കണമെന്ന് ഇസ്രയേലിലെ ഇന്ത്യൻ എംബസിക്കു കത്തു നൽകാനൊരുങ്ങുകയാണ് സർക്കാർ. വിസ റദ്ദാക്കി ബിജുവിനെ ഇന്ത്യയിലേക്ക് അയയ്ക്കണമെന്നാണ് ആവശ്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.