കായംകുളം: ബാറിനു മുന്നിലുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് യുവാവിനെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ സഹായിച്ച ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എരുവ പടിഞ്ഞാറ് തുരുത്തിയിൽ ആഷിഖ് (24), കായംകുളം പുത്തൻപുര വടക്കതിൽ അജ്മൽ (23), പടനിലം നമ്പലശ്ശേരി ഫഹദ് (19), ചിറക്കടവം ആന്റോ വില്ലയിൽ റോബിൻ (23), ചേരാവള്ളി തുണ്ടിൽ തെക്കതിൽ ശരത് (19), കിളിമാനൂർ മഠത്തിൽ കുന്ന് ശ്രീഈശ്വരി ഭവനം സുഭാഷ് (29) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ചിറക്കടവം ദേശീയപാതക്കരികിലുള്ള ബാറിനു മുന്നിൽ ചൊവ്വ രാത്രി പതിനൊന്നരയോടെ മദ്യം വാങ്ങാൻ കാറിലും ബൈക്കിലുമെത്തിയവർ തമ്മിലുണ്ടായ വാക്ക് തർക്കമാണ് കരീലക്കുളങ്ങര കരുവറ്റുംകുഴി പുത്തൻപുരക്കൽ ഷമീർഖാന്റെ (25) കൊലപാതകത്തിൽ കലാശിച്ചത്.
സംഭവം നടന്നതിന്റെ പിറ്റേന്ന് തന്നെ കാർ ഓടിച്ചിരുന്ന ഒന്നാം പ്രതി ഷിയാസ് (21)നെ കിളിമാനൂരിൽ നിന്നും പിടികൂടിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ വിപുലമായ അന്വേഷണത്തിന്റെ ഭാഗമായി സംഭവത്തിൽ ഉൾപ്പെട്ട കായംകുളം പുത്തൻകണ്ടത്തിൽ അജ്മൽ (20), കൊറ്റുകുളങ്ങര മേനാന്തറയിൽ സഹിൽ (21) എന്നിവരെ കഴിഞ്ഞ ദിവസം സേലത്തു നിന്നും പൊലീസ് പിടികൂടി.
കിളിമാനൂരിൽ ഇവർക്ക് സഹായം ചെയ്തു കൊടുത്തതിനാണ് സുഭാഷിനെ പിടികൂടിയത്. മുതുകുളത്ത് ലോഡ്ജിൽ ഇവരെ പാർപ്പിച്ച് ആവശ്യമായ സഹായങ്ങൾ ചെയ്തത് ആഷിഖ്, അജ്മൽ എന്നിവരായിരുന്നു. ഇവിടെ നിന്നും എറണാകുളം ഇവരെ വാഹനത്തിൽ രാമപുരത്ത് എത്തിച്ച് ഇവിടെ നിന്നും ട്രക്കിൽ കടത്തിവിട്ടതിനാണ് ശരത്, റോബിൻ എന്നിവരെ അറസ്റ്റ് ചെയ്തത്. തുടർന്ന് എറണാകുളത്ത് എത്തിയ ഇവർക്ക് പണവും വസ്ത്രവും നൽകി ഓട്ടോയിൽ ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് ബംഗലൂരുവിന് പോകാൻ സഹായിച്ചതിന് ഫഹദിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.