ആലപ്പുഴ: ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട്(Popular Front) റാലിയക്കിടെ ഉയര്‍ന്ന വിദ്വേഷ മുദ്രാവാക്യത്തിനെതിരെ പ്രതികരിച്ച് എസ്എന്‍ഡിപി(SNDP) യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്(Vellappally Natesan). മുദ്രാവാക്യങ്ങള്‍ കുഞ്ഞിനെ പഠിപ്പിച്ചവരെയും ഏറ്റുവിളിച്ചവരെയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ വാങ്ങി നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വരാന്‍ പോകുന്ന വലിയ ദുരന്തത്തിന്റെ സൂചനയായി വേണം ആലപ്പുഴ സംഭവത്തെ വിലയിരുത്തേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മതത്തിന്റെ സംരക്ഷകര്‍ ചമഞ്ഞ് പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്രചിന്താഗതിക്കാരായ സംഘടനകള്‍ മുസ്ലീം സമൂഹത്തിനുള്ളില്‍ അസ്വസ്ഥത പടര്‍ത്താന്‍ തുടങ്ങിയിട്ട്. ചില മുസ്ലീം മതപണ്ഡിതരുടെ പ്രഭാഷണങ്ങള്‍ കേട്ടാല്‍ അവര്‍ ആധുനിക ലോകത്ത് തന്നെയാണോ ജീവിക്കുന്നതെന്നു പോലും തോന്നിപ്പോകുമെന്നും വെള്ളാപ്പള്ളി പറയുന്നു. കുഞ്ഞുതലച്ചോറുകളിലേക്ക് മതമല്ല കയറ്റിവിടേണ്ടത്. ഭാഷയും ശാസ്ത്രവും സഹജീവി സ്നേഹവും കരുണയും സ്വപ്നങ്ങളുമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം പിസി ജോര്‍ജിനെയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്.
പി.സി. ജോര്‍ജ്ജിന്റെ നാവില്‍നിന്ന് വീണ വിഷം ചീറ്റുന്ന വാക്കുകളും കേരളത്തിന്റെ സമാധാനാന്തരീക്ഷം കലുഷിതമാക്കാന്‍ കാരണമായിട്ടുണ്ട്. എന്തും വിളിച്ചുപറയുന്ന ജോര്‍ജ്ജിന്റെ കാര്യത്തില്‍ നീതിന്യായ സംവിധാനം മാതൃകകാട്ടി. ജോര്‍ജ്ജ് അറസ്റ്റിലുമായി. ഈ സമീപനമാണ് സ്വാഗതം ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. യോഗദാനം എഡിറ്റോറിയിലിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Also Read-News18 Exclusive| 'മുസ്ലീങ്ങൾ കൂടുമ്പോൾ അധികാരസ്ഥാനങ്ങളിൽനിന്ന് പിന്തള്ളപ്പെട്ട് പോകുമോയെന്ന് ക്രൈസ്തവരുടെ ഭീതി': വെള്ളാപ്പള്ളി നടേശൻവെള്ളാപ്പള്ളിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
ജാതിഭേദം, മതദ്വേഷമേതുമില്ലാതെ സര്‍വരും സോദരത്വേന......
ആലപ്പുഴയില്‍ മേയ് 21ന് നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ ചുക്കും ചുണ്ണാമ്പും തിരിച്ചറിയാന്‍ പാകമാകാത്ത ഒരു കുഞ്ഞ് ഹൈന്ദവര്‍ക്കും ക്രൈസ്തവര്‍ക്കും എതിരെ വിളിച്ച ഉന്മൂലനഭീഷണി മുദ്രാവാക്യങ്ങള്‍ ഇന്ദ്രപ്രസ്ഥത്തില്‍ വരെ ചര്‍ച്ചാവിഷയമായി. ആലപ്പുഴയില്‍ വിദ്വേഷവാക്കുകള്‍ വിളിച്ചുപറഞ്ഞത് കുഞ്ഞാണെന്ന് കരുതാം. പക്ഷേ മൂന്നു പതിറ്റാണ്ടിലേറെ എം.എല്‍.എയായിരുന്നു പി.സി. ജോര്‍ജ്ജ് തിരുവനന്തപുരത്തും എറണാകുളത്തും നടത്തിയ വിദ്വേഷപ്രസംഗവും ഇതിനൊപ്പം കണക്കിലെടുക്കണം. പി.സി. ജോര്‍ജ്ജിന്റെ നാവില്‍നിന്ന് വീണ വിഷം ചീറ്റുന്ന വാക്കുകളും കേരളത്തിന്റെ സമാധാനാന്തരീക്ഷം കലുഷിതമാക്കാന്‍ കാരണമായിട്ടുണ്ട്. വാവിട്ട വാക്കും കൈവിട്ട കല്ലും ഒരുപോലെയാണ്. മുസ്ളീം മതത്തെ ഒന്നാകെ ആക്ഷേപിക്കുന്ന രീതിയിലേക്ക് ജോര്‍ജ്ജിന്റെ വാക്കുകള്‍ വന്നുവീണപ്പോഴുണ്ടായ പുകിലുകളും നാം കണ്ടതാണ്. രാജ്യത്തെ മതേതര സ്വഭാവത്തിന് വിനാശകരമാകുന്നുണ്ട് ഇത്തരം മ്ളേച്ഛമായ പദപ്രയോഗങ്ങള്‍. ഇത്തരം മതവിദ്വേഷ പ്രസംഗങ്ങള്‍ കോടതിയെ വെല്ലുവിളിച്ചും പി.സി.ജോര്‍ജ്ജ് ആവര്‍ത്തിച്ചു. അനുചിതമായിപ്പോയി ഇത്. അതുകൊണ്ട് തന്നെ ജോര്‍ജ്ജിന്റെ ജാമ്യാപേക്ഷ റദ്ദാക്കിയ കോടതി നടപടി നീതിയുക്തവുമായി. എന്തും വിളിച്ചുപറയുന്ന ജോര്‍ജ്ജിന്റെ കാര്യത്തില്‍ നീതിന്യായ സംവിധാനം മാതൃകകാട്ടി. ജോര്‍ജ്ജ് അറസ്റ്റിലുമായി. ഈ സമീപനമാണ് സ്വാഗതം ചെയ്യേണ്ടത്.
കേരളത്തിലെ മുസ്ളീം ജനവിഭാഗം പൊതുവേ സമാധാനപ്രിയരും പുരോഗമന ചിന്താഗതിക്കാരുമാണ്. ന്യൂനപക്ഷമാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. കുറച്ചു വര്‍ഷങ്ങളേ ആയിട്ടുള്ളൂ ആ മതത്തിന്റെ സംരക്ഷകര്‍ ചമഞ്ഞ് പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്രചിന്താഗതിക്കാരായ സംഘടനകള്‍ മുസ്ളീം സമൂഹത്തിനുള്ളില്‍ അസ്വസ്ഥത പടര്‍ത്താന്‍ തുടങ്ങിയിട്ട്. മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജ് അദ്ധ്യാപകന് ജോസഫ് മാഷിന്റെ കൈവെട്ടിയ സംഭവത്തിലൂടെ കേരളത്തിന് മാനക്കേടുണ്ടാക്കിയ സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യ. കുറേയുവാക്കള്‍ ഇവരുടെ കെണിയില്‍വീണ് മതമൗലികവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നുമുണ്ട്. സ്ത്രീവിരുദ്ധത പ്രചരിപ്പിക്കുന്നു. ചില മുസ്ളീം മതപണ്ഡിതരുടെ പ്രഭാഷണങ്ങള്‍ കേട്ടാല്‍ അവര്‍ ആധുനിക ലോകത്ത് തന്നെയാണോ ജീവിക്കുന്നതെന്നു പോലും തോന്നിപ്പോകും. ഇത്തരം ചിന്താഗതികള്‍ക്കെതിരെ പരസ്യമായി രംഗത്തുവരാനും എതിര്‍ക്കാനും മുസ്ളീം സമുദായ, രാഷ്ട്രീയ നേതാക്കള്‍ തയാറാകണം. മുസ്ളീം മതത്തിനുള്ളില്‍ നിന്ന് തന്നെ ശക്തമായ ഒരു നവോത്ഥാനത്തിന്റെ ആവശ്യകതയിലേക്കാണ് കാര്യങ്ങള്‍ വിരല്‍ചൂണ്ടുന്നത്. പഠിക്കേണ്ട പ്രായത്തില്‍ മതത്തില്‍ മുഴുകാനും മതത്തിന് വേണ്ടി യുദ്ധം ചെയ്യാനും കുട്ടികളെ പ്രേരിപ്പിക്കുന്നത് ആര്‍ക്കും നല്ലതിനല്ല.
ജനസംഖ്യയില്‍ അഞ്ചില്‍ നാലുഭാഗം ഹിന്ദുക്കള്‍ വസിക്കുന്ന ഇന്ത്യയെന്ന മതേതരരാജ്യത്ത് ആര്‍ക്കും ഏതുമതവും പിന്തുടരാനും വിശ്വസിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുണ്ട്. ഇത്രയേറെ മതസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും നിലവിലുള്ള അപൂര്‍വം രാജ്യങ്ങളിലൊന്നാണ് ഭാരതം. സവിശേഷമായ സാംസ്കാരിക, സാമൂഹിക, ഭാഷാവൈവിദ്ധ്യങ്ങളാല് സമ്പുഷ്ടമായ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇന്ന് മതാധിപത്യത്തിന്റെ സൂചനകളാണ് കാണുന്നത്. തീവ്രമത ചിന്തകള്‍ എന്നത്തേക്കാളുമേറെ ശക്തമായി വേരോടുന്നു.
ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴണം എന്ന ഗുരുചിന്തയാണ് കേരളത്തിന് മാതൃക. അത് മറന്ന് മതവും ജാതിയും വര്‍ഗവും വര്‍ണവും പറഞ്ഞ് ഓരോ വിഭാഗങ്ങളും ചേരിതിരിഞ്ഞ് സംഘടിച്ച് ശക്തരായി രാഷ്ട്രീയ പാര്‍ട്ടികളുണ്ടാക്കി രാഷ്ട്രീയ അധികാരങ്ങള്‍ നേടിയെടുക്കുകയാണ്. കേരളം തന്നെയാണ് അതിന്റെ ഉത്തമഉദാഹരണം. ജാതിയും മതവും ഒന്നും നോക്കാതെ സ്ഥാനാര്‍ത്ഥി ആരെന്നുപോലും അറിയാതെ ആദര്‍ശത്തില്‍ മാത്രം വിശ്വസിച്ച് കാളപ്പെട്ടിക്കും കുതിരപ്പെട്ടിക്കും വോട്ടുചെയ്യുന്ന ചരിത്രമുണ്ടായിരുന്നു നമുക്ക്. പിന്നീട് പെട്ടിമാറി ചിഹ്നമായി. ഇപ്പോള്‍ ചിഹ്നം മാത്രമല്ല, പേരും ജാതിയും മതവും നോക്കിയാണ് വോട്ടുചെയ്യുന്നത്. ഇതിനിടെ രാഷ്ട്രീയ ശക്തി സംഭരിച്ച് അധികാരത്തിലേറി മന്ത്രിമന്ദിരങ്ങളിലെത്തിയ മതതാത്പര്യക്കാര് പൊതുവിഭവങ്ങള്‍ സ്വന്തക്കാര്‍ക്ക് പങ്കിട്ടുകൊടുക്കാന്‍ മത്സരിച്ചതും നാം കണ്ടു. ജനാധിപത്യം നാട്ടില്‍ നിന്ന് എന്നേ നഷ്ടപ്പെട്ടു. മതേതരചിന്ത മരീചികയായി. മതാധിപത്യം ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തുവെന്ന് പറയുന്നതാണ് കൂടുതല്‍ ശരി. എല്ലാ സീമകളും ലംഘിച്ച് മതത്തിന്റെയും ജാതിയുടെയും പേരുപറഞ്ഞ് പരസ്പരം പോരടിക്കുകയും കൊല്ലുകയും ചെയ്യുന്ന ഭീകരാവസ്ഥ ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് ആലപ്പുഴയില്‍ ഉയര്‍ന്ന കുഞ്ഞിന്റെ അന്യമത ഉന്മൂലന മുദ്രാവാക്യം. നിഷ്കളങ്കനായ ആ കുഞ്ഞ് വിളിച്ചുപറഞ്ഞത് എന്താണെന്ന് വീണ്ടും പരാമര്‍ശിക്കുന്നത് പോലും മലയാളികള്‍ക്ക് അപമാനകരമാണ്. മുദ്രാവാക്യങ്ങള്‍ കുഞ്ഞിനെ പഠിപ്പിച്ചവരെയും ഏറ്റുവിളിച്ചവരെയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ വാങ്ങി നല്‍കണം. അവര്‍ ഈ രാജ്യത്തിന് ആപത്താണ്. വരാന്‍ പോകുന്ന വലിയ ദുരന്തത്തിന്റെ സൂചനയായി വേണം ആലപ്പുഴ സംഭവത്തെ വിലയിരുത്തേണ്ടത്.
മനുഷ്യജീവിതത്തില്‍ മതവിശ്വാസം അതിരുവിട്ട് പിടിമുറുക്കുമ്പോഴുള്ള വീഴ്ചകളാണ് ഇതിനെല്ലാം കാരണം. ഇവിടെ ഇങ്ങനെയൊന്നും സംഭവിക്കാന്‍ പാടില്ല. ശ്രീനാരായണ ഗുരുദേവന് ജനിച്ച മണ്ണാണിത്. ഗുരുദര്‍ശനം ജീവശ്വാസമാക്കിയ ജനകോടികള്‍ ജീവിക്കുന്ന മണ്ണ്. മതസൗഹാര്‍ദ്ദവും പരസ്പര ബഹുമാനവുമാണ് ഇവിടെ അനിവാര്യം. ഈ മണ്ണില്‍ ശാന്തിയും സമാധാനവും പുലരണം. അശാന്തി പരത്തുന്ന പ്രകോപനപരമായ വാക്കുകളും പ്രവൃത്തികളും ആരുടെ ഭാഗത്തു നിന്നുണ്ടായാലും മതേതര വിശ്വാസികള്‍ ഒറ്റക്കെട്ടായി നേരിടണം. നിയമത്തിന്റെ എല്ലാ ശക്തിയും പ്രയോഗിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണം.
മതേതരത്വത്തിന്റെ പേരും പറഞ്ഞ് പല രാഷ്ട്രീയ പാര്‍ട്ടികളും മതങ്ങളെ, പ്രത്യേകിച്ച് ന്യൂനപക്ഷ മതങ്ങളെ താലോലിക്കുന്ന കാഴ്ച നാം എത്രയോ കാലമായി കാണുന്നു. അത്തരം രാഷ്ട്രീയത്തെ പടിയടച്ച് പിണ്ഡം വയ്ക്കണം. ഇല്ലെങ്കില്‍ നാളെ വീണ്ടും ആലപ്പുഴയിലേതിനെക്കാള് വിനാശകാരിയായ മുദ്രാവാക്യങ്ങള്‍ ഉയരും.ആ കുഞ്ഞ് പാവം, ആടറിയുമോ അങ്ങാടിവാണിഭം. അവനെ പഠിപ്പിച്ച് വിട്ടത് അവന് വിളിച്ചു പറഞ്ഞു. ഇനി ഇത്തരമൊരു സംഭവം കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കട്ടെ. കുഞ്ഞുങ്ങളെ കളിക്കാനും പഠിക്കാനും വിടുക. അവര്‍ പഠിച്ച് വളരട്ടെ. ചെറുപ്പത്തിലേ കുഞ്ഞുതലച്ചോറുകളിലേക്ക് മതമല്ല കയറ്റിവിടേണ്ടത്. ഭാഷയും ശാസ്ത്രവും സഹജീവിസ്നേഹവും കരുണയും സ്വപ്നങ്ങളുമാണ്. സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള നമ്മുടെ രാജ്യത്തെ നാളെ നയിക്കേണ്ടവരാണ് അവര്‍. അതിനുള്ള വിവേകം മാതാപിതാക്കള്‍ കാണിക്കുമെന്ന് കരുതാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.