'സഖാവ് ഓമനക്കുട്ടന്റെ മകൾ സുകൃതിക്ക് MBBS പ്രവേശനം ലഭിച്ചതിൽ സന്തോഷമുണ്ട്' - ശോഭ സുരേന്ദ്രൻ
'സഖാവ് ഓമനക്കുട്ടന്റെ മകൾ സുകൃതിക്ക് MBBS പ്രവേശനം ലഭിച്ചതിൽ സന്തോഷമുണ്ട്' - ശോഭ സുരേന്ദ്രൻ
പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് പണം പിരിച്ചെന്ന വ്യാജ പ്രചാരണങ്ങളെ തുടർന്ന് വിചാരണ ചെയ്യപ്പെട്ട സിപിഎം ലോക്കൽ കമ്മിറ്റി അംഗമാണ് ഓമനക്കുട്ടൻ.
പാലക്കാട്: സി പി എം നേതാവ് ഓമനക്കുട്ടന്റെ മകൾ സുകൃതിക്ക് എം ബി ബി എസ് പ്രവേശനം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് ശോഭ സുരേന്ദ്രൻ സന്തോഷം പ്രകടിപ്പിച്ചത്.
ഓമനക്കുട്ടന്റേത് എന്നല്ല ഈ നാട്ടിലെ ഏത് സാധാരണക്കാരന്റെ മക്കൾക്കും ആ അവസരം കൈവന്നാൽ സന്തോഷം
മാത്രമേയുള്ളൂവെന്ന് അവർ പറഞ്ഞു. എന്നാൽ സുകൃതിയുടെ വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ MBBS
വിദ്യാഭ്യാസത്തിനുള്ള ഫീസ് വർധിപ്പിച്ച സർക്കാരും സി പി എമ്മും തുനിഞ്ഞിറങ്ങുന്നത് കാണുമ്പോൾ സഹതാപം
മാത്രമേയുള്ളൂവെന്നും ശോഭ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
'സഖാവ് ഓമനക്കുട്ടന്റെ മകൾ സുകൃതിക്ക് എം ബി ബി എസ് പ്രവേശനം ലഭിച്ചതിൽ സന്തോഷമുണ്ട്. ഓമനക്കുട്ടന്റേത് എന്നല്ല ഈ നാട്ടിലെ ഏത് സാധാരണക്കാരന്റെ മക്കൾക്കും ആ അവസരം കൈവന്നാൽ സന്തോഷം മാത്രമേയുള്ളു. എന്നാൽ, സുകൃതിയുടെ വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ MBBS വിദ്യാഭ്യാസത്തിനുള്ള ഫീസ് വർധിപ്പിച്ച സർക്കാരും സി പി എമ്മും തുനിഞ്ഞിറങ്ങുന്നത് കാണുമ്പോൾ സഹതാപം മാത്രമേയുള്ളു.
ആരോഗ്യവകുപ്പ് സെക്രട്ടറിയും പ്രവേശന പരീക്ഷ കമ്മീഷണറും അടങ്ങുന്ന സർക്കാർ സമിതിയാണ് 2017ൽ പ്രൊഫഷണൽ മെഡിക്കൽ വിദ്യാഭ്യാസം പണക്കാർക്ക് തീറെഴുതി കൊടുത്തു കൊണ്ട് ഫീസ് വർദ്ധിപ്പിച്ചത്. 2016 അധ്യയന വർഷത്തിൽ ക്രിസ്ത്യൻ കോളേജുകൾ ഒഴികെയുള്ള കോളജുകളിൽ ഇരുപത്തയ്യായിരം രൂപയ്ക്കു ഇരുപതു കുട്ടികളും രണ്ടരലക്ഷം രൂപയ്ക്കു മുപ്പതു കുട്ടികളും പഠിച്ച സ്ഥാനത്ത് എല്ലാവരും അഞ്ചര ലക്ഷം രൂപ കൊടുക്കണം എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചത് ഇടതുപക്ഷ സർക്കാരാണ്. അഞ്ചരലക്ഷം രൂപ ഒരു വർഷം എന്ന് പറയുമ്പോൾ 27.5 ലക്ഷം രൂപ മുടക്കാൻ പറ്റുന്നവർ അപേക്ഷിച്ചാൽ മതി എന്ന് തീരുമാനമെടുത്തതും ഈ സർക്കാരാണ്. ഈ പണം മുടക്കാൻ ത്രാണിയില്ലാത്തവർ ഈ മേഖലയിൽ നിന്ന് പിന്മാറുമ്പോൾ കിട്ടുന്നതിന്റെ പേരാണ് ഏകീകൃത മെറിറ്റ് ലിസ്റ്റെന്ന് പറഞ്ഞതും ഈ സർക്കാരാണ് ! എട്ടുലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള ഒ ബി സിക്കാരോട് അഞ്ചര ലക്ഷം രൂപ വാർഷിക ഫീസ് വാങ്ങുന്നതിനോളം യുക്തിരഹിതമായ തീരുമാനം മറ്റെന്താണുള്ളത്?
മെഡിക്കൽ വിദ്യാഭ്യാസം സ്വപ്നമായി കൊണ്ടു നടക്കുന്ന ഈ നാട്ടിലെ സാധാരണക്കാരായ വിദ്യാർത്ഥികളെ ഫീസ് വർദ്ധിപ്പിച്ച് വഞ്ചിക്കുകയും സ്വപ്രയത്നം കൊണ്ട് എം ബി ബി എസ് പ്രവേശനം നേടിയ സഖാവിന്റെ മകളുടെ നേട്ടത്തിന്റെ പിതൃത്വം ഏറ്റെടുക്കുകയും ചെയ്യുന്ന ഗതിക്കെട്ട പാർട്ടിയാണ് സി പി എം. കിറ്റ് വിറ്റ് വോട്ട് നേടാൻ ശ്രമിക്കുന്നവർക്ക് തങ്ങളുടെ പാർട്ടിയിലെ പിന്നോക്ക സ്വത്വം വിൽക്കാൻ ധർമ്മികമായും വേറെ പ്രശ്നങ്ങളുണ്ടാകില്ലല്ലോ?'
പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് പണം പിരിച്ചെന്ന വ്യാജ പ്രചാരണങ്ങളെ തുടർന്ന് വിചാരണ ചെയ്യപ്പെട്ടസിപിഎം ലോക്കൽ കമ്മിറ്റി അംഗമാണ് ഓമനക്കുട്ടൻ. ചേര്‍ത്തല തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡ് ഭാവനാലയത്തില്‍ എന്‍ എസ് ഓമനക്കുട്ടന്റെ മകള്‍ സുകൃതിക്കാണ് കൊല്ലം പാരിപ്പള്ളി ഗവ.മെഡിക്കല്‍ കോളജില്‍ കഴിഞ്ഞദിവസം മെറിറ്റില്‍ പ്രവേശനം ലഭിച്ചത്. പ്ലസ്ടുവിനുശേഷം മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിലായിരുന്നു സുകൃതി. സത്യം അറിയാതെ ക്രൂശിക്കപ്പെട്ട പ്രിയ സഖാവിന്റെ മകളുടെ നേട്ടം സി പി എം പ്രവർത്തകർ ആഘോഷമാക്കിയിരുന്നു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.