ശബരിമല തീർത്ഥാടനത്തിൽ ആചാരങ്ങൾക്കുള്ള പ്രാധാന്യമേറെയാണ്. ആചാര സംരക്ഷണത്തിനായി കേരളം കണ്ട വലിയ പ്രക്ഷോഭങ്ങൾ നടന്നു കഴിഞ്ഞു. ആചാരങ്ങൾക്കൊപ്പം ചില അനാചാരങ്ങളും തീർത്ഥാടനവഴിയിൽ കാണാം. ദേവസ്വം ബോർഡും തന്ത്രി ഉൾപ്പെടെയുള്ള പുരോഹിതരും ഒരേ പോലെ എതിർക്കുന്ന അനാചാരങ്ങൾ. അതാണ് പമ്പയിൽ ഉടുവസ്ത്രം ഉപേക്ഷിക്കൽ.
വസ്ത്രം ഉപേക്ഷിക്കുന്നത് അന്യസംസ്ഥാനത്തു നിന്നുള്ള തീർത്ഥാടകർ
തമിഴ്നാട്, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് എത്തുന്ന തീർഥാടകരാണ് ഈ അനാചാരം വലിയ രീതിയിൽ നടത്തി വരുന്നത്. പമ്പയിൽ എത്തി കുളി കഴിഞ്ഞ ശേഷം ഉടുത്ത വസ്ത്രങ്ങൾ പുഴയിൽ ഉപേക്ഷിക്കും. പിന്നീട് പുതുവസ്ത്രം ഉടുത്താണ് സന്നിധാനത്തേക്കുള്ള യാത്ര. ഉടുവസ്ത്രം പുഴയിൽ തന്നെ ഉപേക്ഷിക്കുന്നതാണ് ഭക്തർ ചെയ്യുന്നത്. ഇതാണ് പ്രധാന വെല്ലുവിളി. പുഴ മലിനമാകുന്നതിൽ പ്രധാന കാരണമാകുന്നുണ്ട് ഈ അനാചാരം.
ഇത് അനാചാരം തന്നെയാണെന്ന് ചൂണ്ടിക്കാട്ടി വർഷങ്ങളായി ദേവസ്വം ബോർഡ് പമ്പയിൽ ഇതിനെതിരെ പ്രചാരണം നടത്തി വരുന്നുണ്ട്. തന്ത്രിമാരും പലതവണ ഇതിനെതിരെ ബോധവൽക്കരണം നടത്തിയിട്ടുണ്ട്. പക്ഷേ ഇന്നും തുടരുന്ന അനാചാരമായി വസ്ത്രം ഉപേക്ഷിക്കൽ ഇവിടെ നിലനിൽക്കുകയാണ്.
ഉപേക്ഷിക്കുന്ന വസ്ത്രം തിരികെ എടുക്കാനും നടപടി
പമ്പാ തീരത്ത് എത്തിയാൽ പുഴയിൽ നിന്നും മുണ്ടുകൾ വേർതിരിച്ചെടുക്കുന്നവരെ കാണാം. ദേവസ്വം ബോർഡിന്‍റെ അനുമതിയോടെ പ്രവർത്തിക്കുന്നവരാണ് ഈ ചെറു സംഘങ്ങൾ. ഇവർ ശേഖരിക്കുന്ന മുണ്ടുകൾ കരയിൽ തന്നെ കൂട്ടിവയ്ക്കുന്നു. പിന്നീട് ഇവിടെ നിന്നും കൊണ്ടുപോകുന്നു.
മുണ്ടുകൾ റീസൈക്കിൾ ചെയ്ത് വീണ്ടും വിപണിയിലെത്തും എന്നത് ഊഹിക്കാവുന്നതേയുള്ളു. കഴിഞ്ഞവർഷംവരെ വിദ്യാർഥികളുടെ ചെറുസംഘങ്ങൾ വസ്ത്രം ശേഖരിക്കുന്നതിനും ബോധവൽക്കരണത്തിനുമായി പമ്പയിൽ പ്രവർത്തിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Enter Sabarimala, Kerala sabarimala news, Sabarimala, Sabarimala case, Sabarimala news today, Sabarimala petitioner, Sabarimala pilgrimage, Sabarimala temples, Sabarimala Verdict