തഴക്കവും പഴക്കവും വന്ന നേതാക്കളെ പോലെ കുറിക്കുകൊളളുന്ന ഒളിയമ്പുകൾ എയ്യാൻ കൊച്ചി മേയർ സൗമിനി ജയിൻ മിടുക്കിയാണ്.
ഇന്ന് നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷത്തിന്റെ കൂട്ട ആക്രമണം നടക്കുമ്പോഴും സൗമിനി ഇത്തരമൊരു ഒളിയമ്പ് തൊടുത്തു.
ഡി.സി.സി. ഓഫിസിൽ നടന്ന ഇന്ദിരാഗാന്ധി അനുസ്മരണത്തിൽ മേയർക്കെതിരെ സ്വന്തം പാർട്ടിയിൽ നിന്ന് പ്രതിഷേധം ഉയർന്നുവെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി പറഞ്ഞപ്പോഴായിരുന്നു മേയറുടെ പ്രയോഗം. 'ഇന്ദിരാഗാന്ധിയെ കൊന്നത് സ്വന്തം അംഗരക്ഷകരാണ്'. ഉടൻ പ്രതിപക്ഷം അത് ഏറ്റു പിടിച്ചു.
സ്വന്തം പാർട്ടിക്കാർ അന്തകരാകുന്നു എന്നല്ലേ മേയർ ഉദ്ദേശിച്ചത് എന്നായി പ്രതിപക്ഷം. അങ്ങനെ ഒരു അന്ത്യമുണ്ടാകും മുൻപേ സ്വയം ഇറങ്ങിക്കൂടേയെന്നും ചോദ്യമുണ്ടായി. പക്ഷേ സമ്പൂർണ്ണ മൗനവും പുഞ്ചിരിയുമായിരുന്നു മേയറുടെ മറുപടി. എന്ത് പറയണമെന്നറിയാതെ ഭരണപക്ഷം പകച്ചിരുന്നു.
കഴിഞ്ഞ ദിവസം ഹൈബി ഈഡന്റെ ഭാര്യയുടെ 'ബലാത്സംഗ ' പരാമർശത്തിനെതിരെയും മുനവെച്ച മറുപ്രയോഗം സൗമിനി ജയിൻ നടത്തിയിരുന്നു. എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസും മേയറുടെ 'ഒളിയാക്രമണ'ത്തിന് ഇരയായിട്ടുണ്ട്. ചെയ്യുന്ന കാര്യങ്ങളുടെ ഫോട്ടോ എടുത്ത് പത്ര ഓഫിസിൽ എത്തിക്കാത്തതു കൊണ്ട് ക്രഡിറ്റ് മറ്റുള്ളവർ തട്ടിയെടുത്തുവെന്നായിരുന്നു ആ പ്രയോഗം.
പുറത്ത് മഴ കനത്ത് പെയ്യുമ്പോൾ നഗരസഭാ കൗൺസിലിൽ പ്രതിപക്ഷ നേതാവിന്റെ മറ്റൊരു രസകരമായ പ്രയോഗം കൂടി ഉണ്ടായി. 'ഞങ്ങൾ നിങ്ങൾക്ക് തന്നത് ഓറഞ്ച് അലർട്ട് മാത്രം, പക്ഷേ നിങ്ങളുടെ പാർട്ടിക്കാർ തന്നിരിക്കുന്നത് റെഡ് അലർട്ടാണ്...'! ഇത് കേട്ട് നഗരസഭാഹാളിൽ ഉയർന്ന കൂട്ടച്ചിരിയിൽ മേയറും പങ്കാളിയായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Indira Gandhi, Kochi Mayor, Soumini Jain