കൊച്ചി: സംസ്ഥാനത്തെ മുഴുവൻ മത്സ്യ തൊഴിലാളികൾക്കും പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കടലേറ്റം രൂക്ഷമായ പ്രദേശങ്ങളിൽ പുലിമുട്ടുകൾ സ്ഥാപിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ചെല്ലാനത്തെ കടൽക്ഷോഭം ഉണ്ടായ പ്രദേശങ്ങൾ പ്രതിപക്ഷ നേതാവ് സന്ദർശിച്ചു.
കോവിഡിന് പിന്നാലെ ശക്തമായ കടൽ ക്ഷോഭം ചെല്ലാനം ഉൾപ്പെടുന്ന എറണാകുളം ജില്ലയിലെ തീരദേശ മേഖലയെ ദുരിതത്തിൽ ആക്കിയിരുന്നു. ഇവിടെ നിരവധി വീടുകൾ കടലെടുത്തു. മത്സ്യ തൊഴിലാളികളുടെ അവസ്ഥ നേരിട്ട് അറിയാനാണ് രമേശ് ചെന്നിത്തല ചെയ്യാനത്ത് എത്തിയത്.
കടൽക്ഷോഭത്തെ പ്രതിരോധിക്കാൻ മുഴുവൻ ഇടങ്ങളിലും കടൽ ഭിത്തി നിർമിക്കണമെന്ന് മത്സ്യ തൊഴിലാളികൾ ആവശ്യപ്പെട്ടു. പ്രദേശവാസികളുടെ ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽ പെടുന്നതിനായി മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ സന്ദർശനത്തിനെതിരെ മൽസ്യ തൊഴിലാളികൾ പ്ലക്കാർഡും ഉയർത്തി പ്രതിഷേധിച്ചു. കടൽ ക്ഷോഭം തടയാൻ തീരപ്രദേശങ്ങളിൽ ജിയോ ബാഗുകൾ സ്ഥാപിച്ചെങ്കിലും ഇവ നശിച്ചു പോയിരുന്നു. ഈ സാഹചര്യത്തിൽ പുലിമുട്ടുകൾ സ്ഥാപിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.