തിരുവനന്തപുരം: സ്പ്രിങ്ക്ളർ കമ്പനിയുമായുള്ള ഇടപാടില്‍ മുഖ്യമന്ത്രിക്കെതിരെ കൂടുതല്‍ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒന്നേമുക്കാല്‍ ലക്ഷം പേരുടെ ഡാറ്റ സ്പ്രിങ്ക്ളർ എന്ന അമേരിക്കന്‍ കമ്പനിക്ക് ലഭിച്ചതായി ചെന്നിത്തല ആരോപിച്ചു. സ്പ്രിങ്ക്ളർ അഴിമതിയിൽ മുഖ്യപ്രതി മുഖ്യമന്ത്രിയാണ്. ഇതുവരെ ശേഖരിച്ച ഡാറ്റയുടെ വില 200 കോടി വരുമെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ ഡാറ്റ ലഭിച്ചാല്‍ ഇത് 700 കോടിയോളം വരുമെന്നും ചെന്നിത്തല വ്യക്തമാക്കി.
കമ്പനിയ്‌ക്കെതിരെ കേസ് കൊടുക്കണമെങ്കില്‍ സര്‍ക്കാര്‍ അമേരിക്കയില്‍ പോകേണ്ട അവസ്ഥയാണ്. അമേരിക്കയില്‍ കമ്പനിയ്‌ക്കെതിരെ ഡാറ്റ തട്ടിപ്പ് കേസ് നിലവിലുണ്ട്. ആ കേസ് പുറത്ത് നിന്ന് ആരും കൊടുത്തതല്ല. ഒപ്പമുള്ള പാർട്‌ണർ തന്നെയാണ് അവരുടെ ഡാറ്റ തട്ടിയതിന് കേസ് നൽകിയത്. തട്ടിപ്പ് നടത്തിയ നിരവധി കമ്പനികൾ ഉള്ളതു കൊണ്ട് ഈ കമ്പനി നടത്തിയ തട്ടിപ്പ് തട്ടിപ്പല്ലെന്ന മുഖ്യമന്ത്രിയുടെ വാദം അംഗീകരിക്കാനാകില്ല. സാധാരണ നടപടിക്രമങ്ങൾ പോലും പാലിക്കാതെയായിരുന്നു കരാർ. മന്ത്രിസഭയുമായി ആലോചിക്കാതെയാണ് കരാർ ഒപ്പിട്ടതെന്നും ചെന്നിത്തല ആരോപിച്ചു.
You may also like:COVID 19| ഏറ്റവും മികച്ച കോവിഡ് ചികിത്സ ലഭിക്കുന്ന പത്ത് രാജ്യങ്ങളിൽ യുഎഇയും [PHOTOS]COVID 19| രോഗം ഭേദമായ UK പൗരൻമാര്‍ നാട്ടിലേക്ക്; ബ്രിട്ടീഷ് എയർവെയ്സ് വിമാനം ആദ്യമായി കേരളത്തിൽ [PHOTOS]ഇന്റർനെറ്റ് സിഗ്നൽ തേടി ഈ 12കാരൻ ഒന്നരകിലോമീറ്റർ യാത്ര ചെയ്യുന്നതെന്തിന്? [NEWS]
സാമ്പത്തിക ബാധ്യതയില്ലാത്തത് കൊണ്ടാണ് നിയമ വകുപ്പിനെ ഇക്കാര്യം അറിയിക്കാത്തതെന്ന മുഖ്യമന്ത്രിയുടെ വാദം അതിശയകരമാണ്. പ്രതിപക്ഷ ആരോപണങ്ങളെല്ലാം മുഖ്യമന്ത്രി ശരിവച്ചു. ഇത് അഴിമതി മാത്രമല്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് മലയാളിയുടെ ജീവൻ തന്നെ അപകടത്തിലാക്കുന്ന ക്രിമിനൽ നടപടിയാണെന്നും കുറ്റപ്പെടുത്തി. ആശാവര്‍ക്കര്‍മാരെ ഉപയോഗിച്ച് 41 ചോദ്യങ്ങളിലൂടെ വിവരങ്ങള്‍ വീടു വീടാന്തരം കയറി ശേഖരിച്ചു. ആ വിവരങ്ങള്‍ കമ്പനിക്ക് നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
ഐടി സെക്രട്ടറി ഒപ്പിട്ട പർച്ചേസ് ഓർഡറിൽ എന്തെങ്കിലും കേസോ നടപടിയോ ഉണ്ടായാൽ അമേരിക്കൻ കമ്പനിക്കോ അതിലെ ഉദ്യോഗസ്ഥർക്കോ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേരളം കഴിഞ്ഞ 50 കൊല്ലം നേടിയ നേട്ടങ്ങളെല്ലാം സ്പ്രിങ്ക്ളർ അവരുടേതാണെന്ന് അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളിൽ പരസ്യം ചെയ്യുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
കേരളത്തിലെ ഉറുമ്പിന് ഭക്ഷണം കൊടുക്കുന്ന കാര്യം വരെ വാർത്താസമ്മേളനത്തിൽ പറയുന്ന മുഖ്യമന്ത്രി താൻ ഇക്കാര്യം പുറത്ത് പറയുന്നത് വരെ എന്തിനാണ് സ്‌പ്രിങ്ക്ളറുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒളിപ്പിച്ചതെന്ന് ചോദിച്ച ചെന്നിത്തല കമ്പനിയുമായി മുഖ്യമന്ത്രിക്ക് എത്രകാലത്തെ ബന്ധമുണ്ടെന്നും ചോദിച്ചു. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ചെന്നിത്തല സർക്കാരിനോട് ആവശ്യപ്പെട്ടു. ആധാർ വിഷയത്തിൽ സി.പി.എം എടുത്ത നിലപാട് പോളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി തന്നെ തിരുത്തിയെന്നും പ്രതിപക്ഷനേതാവ് ആക്ഷേപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cm pinarayi vijayan, Controversy, Data leak, Ramesh chennithala