കോഴിക്കോട്: വി. മുരളീധരനെ കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയാൽ കേരളത്തിൽ നിന്നും ആ സ്ഥാനത്തേക്ക് സാധ്യതയുള്ള പ്രധാനികളിലൊരാളാണ് മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള. എന്നാൽ കേന്ദ്രമന്ത്രിസഭയിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ പി.എസ് ശ്രീധരന്‍പിള്ള നിഷേധിച്ചു. പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം ഉത്തരവാദിത്വത്തോടെ ചെയ്യുന്നുണ്ടെന്നും കേന്ദ്രമന്ത്രിയാകാന്‍ താല്പര്യമില്ലെന്നും അദ്ദേഹം ന്യൂസ് 18നോട് പറഞ്ഞു. വി മുരളീധരന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ പകരം ശ്രീധരന്‍പിള്ളയെ കേന്ദ്രമന്ത്രിസഭയിലെടുത്തേക്കുമെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് പ്രതികരണം.
അതേസമയം കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്ക്കാതെ തന്നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നുള്ള ആലോചനകളും മുരളീധരപക്ഷത്ത് നടക്കുന്നുണ്ട്. ശ്രീധരന്‍പിള്ളയ്ക്ക് ന്യൂനപക്ഷവിഭാഗങ്ങള്‍ക്കിടയിലുള്ള സ്വാധീനം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തല്‍ ദേശീയനേതൃത്വത്തിനുണ്ട്. മിസോറാം ഗവര്‍ണ്ണര്‍ സ്ഥാനത്ത് നിന്ന് മാറ്റി ശ്രീധരന്‍പിള്ളയ്ക്ക് കേന്ദ്ര സഹമന്ത്രി സ്ഥാനം നല്‍കിയേക്കുമെന്ന സൂചനകളും പുറത്ത് വന്നിരുന്നു. വി മുരളീധരന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെങ്കില്‍ പകരം ശ്രീധരന്‍പിള്ള കേന്ദ്രമന്ത്രിസഭയിലെത്തുമെന്ന പ്രചരണങ്ങളുമുണ്ടായി. എന്നാല്‍ മന്ത്രിസഭാ പ്രവേശന വാര്‍ത്തകള്‍ നിഷേധിക്കുകയാണ് ശ്രീധരന്‍പിള്ള.
സംസ്ഥാന ബിജെപിയിലെ ഗ്രൂപ്പിസത്തില്‍ കേന്ദ്രനേതൃത്വത്തിന് അതൃപ്തിയുണ്ട്. മാത്രമല്ല വി മുരളീധരനെതിരെ വിദേശയാത്രയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ട്.
സംസ്ഥാന അധ്യക്ഷനായിരുന്ന വേളയില്‍ പിള്ളയോട് ആര്‍എസ്എസിനുണ്ടായിരുന്ന വിയോജിപ്പ് ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. ക്രൈസ്തവവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ശ്രീധരന്‍പിള്ള മുന്‍കയ്യെടുത്തതും കേന്ദ്രമന്ത്രിസഭാ പ്രവേശന ചര്‍ച്ചകള്‍ക്ക് വഴിവച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Forign affairs minister for state v muraleedharan, Mizoram, Prime minister narendra modi, Sreedharan pillai