തിരുവനന്തപുരം: നെയ്യാറ്റിൻകര (Neyyattinkara) പാലക്കടവിൽ എസ് ഐയെ വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ജോലിനോക്കുന്ന എസ് ഐ മുരുകനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം.
മൃതദേഹത്തിനരികിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ട്. കടുത്ത മാനസിക സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും തൻറെ മരണത്തിൽ ആരും ഉത്തരവാദിയല്ല എന്നുമാണ് കുറുപ്പിൽ സൂചിപ്പിക്കുന്നതെന്ന് നെയ്യാറ്റിൻകര പൊലീസ് പറഞ്ഞു. വാമനപുരം സ്വദേശിയായ മുരുകൻ ഭാര്യയും രണ്ടു മക്കൾക്കുമൊപ്പം നെയ്യാറ്റിൻകര പാലക്കടവിലെ ഭാര്യ വീട്ടിലാണ് താമസിച്ചുവന്നിരുന്നത്. ഇൻക്വസ്റ്റ് നടപടികൾ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
പൊലീസ് ജീപ്പ് തടഞ്ഞുനിർത്തി എസ് ഐയെ വെട്ടി; മുറിവുമായി പ്രതിയെ മൽപ്പിടിത്തത്തിലൂടെ പിടികൂടി എസ് ഐ
സ്കൂട്ടറിൽ പിന്തുടർന്നെത്തിയയാൾ പൊലീസ് ജീപ്പ് തടഞ്ഞ് നിർത്തി എസ് ഐയെ വാളിന് വെട്ടിപ്പരിക്കേൽപ്പിച്ചു. പരിക്ക് വകവെയ്ക്കാതെ മൽപ്പിടിത്തത്തിലൂടെ എസ് ഐ പ്രതിയെ പിടികൂടി. ആലപ്പുഴ നൂറനാട് പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒയുടെ ചാർജുള്ള എസ് ഐ തിരുവനന്തപുരം മലയിൻകീഴ് കുഴിവിള അകത്തു വീട്ടിൽ വി ആർ അരുൺ കുമാറിനാണ് (37) വെട്ടേറ്റത്.
നൂറനാട് മുതുകാട്ടുകര എള്ളുംവിളയിൽ സുഗതൻ (48) ആണു പിടിയിലായത്. ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെ പൊലീസ് സ്റ്റേഷനു സമീപം പാറ ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. സാരമായി പരിക്കേറ്റ അരുൺ കുമാറിനെ നൂറനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാളുകൊണ്ടുള്ള വെട്ടേറ്റ് എസ് ഐയുടെ ഇടതു കൈപ്പത്തിക്കാണ് പരിക്കേറ്റത്. വെയിൻ കട്ടായതോടെ ഏഴ് തുന്നലുകൾ വേണ്ടി വന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മദ്യപാനിയായ സുഗതൻ സഹോദരനോടും ഭാര്യയോടും സ്ഥിരമായി വഴക്കിനെത്തുന്നതായി പരാതി ലഭിച്ചിരുന്നു. തുടർന്ന് പരാതിയിൽ ഞായറാഴ്ച സുഗതനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഉച്ചയോടെ മാതാപിതാക്കൾക്കൊപ്പം സ്റ്റേഷനിലെത്തിയ ഇയാളുടെ പെരുമാറ്റം മോശമായി തോന്നിയതോടെ തിങ്കളാഴ്ച വരാൻ പറഞ്ഞ് വിട്ടയച്ചിരുന്നു.
വൈകിട്ട് പട്രോളിങ് ഡ്യൂട്ടിക്കായി എസ് ഐ ജീപ്പിൽ വരികയായിരുന്നു. ഡ്രൈവർ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. ജീപ്പിന് പിന്നാലെ സ്കൂട്ടറിൽ വന്ന പ്രതി പാറ ജംഗ്ഷനിൽ വെച്ച് ജീപ്പ് വേഗത കുറച്ച സമയം സ്കൂട്ടർ വട്ടം വെച്ചു . ജീപ്പിൽ നിന്നും ഇറങ്ങിയ എസ് ഐയെ വാൾ ഉപയോഗിച്ച് കഴുത്തിന് വെട്ടാൻ ശ്രമിച്ചത് ഇടതു കൈകൊണ്ട് തടയുമ്പോൾ വെട്ടേൽക്കുകയായിരുന്നു. പരിക്ക് വകവെയ്ക്കാതെ മൽപ്പിടിത്തത്തിലൂടെ എസ് ഐ അക്രമിയെ പിടികൂടി ജീപ്പിൽ കയറ്റിയ ശേഷമാണ് ചികിത്സക്കായി ആശുപത്രിയിലേക്ക് പോയത്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ എസ്.ഐയെ ആശുപത്രിയിൽ സന്ദർശിച്ചു. ഒരു വർഷം മുമ്പാണ് അരുൺ കുമാർ നൂറനാട് സ്റ്റേഷനിൽ ചാർജ് എടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.