തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അധ്യാപകന്‍റെ കുത്തേറ്റ് വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഐഎംഎ പ്രസിഡന്റ് സുൽഫി നൂഹു ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർ ഉടൻ കൊല്ലപ്പെടുമെന്ന് ഐഎംഎ പ്രസിഡന്റ് സുൽഫി നൂഹു. ഒരു മാസം മുൻപ് അദ്ദേഹത്തിൻറെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. ആശുപത്രിയിൽവച്ച് ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അക്രമം വർധിച്ച സാഹചര്യത്തിലായിരുന്നു മുന്നറിയിപ്പ്.
Also read-‘അത്തരത്തിൽ ഒരു മരണം ഉണ്ടാകും, നിശ്ചയമാണ്’ മുരളി തുമ്മാരുകുടിയുടെ മൂന്നാം ”പ്രവചനവും’ മൂന്നാം നാളിൽ യാഥാർത്ഥ്യമാകുമ്പോൾ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രുപം
ഒരാൾ കൊല്ലപ്പെടും,ഉടൻ
അതൊരുപക്ഷേ ഞാനായിരിക്കാം.
കേരളത്തിൽ ഒരു ആരോഗ്യ പ്രവർത്തകനൊ, ആരോഗ്യപ്രവർത്തകയൊ, കൊല്ലപ്പെടും.
ആശുപത്രി ആക്രമണങ്ങളിൽ അങ്ങനെയൊന്ന് ഉടൻ സംഭവിച്ചില്ലെങ്കിൽ മാത്രമാണ് അത്ഭുതം.
പലപ്പോഴും തല നാരിടയ്ക്കാണ് മരണം മാറി പോയിട്ടുള്ളത്.
എത്രനാൾ ഭാഗ്യത്തിന്റെ കണിക സഹായിക്കുമെന്നറിയില്ല.
ആഴ്ചയിൽ ഒന്ന് എന്നാണ് കേരളത്തിൽ ആശുപത്രി ആക്രമങ്ങളുടെ കണക്ക്.
മരണ ഭയത്തോടെ രോഗിക്ക് നല്ല ചികിത്സ നൽകാൻ കഴിയില്ല.
സ്വന്തം ജീവൻ സുരക്ഷിതമാക്കുന്ന പരക്കംപാച്ചിലിൽ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ഡിഫൻസിഫ് ചികിത്സാരീതിയിലേക്ക് വഴുതിപ്പോകുന്നത് അത്യന്തം അപകടം.
അതുകൊണ്ട് ജീവിക്കുവാനല്ല ഈ സമരം.
ഇത്തവണ തലനാരിഴയ്ക്ക് തന്നെയാണ് കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടർ അശോകൻ രക്ഷപ്പെട്ടത്.
അവിടെയുണ്ടായിരുന്ന പോലീസുകാരുടെ അഭിപ്രായത്തിൽ അവർ അവിടെ ഉണ്ടായിരുന്നില്ലെങ്കിൽ ഡോക്ടർ കൊല്ലപ്പെടുമായിരുന്നത്രേ.
സത്യത്തിന്റെ മുഖം അതീവ വിരൂപമാണ്.
നിവർത്തികേടുകൊണ്ടാണ് ഈ സമരം.
ഡോക്ടർമാരോട് പ്രക്ഷോഭങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത് തന്നെ ബുദ്ധിമുട്ടാണ്.
അവർ അതിനെ ശക്തിയുക്തം എതിർക്കും.
പക്ഷേ സ്വന്തം ജീവനെതിരെ വെല്ലുവിളി ഉയരുമ്പോൾ സമരം ചെയ്യൂയെന്ന് അംഗങ്ങൾ ആദ്യം ആവശ്യപ്പെടുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയിരിക്കുന്നു.
കൊലപാതക ശ്രമത്തിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം.
മുഖ്യപ്രതി സ്വൈര്യ വിഹാരം നടത്തുന്നത് അംഗീകരിക്കാനാവില്ല.
കേരളത്തിൽ ആശുപത്രി സംരക്ഷണ നിയമം പരിഷ്കരിക്കാനുള്ള സർക്കാരിൻറെ തീരുമാന സഹർഷം സ്വാഗതം ചെയ്യുന്നു.
ഒരാൾ കൊല്ലപ്പെടാൻ കാരണമായേക്കാം!
ഒരുപക്ഷേ പൊതുജനാരോഗ്യ ബില്ലിനേക്കാൾ പ്രാധാന്യം ആശുപത്രി സംരക്ഷണ നിയമം തന്നെയാണ്.
ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണം.
ഇത് സംബന്ധിച്ച് ഹൈക്കോടതി മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കപ്പെടണം.
സ്വന്തം ജീവൻ രക്ഷിക്കുക തന്നെയാണ് ഏറ്റവും പ്രാധാന്യമുള്ളത്
അതുകൊണ്ടുതന്നെ മാർച്ച് 17 ലെ ഈ സമരം ജീവൻ രക്ഷിക്കുവാനുള്ളത്.
ആരും കൊല്ലപ്പെടാതിരിക്കട്ടെ.
നമ്മുടെ നഗരത്തിൽ (കോഴിക്കോട്)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.