ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ ഏപ്രില്‍ ആദ്യ വാരമോ രണ്ടാം വാരമോ അന്തിമ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി. അതേസമയം കേസ് എപ്പോള്‍ വേണമെങ്കിലും കേള്‍ക്കാന്‍ തയാറാണെന്ന് ജസ്റ്റിസ് എന്‍വി രമണ വ്യക്തമാക്കി. അഭിഭാഷകര്‍ തയാറാണെങ്കില്‍ ഇന്നു തന്നെ വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു. കോടതിയുടെ സൗകര്യമനുസരിച്ചു എപ്പോള്‍ വേണമെങ്കിലും കേള്‍ക്കാമെന്നു സിബിഐയും വ്യക്തമാക്കി. പക്ഷെ ഇന്ന് വാദം നടക്കില്ലെന്നും കൂടുതല്‍ സമയം എടുക്കുന്ന കേസാണെന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത്ത വ്യക്തമാക്കി.
ഹോളി അവധിക്ക് ശേഷം കേസില്‍ അന്തിമ വാദം തുടങ്ങണമെന്ന് പിണറായിയുടെ അഭിഭാഷകന് വി ഗിരി ആവശ്യപ്പെട്ടു. കേസ് നീട്ടി കൊണ്ടു പോവുകയാണ് സിബിഐയുടെ ഉദേശമെങ്കില്‍ ഇന്ന് പരിഗണിക്കുന്നത് മാറ്റിവയ്ക്കാമെന്ന് കോടതിയും വ്യക്തമാക്കി.
പിണറായി വിജയന് ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്കിയ ഹര്‍ജിയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കസ്തൂരി രങ്ക അയ്യര്‍, ആര് ശിവദാസ് ഉള്‍പ്പടെയുള്ളവര്‍ നല്കിയ ഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്.
പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ വൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി ലാവലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറില്‍ 374 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു സി.ബി.ഐയുടെ കണ്ടെത്തല്‍.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.