ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കാലാവധി നീട്ടി സുപ്രീംകോടതി. ജുലൈ 31 വരെയാണ് കാലാവധി നീട്ടിയത്. അതിനുമുമ്പ് വിചാരണ കഴിവതും പൂര്‍ത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന്‍റെയാണ് നിർദ്ദേശം.
വിചാരണ കോടതി ജഡ്ജി യന്ത്രമല്ലെന്നും കോടതി വ്യക്തമാക്കി. എല്ലാ തവണയും കേസിന്റെ പുരോഗതി സംബന്ധിച്ച് ഒരേ തരത്തിലുള്ള റിപ്പോര്‍ട്ടാണ് വിചാരണ കോടതി ജഡ്ജി അയക്കുന്നതെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി ചൂണ്ടിക്കാട്ടി. കേസ് വീണ്ടും ഓഗസ്റ്റ് നാലിന് പരിഗണിക്കും. അതിനുള്ളിൽ വിചാരണ പൂർത്തിയാക്കി റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കണം.
Also Read- പോക്സോ വകുപ്പ് പ്രായപൂർത്തിയാകാത്തവരുടെ പ്രണയ ബന്ധത്തെ കുറ്റകൃത്യമാക്കാനുള്ളതല്ല: ബോംബെ ഹൈക്കോടതി
അതേസമയം വിചാരണ വൈകുന്നത് ദിലീപിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന വീഴ്ചയാണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സാക്ഷിയായ ബാലചന്ദ്ര കുമാറിനെ രണ്ട് ദിവസമാണ് പ്രോസിക്യുഷന്‍ ചീഫ് എക്സാമിനേഷന്‍ നടത്തിയത്. എന്നാല്‍ ഇരുപത്തിമൂന്ന് ദിവസമായി എതിര്‍ വിഭാഗം ക്രോസ് എക്സാമിനേഷന്‍ നടത്തുകയാണ്. ഇത് പൂര്‍ത്തിയാകാന്‍ അഞ്ച് ദിവസം കൂടി വേണമെന്നാണ് വിചാരണ കോടതി ജഡ്ജി സുപ്രീം കോടതിക്ക് കൈമാറിയ പുരോഗതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
എന്നാൽ, എന്നാൽ ഓൺലൈൻ മുഖേനയുള്ള വിചാരണയിൽ സാങ്കേതിക തടസങ്ങള്‍ ഉള്‍പ്പടെയുള്ള കാരണങ്ങൾ കൊണ്ടാണ് എതിര്‍ വിസ്താരം നീണ്ടു പോകുന്നതെന്നാണ് ദിലീപിനു വേണ്ടി ഹാജരായ അഭിഭാഷക രഞ്ജീത റോത്തഗി അറിയിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ രഞ്ജീത്ത് കുമാര്‍, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവര്‍ ഹാജരായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actress assault case, Actress attack case, Supreme court