കൊച്ചി; പ്രണയത്തെ തുടർന്നുള്ള പോക്സോ കേസുകൾ കോടതികൾക്ക് അമിത ഭാരമായി മാറുകയാണെന്നു സുപ്രീം കോടതി ജഡ്ജിയും ജുവനൈൽ ജസ്റ്റിസ് കമ്മിറ്റി ചെയർപഴ്സനുമായ ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്. കുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമം തടയൽ നിയമം, ബാല നീതി നിയമം, കുട്ടികളിലെ ലഹരി ഉപയോഗം തടയൽ തുടങ്ങിയ വിഷയങ്ങളിൽ കേരള ഹൈക്കോടതിയുടെ നേതൃത്വത്തിൽ നടക്കുന്ന റീജനൽ ജുഡീഷ്യൽ കോൺഫറൻസിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പോക്സോ കോടതികളിലെത്തുന്നതിൽ 25 % പ്രണയബസത്തെ തുടർന്നുള്ള കേസുകൾ (റൊമാൻസ് കേസുകൾ) ആണെന്ന് മഹാരാഷ്ട്രയിൽ നടത്തിയ പഠനത്തിലുണ്ടെന്നു അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ വരുന്ന കേസുകളിൽ മിക്കതും കുട്ടികളുടെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള വ്യവസ്ഥകൾ മുതിർന്നവർ വളച്ചൊടിക്കുന്ന സന്ദർഭങ്ങളുണ്ട്. പെൺകുട്ടിയുടെ വീട്ടുകാർക്ക് ആൺകുട്ടി സ്വീകാര്യനല്ലെങ്കിൽ പോക്സോ നിയമപ്രകാരം ഗുരുതര കുറ്റം ആരോപിക്കുന്ന സ്ഥിതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കുറ്റകൃത്യങ്ങളിൽ കുട്ടികളുടെ പ്രായനിർണയം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. ഇക്കാര്യത്തിൽ ആധുനിക സങ്കേതങ്ങൾ പ്രയോജനപ്പെടുത്തണം. പോക്സോ കേസിൽ പ്രായപരിധി 18ൽ നിന്ന് 16 ആക്കണമെന്ന നിർദേശവുമുണ്ട്. ഇതിൽ ചർച്ച വേണമെന്നും രവീന്ദ്ര ഭട്ട് കൂട്ടിച്ചേർത്തു. ബാലനീതി സംരക്ഷണത്തിനു മതിയായ നിയമങ്ങളുണ്ടെങ്കിലും ശരിയായ വിധം നടപ്പാക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമം തടയൽ നിയമം, ബാലനീതി നിയമം, കുട്ടികളിലെ ലഹരി ഉപയോഗം തടയൽ തുടങ്ങിയ വിഷയങ്ങളിൽ കേരള ഹൈക്കോടതിയുടെ നേതൃത്വത്തിൽ നടക്കുന്ന റീജനൽ ജുഡീഷ്യൽ കോൺഫറൻസിൽ അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.