ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കേസിൽ സർക്കാരിന് തിരിച്ചടി. ഇരയുടെ വിവരങ്ങൾ പുറത്ത് വിട്ട കന്യാസ്ത്രീകള്‍ക്കെതിരെ കേസെടുക്കേണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കന്യാസ്ത്രീകള്‍ക്കെതിരെ കുറവിലങ്ങാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയ ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ജസ്റ്റിസുമാരായ അജയ് രസ്തോഗി, സി.ടി. രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ച് തള്ളി. അതേസമയം, ഹൈക്കോടതി ഉത്തരവിലെ ചില കണ്ടെത്തലുകളോട് തങ്ങൾക്ക് വിയോജിപ്പ് ഉണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഇക്കാര്യം വിശദീകരിച്ച് വിശദമായ ഉത്തരവ് പുറത്തിറക്കുമെന്ന് കോടതി അറിയിച്ചു.
പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ ഫോട്ടോയും വിവരങ്ങളും സിസ്റ്റർമാരായ അമലയും ആനി റോസും മാധ്യമപ്രവർത്തകർക്ക് ഇമെയിൽ വഴി കൈമാറിയിരുന്നു. എന്നാൽ, ഇ മെയിലിൽ പരാതിക്കാരിയുടെ പേര് വെളുപ്പെടുത്തിയിരുന്നില്ല. പേര് വെളിപ്പെടുത്തിയില്ലെങ്കിലും പരാതിക്കാരിയുടെ വിശദശാംശങ്ങൾ വെളിപ്പെടുത്തിയ കന്യാസ്ത്രീകളുടെ നടപടി ഇന്ത്യൻ ശിക്ഷാനിയമത്തിലെ 228-എ വകുപ്പ് പ്രകാരം കുറ്റകരമാണെന്ന് സംസ്ഥാന സർക്കാർ സർക്കാരിന്റെ സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശി വാദിച്ചു.
ഇ മെയിൽ സന്ദേശം സ്വകാര്യ ആശയവിനിമയം എന്ന നിലയിലാണ് ഹൈക്കോടതി വിലയിരുത്തിയിരുന്നത്. എന്നാൽ, ഹൈക്കോടതിയുടെ നിരീക്ഷണം നിയമപരമായി തെറ്റാണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതിനോട് കോടതിയും യോജിച്ചു. അതേസമയം, കേസ് റദ്ദാക്കിയ സാഹചര്യത്തിൽ ഈ അധ്യായം അവസാനിച്ചുവെന്ന് ജസ്റ്റിസ് അജയ് രസ്തോഗി വ്യക്തമാക്കി. കേരളത്തിൽ ഇത്തരം സംഭവങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ ഹൈക്കോടതി വിധിയിലെ കണ്ടെത്തലുകൾക്കെതിരായ തങ്ങളുടെ അഭിപ്രായം കൂടി രേഖപ്പെടുത്തി വിശദമായ ഉത്തരവ് പുറത്തിറക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.