കോട്ടയം: നടിയെ ബലാത്സംഗം ചെയ്ത കേസിലെ അതിജീവതയെ അപമാനിച്ചു കൊണ്ടാണ് വീണ്ടും വിവാദ പരാമർശവുമായി പിസി ജോർജ് രംഗത്ത്. നടിയെ ആക്രമിച്ച കേസ് ഉണ്ടായ ശേഷം. ഇപ്പോൾ അതിജീവിതക്ക് നിരവധി സിനിമകൾ കിട്ടുന്നുണ്ട് എന്ന പിസി ജോർജ് കോട്ടയത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.കേസ് ഉണ്ടായത് കൊണ്ട് ആണ് അതിജീവതയെ എല്ലാവരും അറിഞ്ഞത് എന്നും ജോർജ് കൂട്ടിച്ചേർത്തു.
കോട്ടയം പ്രസ് ക്ലബ്ബിൽ ബഫർ സോങ് വിഷയവുമായി ബന്ധപ്പെട്ട വാർത്ത സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് പിസി ജോർജ് മറ്റൊരു വിഷയത്തിൽ കൂടി വിവാദ പരാമർശവുമായി രംഗത്തുവരുന്നത്. അതിജീവതയെ അധിക്ഷേപിക്കുന്ന പരാമർശങ്ങളാണ് ജോർജിന്റെ ഭാഗത്തുനിന്ന് ഉയർന്നുവന്നത്.
വിവാദ പരാമർശം ഉണ്ടായതോടെ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത മാധ്യമപ്രവർത്തകർ ഇത് ചോദ്യം ചെയ്തു. എന്നാൽ രൂക്ഷമായ ചോദ്യങ്ങൾ ഉണ്ടായിട്ടും നിലപാട് തിരുത്താൻ പി സി ജോർജ് തയ്യാറായില്ല. പറഞ്ഞതിൽ നിങ്ങൾക്ക് പരാതി ഉണ്ടെങ്കിൽ കേസ് എടുത്തോളൂ എന്നായിരുന്നു പി സി ജോർജ് ഇതിന് മറുപടി പറഞ്ഞത്. നിലപാട് തിരുത്താൻ താൻ തയ്യാറല്ല എന്നും ചോദ്യങ്ങൾക്ക് മറുപടിയായി പി സി ജോർജ് ആവർത്തിച്ച് വ്യക്തമാക്കി.
കേസിലെ അതിജീവതയെ തനിക്ക് മുൻപ് അറിയില്ല എന്ന് പി സി ജോർജ് പറയുന്നു. ഞാൻ അധികം സിനിമ കാണുന്ന ആളല്ല എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. അത് കൊണ്ട് എനിക്ക് അറിയില്ല എന്ന് വിശദീകരണം ജോർജ് നൽകുന്നു.
ഈ കേസിന് ശേഷം താൻ അവരെ സിനിമയിൽ കണ്ടിട്ടുള്ളത് എന്നാണ് ജോർജിന്റെ നിലപാട്. സംഭവം ഉണ്ടായ ശേഷം പൊതുരംഗത്ത് അടക്കം അവർക്ക് വലിയ പിന്തുണ ലഭിച്ചു. വ്യക്തിജീവിതത്തിൽ പ്രശ്നം ഉണ്ടായിട്ടുണ്ടാകാം. പക്ഷെ പൊതു ജീവിതത്തിൽ അവർക്ക് ഗുണമാണ് ഉണ്ടായത് എന്ന ന്യായീകരണമാണ് ജോർജ് നിരത്തുന്നത്. ഏതായാലും സംഭവസ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് അധികൃതർ ജോർജിന്റെ വാർത്ത സമ്മേളനത്തെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. വിവാദ പരാമർശത്തിൽ ജോർജിനെതിരെ കേസെടുക്കാൻ പോലീസ് തയ്യാറാകുമോ എന്നതാണ് ഇനി അറിയാനുള്ളത്.
ബഫർ സോങ് വിഷയത്തിൽ വാർത്താ സമ്മേളനത്തിന് എത്തിയ പി സി ജോർജ് നിരവധി രാഷ്ട്രീയ വിഷയങ്ങളിലും പ്രതികരണവുമായി രംഗത്തുവന്നു. കേരള കോൺഗ്രസ് പിരിച്ചുവിടണമെന്ന് കോട്ടയം നടത്തിയ വാർത്താസമ്മേളനത്തിൽ ജോർജ് അഭിപ്രായപ്പെട്ടു. ക്രിസ്ത്യാനികളെ പറ്റിക്കാൻ വേണ്ടി ഉണ്ടാക്കിയ പാർട്ടിയാണ് കേരള കോൺഗ്രസ് എന്നാണ് ജോർജ് നിലപാട് പറയുന്നത്. കേരള കോൺഗ്രസിന് പിരിച്ചുവിട്ട ശേഷം നേതാക്കളും അണികളും കോൺഗ്രസിലോ ബിജെപിയിലോ ചേരണം.
ജോസ് കെ മാണിക്ക് ഇടതുമുന്നണിയിൽ ഇനി തുടരാൻ ആകില്ല എന്നും പിസി ജോർജ് അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുൻപ് ജോസ് കെ മാണി യുഡിഎഫിൽ എത്തിയാൽ അയാൾക്ക് കൊള്ളാം എന്നാണ് ജോർജ് പറയുന്നത്. ഏകാധിപതിയായ പിണറായി വിജയൻ ഉള്ള മുന്നണിയിൽ എത്ര കാലം തുടരാൻ ജോസ് കെ മാണിക്ക് കഴിയും എന്നും പിസി ജോർജ് ചോദിക്കുന്നു. അടുത്ത രണ്ടുമാസത്തിനുള്ളിൽ പിണറായി വിജയൻ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവെക്കും എന്നും ജോർജ് അഭിപ്രായപ്പെട്ടു. ജോസ് കെ മാണി ഇടതുമുന്നണി വിട്ടില്ലെങ്കിൽ ആ പാർട്ടിയുടെ അടിത്തറ ഇളകും എന്നും പിസി ജോർജ് അഭിപ്രായപ്പെട്ടു. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും പിസി ജോർജ് ആരോപിച്ചു. പിണറായി വിജയൻ രാജിവെക്കുമെന്ന് നേരത്തെയും പ്രവചന സ്വഭാവത്തിൽ പി സി ജോർജ് അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ഞാൻ പറയുന്നതെല്ലാം സംഭവിക്കുന്നത് കണ്ടിട്ടുണ്ടെന്നായിരുന്നു ജോർജിന്റെ മറുപടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actress assault case, Dileep, Pc george