സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിക്കും
സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിക്കും
സ്ത്രീ - പട്ടികജാതി സംരക്ഷണ നിയമങ്ങൾ ഈ വിധിയിൽ അനിവാര്യമാം വിധം പരിഗണിക്കപ്പെട്ടിട്ടില്ല എന്നതാണ് കുറ്റാരോപിതന് എളുപ്പം ജാമ്യം ലഭിച്ചതിൽ നിന്ന് മനസ്സിലാകുന്നതെന്ന് അതിജീവിത വ്യക്തമാക്കി.
കോഴിക്കോട്: ലൈംഗികാതിക്രമകേസിൽ സിവിക് ചന്ദ്രന് കോഴിക്കോട് ജില്ലാ കോടതി ഇന്ന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിക്കും.
എഴുത്തുകാരനും പാഠഭേദം മാസികയുടെ പ്രിൻ്ററും പബ്ലിഷറും എഡിറ്ററുമായ സിവിക് ചന്ദ്രൻ നടത്തിയ ലൈംഗിക പീഡനത്തിനെതിരെ അതിജീവിത മൂന്നാഴ്ച്ച മുമ്പാണ് പൊലീസിൽ പരാതി നൽകിയത്. സ്ത്രീ - പട്ടികജാതി സംരക്ഷണ നിയമങ്ങൾ ഈ വിധിയിൽ അനിവാര്യമാം വിധം പരിഗണിക്കപ്പെട്ടിട്ടില്ല എന്നതാണ് കുറ്റാരോപിതന് എളുപ്പം ജാമ്യം ലഭിച്ചതിൽ നിന്ന് മനസ്സിലാകുന്നതെന്ന് അതിജീവിത വ്യക്തമാക്കി. വിധിയുടെ പകർപ്പ് കയ്യിൽ കിട്ടിയതിനു ശേഷം വിശദമായ പ്രതികരണം നടത്തും. സ്ത്രീപീഡന കേസുകളിൽ ലൈംഗികാക്രമണകാരികളായ പുരുഷന്മാർക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കുന്ന പ്രവണത സമൂഹത്തിൽ കൂടുതൽ സ്ത്രീ പീഡകന്മാരെ സൃഷ്ടിക്കാൻ കാരണമാകുന്നതെന്ന് അതിജീവിത ഐക്യദാർഢ്യ സമിതി ഭാരവാഹികൾ പറഞ്ഞു.
പാർശ്വവൽകൃത പട്ടികജാതി സമൂഹത്തിൽ നിന്നുള്ള അതിജീവിതയ്ക്ക് ഇത്തരത്തിൽ നീതി നിഷേധിക്കപ്പെടുന്നത് അങ്ങേയറ്റം ദു:ഖകരമാണ്. ജില്ലാ കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചു എന്നത് കൊണ്ട് സിവിക് ചന്ദ്രൻ കുറ്റവിമുക്തനാകുന്നില്ല. സാമൂഹിക-സാംസ്കാരിക രംഗത്ത് പ്രമുഖനായി നിലകൊള്ളുന്ന സിവിക് ചന്ദ്രൻ നടത്തിയ ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങൾ പൊതുസമൂഹം തിരിച്ചറിയുകയും അതിജീവിതമാരുടെ നീതിക്ക് വേണ്ടിയുള്ള തുടർ പോരാട്ടത്തിന് പിന്തുണ നൽകി ഒപ്പം നിൽക്കുകയും ചെയ്യണമെന്ന് അതിജീവിത ഐക്യദാർഢ്യ സമിതി ഭാരവാഹികളായ കെ അജിത, സി എസ് ചന്ദ്രിക എന്നിവർ പറഞ്ഞു.
കേസിൽ സിവിക് ചന്ദ്രന്റെ അറസ്റ്റ് ജുലൈ 30 വരെ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തടഞ്ഞിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകും വരെ സിവികിനെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു കോടതി വിധി. ഏപ്രിൽ മാസത്തിൽ പയ്യോളിയിലെ ക്യാമ്പിൽ വച്ച് പട്ടികജാതിക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. ഇതിനു പിന്നാലെ സമാനമായ മറ്റൊരു കേസ് കൂടി സിവിക് ചന്ദ്രനെതിരെ ഉയർന്നിരുന്നു. 2020ൽ കവിതാ ക്യാമ്പിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് കാണിച്ച് യുവഎഴുത്തുകാരിയാണ് പരാതി നൽകിയത്. സംഭവത്തിൽ സിവിക്കിനെതിരെ കൊയിലാണ്ടി പൊലീസ് മറ്റൊരു കേസുകൂടി എടുത്തിട്ടുണ്ട്.
സിവിക് ചന്ദ്രനെതിരെ ബലാല്‍സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ സിവിക് ചന്ദ്രൻ ഒളിവിൽ പോയി. വാട്സാപ്പ് ഗ്രൂപ്പിലാണ് യുവതി ആദ്യം ആരോപണം ഉന്നയിച്ചത്. സിവിക് ചന്ദ്രന്‍, വി ടി ജയദേവന്‍ എന്നിവര്‍ക്കെതിരെയായായിരുന്നു ആരോപണം. ഈ രണ്ടു പേരിൽനിന്ന് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ ട്രോമയിലേക്ക് തള്ളിയിട്ടെന്നും താന്‍ അത്രയേറെ വിശ്വസിച്ച മനുഷ്യരില്‍ നിന്നുണ്ടായ തിക്താനുഭവം കനത്ത ആഘാതത്തിലാഴ്ത്തിയെന്നും യുവതി അയച്ച സന്ദേശത്തിൽ പറഞ്ഞിരുന്നു.
Published by:Amal Surendran
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.