ഇന്റർഫേസ് /വാർത്ത /Kerala / നസീമിനെതിരെ പരാതിപ്പെട്ടതിന് സസ്പെൻഷനിലായ പൊലീസുകാരനെ തിരിച്ചെടുത്ത് ഉത്തരവിറങ്ങി

നസീമിനെതിരെ പരാതിപ്പെട്ടതിന് സസ്പെൻഷനിലായ പൊലീസുകാരനെ തിരിച്ചെടുത്ത് ഉത്തരവിറങ്ങി

News18

News18

ആറു മാസത്തിനു ശേഷമാണ് നടപടി .പ്രാഥമിക അന്വേഷണത്തിൽ ശരത്തി​ന്റെ പേരിൽ പ്രചരിച്ച സന്ദേശം വ്യാജമായിരുന്നെന്ന് തെളിഞ്ഞെങ്കിലും സസ്പെൻഷൻ പിൻവലിച്ചിരുന്നില്ല.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ‌ ട്രാഫിക് നിയമം ലംഘിച്ചെത്തിയ ബൈക്ക് പിടികൂടിയതിന് യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ പ്രവർത്തകരുടെ മർദനത്തിനിരയായ പൊലീസുകാരന്റെ സസ്പെൻഷൻ പിൻവലിച്ചു. പേരൂർക്കട എസ്എപി ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറും കടയ്ക്കൽ സ്വദേശിയുമായ എസ് എസ് ശരത്തിനെയാണ് സർവീസിൽ തിരിച്ചെടുത്തത്. ഇതു സംബന്ധിച്ച്​ എസ് എ പി കമാൻഡന്റ് ഉത്തരവിറക്കി. ആറു മാസത്തിനു ശേഷമാണ് നടപടി

    കഴിഞ്ഞ ഡിസംബർ 12നാണ് പാളയത്ത് ട്രാഫിക് നിയമം ലംഘിച്ചെത്തിയ യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ പ്രവർത്തകരുടെ ബൈക്ക് ശരത്തും ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു പൊലീസുകാരും ചേർന്ന് പിടികൂടിയത്. സംഭവം അറിഞ്ഞെത്തിയ യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും അഖിൽ വധശ്രമക്കേസിലെ രണ്ടാം പ്രതിയുമായ നസീമും മറ്റ് പ്രവർത്തകരും ചേർന്ന് പൊലീസുകാരെ നടുറോഡിലിട്ട് തല്ലിച്ചതക്കുകയായിരുന്നു. എസ്‌എപി ക്യാംപിലെ പൊലീസുകാരായ വിനയചന്ദ്രന്‍, ശരത്, ട്രാഫിക് പൊലീസുകാരന്‍ അമല്‍ കൃഷ്ണ എന്നിവരെയാണ് എസ്‌എഫ്‌ഐ നേതാവ് നസീമും പ്രവര്‍ത്തകരും ക്രൂരമായി മര്‍ദിച്ചത്. സംഭവം വൻ വിവാദമായതോടെ സിപിഎം നേതാക്കൾ ഇടപെട്ട് കേസ് പിൻവലിക്കാൻ ശ്രമിച്ചെങ്കിലും ശരത് പരാതിയുമായി മുന്നോട്ടു പോകുകയായിരുന്നു.

    ഇതോടെ നസീമിനെതിരെ കേസെടുക്കേണ്ടിവന്നു. ഇതിന്റെ വൈരാഗ്യത്തിൽ വാട്ട്സാപ്പിൽ മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടെന്ന പേരിൽ ശരത്തിനെതിരെ എസ്.എഫ്.ഐ പ്രവർത്തകർ ഡി.ജി.പിക്ക് മുമ്പാകെ പരാതി നൽകി. ഇതിനിടെ പൊലീസിനെ മർദിച്ചെന്ന കേസിൽ നസീം പിടിയിലാവുകയും തൊട്ടുപിന്നാലെ എസ്എഫ്ഐക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശരത്തിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യുകയുമായിരുന്നു. എന്നാൽ, ക്രൈംബ്രാഞ്ചിന്‍റേയും ഹൈടെക് സെല്ലിന്‍റേയും പ്രാഥമിക അന്വേഷണത്തിൽ ശരത്തി​ന്റെ പേരിൽ പ്രചരിച്ച സന്ദേശം വ്യാജമായിരുന്നെന്ന് തെളിഞ്ഞു. എങ്കിലും സസ്പെൻഷൻ പിൻവലിച്ചില്ല.

    യൂണിവേഴ്സിറ്റി കോളജ് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ശരത്തിന്‍റെ ദുരവസ്ഥ വീണ്ടും വാർത്തയായതോടെയാണ് അഞ്ചു മാസത്തിനു ശേഷം സസ്​പെൻഷൻ പിൻവലിക്കാൻ ആഭ്യന്തര വകുപ്പ് നിർദേശം നൽകിയത്. ആറ് മാസത്തോളം സേനക്ക് പുറത്ത് നിന്ന ശേഷമാണ് യൂണിവേഴ്‍സിറ്റി കോളജ് സംഘര്‍ഷത്തിനും പ്രതികളുടെ അറസ്റ്റിനും പിന്നാലെ ഇക്കഴിഞ്ഞ പതിനഞ്ചിന് ശരത്തിനെ ഉത്തരവിറക്കുന്നത്.

    First published:

    Tags: Ksu, Police issues look out notice, Police seized answer sheet, Sfi, University college, University college murder attempt case, University college SFI, എസ്.എഫ്.ഐ, കേരള പൊലീസ്, യൂണിവേഴ്സിറ്റി കോളേജ്, വധശ്രമക്കേസ്