പാലക്കാട്: മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ സ്വപ്ന സുരേഷ് കുഴഞ്ഞു വീണു. ഒരു വിലപേശൽ നടന്നുവെന്ന് കാണിക്കാനാണ് താൻ കഴിഞ്ഞ ദിവസം ശബ്ദരേഖ പുറത്തുവിട്ടതെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. ഒരു ചെറിയ കാര്യം പറയാനാണ് മാധ്യമങ്ങളുടെ മുന്നിൽ വന്നത്. ഇന്നലെ പുറത്ത് വിട്ട ഓഡിയോ തന്റെ കേസുമായി ബന്ധപ്പെട്ടത് മാത്രമാണ്. ഒരു വിലപേശൽ നടന്നു എന്ന് കാണിക്കാൻ മാത്രമാണ് താനത് പുറത്ത് വിട്ടതെന്നും സ്വപ്ന പറഞ്ഞു. കുഴഞ്ഞു വീണ സ്വപ്നയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോൾ വിതുമ്പലോടെയാണ് സ്വപ്ന സംസാരിച്ചത്.
ഷാജ് കിരൺ പറഞ്ഞു പോലെ തന്റെ അഭിഭാഷകനെതിരെയും കേസെടുത്തുവെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. ഷാജ് കിരൺ പറഞ്ഞത് ശരിയല്ലേയെന്ന് അവർ ചോദിച്ചു. ഷാജ് കിരണിനെ സാക്ഷിയാക്കാൻ ശ്രമം നടക്കുന്നു. താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു. തന്റെയൊപ്പം നിൽക്കുന്നവരെ വേട്ടയാടുന്നുവെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഇത്രയും പറഞ്ഞതിന് പിന്നാലെയാണ് സ്വപ്ന സുരേഷ് കുഴഞ്ഞുവീണത്.
സ്വപ്ന സുരേഷിന്റെ അഭിഭാഷകനെതിരെ കേസെടുത്തു; നടപടി സോഷ്യൽ മീഡിയയിൽ മതവിദ്വേഷ പ്രചാരണം നടത്തിയതിന്
സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ അഭിഭാഷകന് അഡ്വ. കൃഷ്ണരാജിനെതിരെ പൊലീസ് കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആളായി ചിത്രീകരിച്ചുകൊണ്ട് മതവിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തിയെന്നാണ് കേസ്. അഡ്വ. അനൂപ് വി.ആറാണ് കൃഷ്ണരാജിനെതിരെ സിറ്റി കമ്മീഷണര്‍ക്ക് ഇ-മെയില്‍ വഴി പരാതി നല്‍കിയത്. ഐപിസി 295 എ വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്ക് വിലക്കി സംഘാടകര്‍; മാധ്യമ പ്രവര്‍ത്തകയുടെ മാസ്ക് നിര്‍ബന്ധിച്ച് മാറ്റി
മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്ക് ധരിച്ച് പ്രവേശിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകയെ തടഞ്ഞ് സംഘാടകര്‍. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ ദിവ്യ ജോസഫിനെയാണ് സംഘാടകര്‍ തടഞ്ഞത്. നിര്‍ബന്ധിച്ച് മാസ്ക് അഴിപ്പിച്ച ശേഷം നീല നിറത്തിലുള്ള സര്‍ജിക്കല്‍ മാസ്ക് ഇവര്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് നല്കി. പൊതുപ്രോട്ടോക്കോള്‍ പാലിക്കണം എന്നായിരുന്നു ആവശ്യം. സംഭവം വാര്‍ത്തയായതോടെ നിയന്ത്രണം പിന്‍വലിച്ചു.
മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം തടയുന്നതിന്റെ ഭാഗമായിട്ടാണോ ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് മാധ്യമ പ്രവര്‍ത്തക ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി നല്കാന് സംഘാടകര്‍ തയാറായിരുന്നില്ല. അതേസമയം, പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മറ്റ് പലരും കറുത്ത മാസ്ക് ധരിച്ചിരുന്നതായും തനിക്ക് മാത്രമായി ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുതിയതിന്റെ കാരണം വ്യക്തമല്ലെന്നും മാധ്യമപ്രവര്‍ത്തക പറഞ്ഞു.
രാവിലെ മുഖ്യമന്ത്രി പങ്കെടുത്ത കോട്ടയത്തെ പരിപാടിയിലും കറുത്ത മാസ്ക് ധരിക്കുന്നതിന് പോലീസ് വിലക്കേര്‍പ്പെടുത്തിയിരുന്നു. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി എത്തുന്നതിനോട് അനുബന്ധിച്ച് അസാധാരണമായ സുരക്ഷാ സന്നാഹങ്ങളാണ് കോട്ടയത്ത് പോലീസ് ഏര്‍പ്പെടുത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.