തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയിലെ നീന്തൽകുളത്തിനായി 31,92, 360 രൂപ ചെലവഴിച്ചെന്ന് വിവരവകാശ രേഖ. കെ പി സി സി സെക്രട്ടറി അഡ്വ. സി. ആർ. പ്രാണകുമാറിന് ടൂറിസം ഡയറക്ടറേറ്റിൽ നിന്ന് വിവരവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിലാണ് നീന്തൽകുളത്തിനായി ചെലവഴിച്ച ലക്ഷങ്ങളുടെ കണക്കുകൾ പുറത്ത് വന്നത്.
ക്ലിഫ് ഹൗസിൽ നീന്തൽകുളത്തിന്റെ നവീകരണത്തിനായി 18, 06, 789 രൂപയും റൂഫിന്റെ ട്രസ് വർക്കുകൾക്കും പ്ലാന്റ് റൂമിന്റെ നവീകരണത്തിനുമായി 7,92,433 രൂപയും ചെലവായി. 2016 മുതൽ നീന്തൽ കുളത്തിന് ചെലവഴിച്ച തുകയുടെ വിവരങ്ങളാണ് പുറത്തു വന്നത്. നിയമസഭയിലടക്കം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തിന് മറുപടി നൽകിയിരുന്നില്ല.
പിണറായി സര്‍ക്കാര്‍ അധികാരത്തിൽ വന്ന 2016 മെയ് മുതൽ 2022 നവംബർ 14 വരെയുള്ള കാലയളവിലാണ് നീന്തൽക്കുളം നവീകരിക്കാനായി 31,92, 360 രൂപ ചെലവിട്ടത്. കുളം നവീകരിച്ചെടുക്കാൻ ചെലവ് 18,06,789 രൂപ. മേൽക്കൂര പുതുക്കാനും പ്ലാന്‍റ് റൂം നന്നാക്കാനും ചെലവായത് 7,92,433 രൂപ.
വാര്‍ഷിക അറ്റകുറ്റ പണികൾക്ക് രണ്ട് തവണയായി ആറ് ലക്ഷത്തോളം രൂപയും ചെലവിട്ടു. വർഷങ്ങൾക്ക് മുൻപ് നിർമിച്ചതും നാശാവസ്ഥയിലുമായ കുളമാണ് പുനരുദ്ധാരണം നടത്തി നന്നാക്കിയെടുത്തതെന്നാണ് ടൂറിസം ഡയറക്ടറേറ്റ് നൽകിയ വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cliff house, Cm pinarayi vijayan