കൊച്ചി: കോണ്‍ഗ്രസില്‍ നിന്ന് ഭരണത്തിലുള്ള പാര്‍ട്ടികളിലേക്ക് നേതാക്കളും അണികളും പോകുന്നത് തടയാന്‍ കഴിയില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. പാര്‍ട്ടിയിലെ നിലവിലെ സ്ഥിതിഗതികളുടെ അവലോകനത്തിനും നേതൃതല ചര്‍ച്ചകള്‍ക്കുമായി കൊച്ചിയില്‍ എത്തിയതായിരുന്നു താരിഖ് അന്‍വര്‍.പാര്‍ട്ടി വിട്ടുപോകാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എങ്ങനെ അവരെ തടയുമെന്ന് താരിഖ് അന്‍വര്‍ ചോദിച്ചു. നമുക്കവരെ തടയാനാകില്ല. പ്രതിപക്ഷ പാര്‍ട്ടിയുടെ ഭാഗമായി തുടരാന്‍ ചിലര്‍ ആഗ്രഹിക്കുന്നില്ല. അവര്‍ ഭരണമുള്ള പാര്‍ട്ടിയിലേക്ക് പോകാന്‍ ശ്രമിക്കും. അത്തരത്തില്‍ ചിലര്‍ ഭരണപക്ഷ പാര്‍ട്ടിയിലേക്ക് പോയിട്ടുണ്ട്. അത് പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന നേതാക്കളായിരുന്ന കെ പി അനില്‍ കുമാറിന്റെയും പി.എസ്.പ്രശാന്തിന്റെയും സി.പി.എം പ്രവേശനത്തിലായിരുന്നു പ്രതികരണം.
രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നും വി എം. സുധീരന് രാജിവെക്കാനുള്ള കാരണം പരിശോധിക്കും. പാര്‍ട്ടി നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്യും. പാര്‍ട്ടി നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്യും. ആവശ്യമെങ്കില്‍ സുധീരനുമായി നേരിട്ട് ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുതിര്‍ന്ന നേതാക്കളുടെ സഹകരണം ഉറപ്പാക്കണമെന്നാണ് ആഗ്രഹം.താന്‍ വിളിച്ചാല്‍ മുല്ലപ്പള്ളി രാമചന്ദ്രനടക്കം ഫോണെടുക്കില്ലെന്ന കെ.പി.സി.സി അധ്യക്ഷന്റെ പരാതിയ്ക്ക് പരസ്പരമുള്ള സഹകരണത്തിന് മുതിര്‍ന്ന നേതാക്കളെ നിര്‍ബന്ധിക്കാനാകില്ലെന്നായിരുന്നു താരിഖ് അന്‍വറിന്റെ പ്രതികരണം.
അടുത്തിടെ നടന്ന ഭാരവാഹി പുനഃസംഘടനയുമായി ബന്ധപ്പെട്ട അതൃപ്തിയേത്തുടര്ന്നാണ് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ കൂടിയായ വി.എം. സുധീരന് രാജിവെയ്ക്കാന്‍ കാരണമെന്നാണ് സൂചന. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് രാജിക്കത്ത് കൈമാറി. രാഷ്ട്രീയകാര്യ സമിതിയിലെ അംഗങ്ങളുടെ എണ്ണം കുറയ്ക്കുമ്പോള്‍ സുധീരന് ഉള്‍പ്പടെയുള്ള നേതാക്കള്‍ മാറിനില്‍ക്കേണ്ടി വരുമെന്ന ചര്‍ച്ചകളും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍കൂടിയാണ് അദ്ദേഹത്തിന്റെ രാജിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രാഷ്ട്രീയ കാര്യസമിതിയില്‍ നിന്നും രാജിവെച്ച വി എം സുധീരന്റെ പരാതി എന്താണെന്നറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് പ്രതികരിച്ചിരുന്നു. രാജിക്കത്ത് കിട്ടിയിട്ടുണ്ട്. അത് വായിച്ചിട്ടില്ല. ഫോണില്‍ വിളിച്ചെങ്കിലും സുധീരന് കാര്യം പറഞ്ഞില്ല. നേതൃത്വത്തിന് ഒരു പിഴവും പറ്റിയിട്ടില്ലെന്നും സുധാകരന് പറഞ്ഞു. കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ല. അതുകൊണ്ട് ഇപ്പോള്‍ സംസാരിക്കാറില്ല. പാര്‍ടിയുടെ ഘടനാമാറ്റം അണികള്‍ നെഞ്ചേറ്റിയിരിക്കുകയാണ്. നിലവിലെ ആള്‍ക്കൂട്ടത്തെ ഒഴിവാക്കാതിരിക്കാനാകില്ല. അതിന് ആരും തടസ്സവും പറഞ്ഞിട്ടില്ല. പക്ഷെ, സ്വീകരിക്കാത്ത ചിലരുണ്ടാകാം. പല നേതാക്കളും സഹകരിക്കുന്നില്ല. ചിലര്‍ ഫോണ്‍ പോലും എടുക്കുന്നില്ല. നേതൃത്വം ആരെയും ബോധപൂര്‍വം ഒഴിവാക്കുന്നില്ല. ഒരു നേതാവിനും സ്ഥാനം കിട്ടാത്തതിന്റെ പേരില്‍ തെരുവില്‍ ഇറങ്ങേണ്ടി വരില്ല. എല്ലാവരേയും അക്കമഡേറ്റ് ചെയ്യും. പഴയത് പോലെ ഏകഛദ്രാധിപത്യമില്ലെന്നും സുധാകരന് പറഞ്ഞു.
കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് വി.എം സുധീരന് രാജി വച്ചത് എന്ത് കാരണത്താലാണെന്ന് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രതികരിച്ചു. അനാരോഗ്യം മൂലമാണ് രാജിയെന്നാണ് നേതൃത്വത്തെ അറിയിച്ചത്. അങ്ങനെ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തുന്ന ഒരാളല്ല വി.എം സുധീരനെന്നും പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ അഭിപ്രായപ്പെട്ടു. സുധീരന്റെ രാജി തീര്‍ത്തും വിഷമമുളള കാര്യമാണെന്നും സംസാരിച്ച് പ്രശ്നപരിഹാരത്തിന് താന്‍ ശ്രമിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: K sudhakaran, Kpcc, Tariq Anwar