കൂടൽമാണിക്യം ക്ഷേത്രത്തിലെ നൃത്തോൽസവത്തിൽനിന്ന് മതത്തിന്‍റെ പേരിൽ ഒഴിവാക്കപ്പെട്ട ഭരതനാട്യം നർത്തകി മൻസിയക്ക് (Mansiya) പിന്തുണയുമായി തപസ്യ കലാസാഹിത്യ വേദി. മതത്തിന്റെ പേരില്‍ ക്ഷേത്രത്തിലെ നൃത്തപരിപാടി വിലക്കുന്നത് ഹൈന്ദവസംസ്‌കാരത്തിനും ഭാരതീയ കലാപാരമ്പര്യത്തിനും എതിരാണെന്നും തപസ്യ ഭാരവാഹികള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
നോട്ടീസില്‍ പേര് അച്ചടിച്ച ശേഷമാണ് ക്ഷേത്രാധികാരികള്‍ മന്‍സിയക്ക് പിന്നീട് അവസരം നിഷേധിച്ചതായി അറിയിച്ചത്. അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ലാത്തതിനാല്‍ ക്ഷേത്ര മതില്‍കെട്ടിനകത്ത് അവതരിപ്പിക്കുന്ന നൃത്തോത്സവത്തില്‍ മന്‍സിയയെ പങ്കെടുപ്പിക്കാനാവില്ല എന്നാണ് ക്ഷേത്രാധികാരികളുടെ വിശദീകരണം. എന്നാല്‍ പരിപാടി ഏല്‍പിക്കുമ്പോള്‍ തന്നെ മതം ഏതാണെന്ന് ചോദിച്ചതായും മതമില്ലാത്തയാളാണെന്ന് മറുപടി നല്‍കിയതായും മന്‍സിയ പറയുന്നു. മതമില്ലാത്ത ഒരാളെ അഹിന്ദു ആയി കണക്കാക്കിയത് ശരിയല്ലെന്നും തപസ്യ ചൂണ്ടിക്കാട്ടി.
Also Read- നൃത്തപഠനം ഇസ്ലാമിക വിരുദ്ധമെന്ന പേരിൽ ഊരുവിലക്കിയ നർത്തകിയെ അഹിന്ദുവായതിനാൽ ക്ഷേത്രപരിപാടിയിൽ നിന്നൊഴിവാക്കിഭാരതത്തില് ഓരോ പൗരനും ഏത് മതവിശ്വാസം സ്വീകരിക്കാനും മതവിശ്വാസമില്ലാതെ ജീവിക്കാനും അവകാശമുണ്ട്. നൃത്തവും സംഗീതവുമടക്കമുള്ള കലകളുടെ കേദാരമാണ് ക്ഷേത്രങ്ങള്‍. അവിടെ കലയെ നിഷേധിക്കുന്നത് ശരിയല്ല. കാശി വിശ്വനാഥന് ജീവിതകാലം മുഴുവന്‍ ഷഹ്നായിയുടെ നാദസമര്‍പ്പണം നടത്തിയത് ഇസ്‌ളാം മതവിശ്വാസിയായ ഉസ്താദ് ബിസ്മില്ലാഖാന്‍ ആണെന്ന് കൂടല്‍മാണിക്യ ക്ഷേത്രാധികൃതര്‍ ഓര്‍ക്കണമെന്നും തപസ്യ വ്യക്തമാക്കി.
ഹിന്ദുസംസ്‌കാരവും ക്ഷേത്രസങ്കല്‍പവും ഉള്‍ക്കൊള്ളുന്ന സര്‍വ്വാശ്‌ളേഷിത്വത്തിന് കളങ്കമേല്‍പിക്കുന്ന തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ ക്ഷേത്ര ഭാരവാഹികള്‍ തയ്യാറാകണമെന്ന് തപസ്യ ആവശ്യപ്പെട്ടു.
അതേസമയം മന്‍സിയക്ക് പിന്തുണയുമായി വിശ്വ ഹിന്ദു പരിഷത്തും രംഗത്തെത്തി. ഇടത് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡാണ് മൻസിയയുടെ നൃത്ത പരിപാടി വിലക്കിയതെന്നും ഇത് കലാ സംസ്കാരത്തിനെതിരായ തീരുമാനമാണെന്നും വിശ്വ ഹിന്ദു പരിഷത്ത് വിമർശിച്ചു. മൻസിയയ്ക്ക് പിന്തുണ അറിയിച്ചതിനോടൊപ്പം തന്നെ അവർക്ക് നൃത്തം അവതരിപ്പിക്കാനുള്ള അവസരം നൽകുമെന്നും വിഎച്ച്പി അറിയിച്ചു.
Also Read- 'അവർ മതഭ്രാന്തൻമാരായ താലിബാനിസ്റ്റുകൾ'; മൻസിയയെ പിന്തുണച്ച് BJP വക്താവ്സംഘടനയുടെ നിയന്ത്രണത്തിലുള്ള കലൂർ പാവക്കുളം ശിവ ക്ഷേത്രത്തിൽ മൻസിയക്ക് സ്വീകരണം നൽകാനും നൃത്തം അവതരിപ്പിക്കാൻ അവസരം നൽകുവാൻ തീരുമാനമുണ്ടെന്നും വിഎച്ച്പി അറിയിച്ചു. വേണ്ടി വന്നാൽ സംഘടനയ്ക്ക് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും മൻസിയയ്ക്ക് നൃത്തം അവതരിപ്പിക്കാൻ അവസരം നൽകുമെന്നും ദേവസ്വം ബോർഡിന്റെ നടപടിയിൽ ദുരൂഹതയുണ്ടെന്നും വിശ്വ ഹിന്ദു പരിഷത്ത് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രത്തു നിന്നുള്ള മന്‍സിയയ്ക്ക് ക്ഷേത്ര കലകൾ പഠിച്ചുവെന്നതിന്റെ പേരിൽ മുസ്ലിം പള്ളിക്കമ്മിറ്റിയില്‍ നിന്നും മതനേതാക്കളില്‍ നിന്നും ഊരുവിലക്ക് നേരിട്ടതിനു പിന്നാലെയാണ് നൃത്തം അവതരിപ്പിക്കാൻ കഴിയില്ലെന്ന് കാട്ടി ക്ഷേത്രോത്സവകമ്മിറ്റിയും മൻസിയയ്ക്ക് എതിരെ രംഗത്തെത്തുന്നത്. ഒറ്റപ്പെടുത്തലുകൾക്കിടയിലും രക്ഷിതാക്കളുടെ പിന്തുണയുടെ ബലത്തിലാണ് മൻസിയ പിടിച്ചുനിന്നത്.
ഇതിന് പിന്നാലെ അഹിന്ദു ആയതിനാലാണ് കൂടൽ മാണിക്യം ഉത്സവത്തോട് അനുബന്ധിച്ചുള്ള നൃത്തോത്സവത്തിൽ മുൻകൂട്ടി തീരുമാനിച്ച പരിപാടിയായിരുന്നിട്ടും കൂടി അവസരം നിഷേധിച്ചത്. ഏപ്രിൽ 21 ന് നടക്കേണ്ടിയിരുന്ന ഭരതനാട്യം അവതരിപ്പിക്കാൻ നോട്ടീസിൽ പേര് അച്ചടിച്ചിരുന്നെങ്കിലും ഇതിന് ശേഷവും ക്ഷേത്ര ഭാരവാഹികൾ പരിപാടി റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.