തിരുവനന്തപുരം: ബിനീഷ് കോടിയേരിക്ക് എതിരെയുള്ള അന്വേഷണത്തിൽ ഇടപെടേണ്ടെന്ന നിലപാടിൽ ഉറച്ച് സി പി എം. ബിനീഷിന്റെ വീട്ടിലെ എൻഫോഴ്സ്മെന്റ് റെയ്ഡുമായി ബന്ധപ്പെട്ട സംഭവങ്ങൾ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
മനുഷ്യാവകാശ ലംഘനം ഉണ്ടായിട്ടുണ്ടെങ്കിൽ കുടുംബം നിയമ നടപടി സ്വീകരിക്കട്ടെ എന്നാണ് പാർട്ടിയുടെ അഭിപ്രായം. മരുതൻ കുഴിയിലെ കോടിയേരി വീട്ടിൽ നാടകീയ സംഭവ വികാസങ്ങൾ അരങ്ങേറുമ്പോൾ എകെജി സെന്ററിലും തിരക്കിട്ട കൂടിയാലോചനകൾ ആയിരുന്നു.
മുഖ്യമന്ത്രി ഉൾപ്പെടെ സംസ്ഥാനത്തു നിന്നുള്ള നാലു പോളിറ്റ് ബ്യൂറോ അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും എ കെ ജി സെൻററിൽ എത്തി. അവൈലബിൾ സെക്രട്ടറിയേറ്റ് ചേർന്നു. സ്ഥിതിഗതികൾ വിലയിരുത്തി. എ കെ ജി സെന്ററിലെ യോഗം തുടങ്ങിയ ശേഷം ആയിരുന്നു കുടുംബത്തെ തടഞ്ഞു വച്ചിരിക്കുന്നു എന്ന പരാതിയിൽ ഇ ഡിയോട് സംസ്ഥാന പൊലീസ് വിശദീകരണം തേടിയത്.
എന്നാൽ, വിഷയത്തിൽ പാർട്ടി സ്വീകരിച്ച നിലപാടിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. ബിനീഷിന്റേത് വ്യക്തിപരമായ പ്രശ്നമാണ്. പാർട്ടിക്ക് ഉത്തരവാദിത്തമില്ല. റെയ്ഡിൽ മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടായി എന്ന പരാതിയും സി പി എം ചർച്ച ചെയ്തു.
അങ്ങനെ പരാതി ഉണ്ടെങ്കിൽ കുടുംബം തന്നെ നിയമ നടപടി സ്വീകരിക്കട്ടെ എന്നാണ് സി പി എമ്മിന്റെ ഔദ്യോഗിക നിലപാട്. പാർട്ടിയോട് ആഭിമുഖ്യമുള്ള മുതിർന്ന അഭിഭാഷകരുമായി കോടിയേരി ബാലകൃഷ്ണൻ ആശയവിനിമയം നടത്തുന്നുണ്ട്. ഇതും പാർട്ടി സെക്രട്ടറി എന്ന നിലയിൽ അല്ലെന്നും വ്യക്തിപരം ആണെന്നുമാണ് നേതൃത്വം നൽകുന്ന വിശദീകരണം.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.