മലപ്പുറം: പൊന്നാനിയിലെ പ്രതിഷേധം സി പി എം നേതൃത്വത്തിന് നൽകുന്നത് പുതിയ വെല്ലുവിളി. പി ശ്രീരാമകൃഷ്ണന് ഇളവ് നൽകും എന്ന പ്രതീക്ഷയിലിരുന്ന ജില്ലാ നേതൃത്വത്തിന് പി നന്ദകുമാറിന്റെ പേര് അംഗീകരിക്കുക മാത്രമായിരുന്നു ചെയ്യാൻ ഉണ്ടായിരുന്നത്. ജില്ലയിൽ സംവരണ സീറ്റിൽ ഒഴികെ മറ്റ് ഒരു സീറ്റിലും സി പി എമ്മിന് ഹിന്ദു സ്ഥാനാർഥി ഇല്ല എന്നത് ആണ് ഇതിന് കാരണമായത്. പി ശ്രീരാമകൃഷ്ണനില്ലെങ്കിൽ പകരം ടി എം സിദ്ദീഖ് മത്സരിക്കും എന്ന് തന്നെ ആയിരുന്നു പൊന്നാനിയിലെ പാർട്ടി പ്രവർത്തകരുടെ കണക്ക് കൂട്ടൽ. അത് കൊണ്ട് തന്നെ സംസ്ഥാന നേതൃത്വം നന്ദകുമാറിന്റെ പേര് മുന്നോട്ട് വച്ചപ്പോൾ ആദ്യം ഫേസ്ബുക് വാളുകളിലും പിന്നീട് പൊന്നാനിയിലെ ഏരിയ കമ്മിറ്റി ഓഫീസ് മതിലിലും പ്രതിഷേധ സന്ദേശങ്ങൾ നിറഞ്ഞു തുടങ്ങി.
ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വം നൽകിയ നിർദേശം അംഗീകരിച്ചതോടെ ടി എം സിദ്ദീഖിന് അവസരം ലഭിക്കും എന്ന് കരുതിയവർക്ക് അത് കടുത്ത നിരാശ ആയി. പ്രതിഷേധം സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് സമൂഹ മധ്യത്തിലേക്കു എത്തിയത് അവിചാരിതമായി അല്ല. അത് പൊന്നാനിക്കാരുടെ ഹൃദയ വികാരം ആയത് കൊണ്ടാണ്.
എൽഡിഎഫിന് 82 സീറ്റ്; പിണറായിക്ക് തുടർ ഭരണം പ്രവചിച്ച് ടൈംസ് നൗ-സീ വോട്ടർ അഭിപ്രായ സർവേ
തിങ്കളാഴ്ച വൈകീട്ട് 500 ലധികം വരുന്നവർ പി നന്ദകുമാറിന് പകരം സിദ്ദീഖിനെ സ്ഥാനാർഥി ആക്കണം എന്ന മുദ്രാവാക്യം ഉയർത്തി തെരുവിൽ ഇറങ്ങിയപ്പോൾ അത് നേതൃത്വത്തിനും അല്പം അമ്പരപ്പ് ഉണ്ടാക്കി.
'നേതാക്കളെ പാർട്ടി തിരുത്തും പാർട്ടിയെ ജനം തിരുത്തും' എന്ന് എഴുതിയ ബാനറിന് പിന്നിൽ സ്ത്രീകൾ അടക്കം 500 ഓളം പേരാണ് മുദ്രാവാക്യങ്ങൾ മുഴക്കി അണി നിരന്നത്. പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ മുൻ ഡി വൈ എഫ് ഐ നേതാവ് മുഹമ്മദ് ഷഫീഖ് പറഞ്ഞതിങ്ങനെ,
'അമിത് ഷാ ഞങ്ങളെ നീതിബോധം പഠിപ്പിക്കേണ്ട'; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി
'പി ശ്രീരാമകൃഷ്ണൻ മാറുമ്പോൾ അവസരം നൽകേണ്ടത് ടി എം സിദ്ദീഖിന് ആയിരുന്നു. പി നന്ദകുമാർ കഴിഞ്ഞ ഇരുപത് വർഷമായി പൊന്നാനിയുമായി ബന്ധമില്ലാത്ത നേതാവ് ആണ്. അത് കൊണ്ട് തന്നെ സിദ്ദീഖ് വരണം. ഈ പ്രതിഷേധത്തിൽ ഞങ്ങൾ പാർട്ടി അംഗങ്ങളെ പങ്കെടുപ്പിച്ചിട്ടില്ല. പക്ഷേ, ഇത് പാർട്ടിയെ സ്നേഹിക്കുന്നവരുടെ പ്രതിഷേധം ആണ്. നേതൃത്വം ഇതെല്ലാം കണക്കിലെടുക്കും എന്ന് തന്നെ പ്രതീക്ഷിക്കുന്നു.'
പ്രകടനത്തിൽ പാർട്ടി പ്രവർത്തകർ ഇല്ലെന്ന് ആയിരുന്നു ജില്ലാ സെക്രട്ടറി ഇ എൻ മോഹൻ ദാസിന്റെ പ്രതികരണം. പത്താം തീയതി സ്ഥാനാർത്ഥികളെ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോൾ എല്ലാ പ്രവർത്തകരും കൂടെ ഉണ്ടാകും. അദ്ദേഹം പറഞ്ഞു.
പൊന്നാനിയിൽ 10 വർഷം മുൻപും ഇത് പോലെ പാർട്ടി പ്രവർത്തകരുടെ ഒരു പ്രകടനം നടന്നിരുന്നു. അന്നത്തെ പൊന്നാനി എം എൽ എ പാലോളി മുഹമ്മദ് കുട്ടിക്ക് പകരം പി ശ്രീരാമകൃഷ്ണൻ സ്ഥാനാർഥി ആകും എന്ന് അറിഞ്ഞപ്പോൾ ആയിരുന്നു ആ പ്രകടനം. പക്ഷേ പാർട്ടി നിലപാടിൽ ഉറച്ച് നിന്നതോടെ അണികൾ അത് മനസിലാക്കി കൂടെ നിന്നു. രണ്ട് തവണയും പി ശ്രീരാമകൃഷ്ണൻ തന്നെ പൊന്നാനിയിൽ നിന്നും ജയിച്ചു. ഇപ്പോഴും അത് പോലെ ആകും സാഹചര്യങ്ങൾ എന്നാണ് സിപിഎം നേതൃത്വം വിലയിരുത്തുന്നത്.
പ്രതിഷേധം കണക്കിലെടുത്ത് തീരുമാനങ്ങൾ മാറ്റാൻ തുടങ്ങിയാൽ അത് പാർട്ടിക്ക് സംസ്ഥാനത്ത് പലയിടത്തും പ്രതിസന്ധി ഉണ്ടാക്കും. അതിലുപരി പാർട്ടിയുടെ നയപരമായ അടിത്തറയെ വരെ അത് ഇളക്കും. അത് കൊണ്ട് തന്നെ നിലവിലെ സാഹചര്യത്തിൽ പി നന്ദകുമാർ തന്നെ സ്ഥാനാർഥി ആയി തുടരും എന്ന് തന്നെ വേണം കരുതാൻ. അല്ലെങ്കിൽ പി ശ്രീരാമകൃഷ്ണന് പാർട്ടി ഇളവ് നൽകേണ്ടി വരും. അത് പാർട്ടി നയത്തിന് വിരുദ്ധവും സമാനമായ ഇളവ് മറ്റുള്ളവർക്കും വേണ്ടി വരും എന്നത് കൊണ്ടും അങ്ങനെ ഉണ്ടാകാനും സാധ്യത കുറവ് ആണ്. അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ പൊന്നാനിയിലെ പ്രതിഷേധം ചായ കോപ്പയിലെ തിരയിളക്കം മാത്രം ആകാൻ ആണ് സാധ്യത. എളുപ്പത്തിൽ നില നിർത്താൻ കഴിയുമെന്ന് കരുതിയ സീറ്റിൽ നിന്നും കടുത്ത മൽസരം നടക്കുന്ന മണ്ഡലങ്ങളുടെ പട്ടികയിലേക്ക് പൊന്നാനി മാറി കഴിഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assembly election, Assembly Election 2021, Assembly elections, Cpm, Kerala Assembly Election