പാലക്കാട്: അമിതവേഗതയിൽ ആംബുലൻസിൽ അമ്മയെയും നവജാത ശിശുവിനെയും ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി ആംബുലൻസ് നടുറോഡിൽ ഉപേക്ഷിച്ച് ഡ്രൈവർ. ആംബുലൻസിന് അകത്ത് യുവതിയും കുഞ്ഞും ഭർത്താവും രണ്ടു ബന്ധുക്കളും നഴ്സിങ് അസിസ്റ്റന്റും ആയിരുന്നു ഉണ്ടായിരുന്നത്. അതേസമയം, അമിതവേഗതയിൽ ആയിരുന്ന ആംബുലൻസിന് അകത്ത് സ്ട്രക്ചറിൽ നിന്ന് യുവതി വീണതായും ബന്ധുക്കൾ പരാതിപ്പെട്ടു.
നടുറോഡിൽ ആംബുലൻസ് ഉപേക്ഷിച്ച് ഡ്രൈവർ ഇറങ്ങി പോയതോടെ ഇവർ പകൽ ചൂടിൽ ആംബുലൻസിനകത്ത് വിയർത്ത് ഇരുന്നു. ഏകദേശം ഒരു മണിക്കൂറോളം നേരം ഇവർക്ക് ആംബുലൻസിൽ ഇരിക്കേണ്ടതായി വന്നു. പിന്നീട് പൊലീസ് എത്തിയാണ് ഇവരെ മറ്റൊരു ആംബുലൻസിൽ തൃശൂരിലേക്ക് എത്തിച്ചത്.
സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്ക് എതിരെ കേസ് എടുത്തു. ഡ്രൈവർ പുതുനഗരം സ്വദേശി പടിക്കൽപാടം ആഷിദിന്റെ പേരിലാണ് ടൗൺ നോർത്ത് പൊലീസ് കേസ് എടുത്തത്. തിങ്കളാഴ്ച രാവിലെ പത്തരയോടെ പാലക്കാട് പോസ്റ്റോഫീസ് കൊപ്പം റോഡിൽ ആയിരുന്നു സംഭവം. പ്രസവ ശേഷമുണ്ടായ പ്രശ്നങ്ങളെ തുടർന്ന് യുവതിയെ തൃശൂരിലേക്ക് വിദഗ്ദ ചികിത്സയ്ക്കായി മാറ്റാൻ നിർദ്ദേശിച്ചിരുന്നു.
ഇതിനായി കിണാശ്ശേരി കേന്ദ്രീകരിച്ച് ഓടുന്ന ആലപ്പുഴ സ്വദേശിയുടെ ആംബുലൻസാണ് കിട്ടിയത്. ആംബുലൻസ് ഓടിച്ചത് ആഷിദ് ആയിരുന്നു. എന്നാൽ, വഴി അറിയില്ലെന്ന കാരണം പറഞ്ഞ് ആഷിദ് മറ്റൊരു ഡ്രൈവറെ ചുമതലയേൽപ്പിച്ചു. ഇതിനിടെ പോകേണ്ട വഴിയിൽ നിന്ന് ഏറെ ദൂരം മാറി സഞ്ചരിച്ചു. ഇതിനെ തുടർന്ന് ആംബുലൻസിൽ ഉണ്ടായിരുന്നവരുമായി തർക്കമുണ്ടായി. യുവതിയുടെ ബന്ധുക്കൾ ഡ്രൈവറെ കൈയേറ്റം ചെയ്തതതായും പരാതിയുണ്ട്.
ഇത്തരം സംഭവങ്ങളെ തുടർന്ന് ഡ്രൈവർ വണ്ടി നിർത്തി ഇറങ്ങി പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നടുറോഡിൽ ഉപേക്ഷിക്കപ്പെട്ട ഇവരെ പൊലീസ് മറ്റൊരു ആംബുലൻസ് വരുത്തിയാണ് തൃശൂർക്ക് അയച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആംബുലൻസ് ഡ്രൈവർ ആയിരുന്ന 21കാരൻ ആഷിദിന് എതിരെ കേസ് എടുത്തു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.