പത്തനംതിട്ട: എസ് എസ് എൽ സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ പുറത്തായ സംഭവത്തിൽ പ്രധാന അധ്യാപകനെ പരീക്ഷയുടെ ചീഫ് സ്ഥാനത്ത് നിന്നും മാറ്റി. പത്തനംതിട്ട മുട്ടത്തുകോണം എസ് എൻ ഡി പി സ്കൂളിലാണ് സംഭവം. ഹെഡ്മാസ്റ്റർ എസ് സന്തോഷ് വാട്സാപ്പ് ഗ്രൂപ്പ് വഴി ചോദ്യപേപ്പർ പ്രചരിപ്പിച്ച സംഭവത്തിലാണ് ഡി ഇ ഒയുടെ നടപടി.
ഇനിയുള്ള പരീക്ഷകളുടെ ചുമതല സ്ഥാനത്ത് നിന്നുമാണ് സന്തോഷിനെ അന്വേഷണ വിധേയമായി മാറ്റിയത്. രാവിലെ പരീക്ഷ ആരംഭിച്ച ശേഷമാണ് പത്തനംതിട്ട ഡി ഇ ഒ അംഗമായ വാട്സാപ്പ് ഗ്രൂപ്പിൽ ചോദ്യ പേപ്പറിന്റെ ഫോട്ടോ എത്തിയത്. 126 പ്രധാന അധ്യാപകരുൾപ്പെട്ട വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചോദ്യപേപ്പർ എത്തിയതോടെ അധ്യാപകരിൽ ചിലർ ചൂണ്ടിക്കാട്ടിയെങ്കിലും ആദ്യം നടപടികൾ ഉണ്ടായില്ല.
സ്വന്തം സ്കൂളിലെ വിദ്യാർത്ഥികളെ സഹായിക്കാൻ സന്തോഷ് സഹപ്രവർത്തകർക്ക് ചോദ്യപേപ്പർ ഷെയർ ചെയ്യുന്നതിനിടെ ഗ്രൂപ്പ് മാറി പോയതാകാമെന്നാണ് വിലയിരുത്തൽ. അതേസമയം, സ്കൂളിൽ നേരിട്ടെത്തി അന്വേഷണം നടത്താൻ സർക്കാർ തലത്തിൽ ഉത്തരവ് ലഭിച്ചതതോടെയാണ് ഡി ഇ ഒ രേണുക സ്കൂളിൽ എത്തി അന്വേഷണം നടത്തി പരീക്ഷയുടെ ചുമതലയിൽ നിന്നും മാറ്റിയത്.
അതേസമയം, കോവിഡ് കേസുകൾ ഉയരുകയാണെങ്കിലും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം തുടരുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കർശനമായ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാകും പരീക്ഷ തുടരുകയെന്നും വകുപ്പ് വ്യക്തമാക്കി. എസ്എസ്എൽസിക്ക് നാല് പരീക്ഷകളാണ് ഇനി അവശേഷിക്കുന്നത്.
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി പരീക്ഷാ കേന്ദ്രങ്ങളിൽ വിദ്യാർഥികൾ സാമൂഹിക അകലം പാലിച്ച് പരീക്ഷ പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ കൈകൊണ്ടിട്ടുണ്ടെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു. പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരുന്ന അധ്യാപക- അനധ്യാപക ജീവനക്കാർ നിശ്ചയമായും ട്രിപ്പിൾ ലെയർ മാസ്ക് ഉപയോഗിക്കണമെന്നും വിദ്യാർഥികളും കഴിയുന്നതു ട്രിപ്പിൾ ലെയർ മാസ്ക് ഉപയോഗിക്കുന്നുണ്ടെന്നത് ചീഫ് സൂപ്രണ്ടുമാർ ഉറപ്പുവരുത്തണം. ഐ ആർ തെർമോമീറ്റർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ചശേ,മേ വിദ്യാർഥികളെ സ്കൂൾ കോമ്പൗണ്ടുകളിലേക്ക് പ്രവേശിപ്പിക്കാവൂ. സാനിറ്റൈസർ / സോപ്പ് ലഭ്യത ഉറപ്പാക്കണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: SSLC, Sslc exam, Sslc exam kerala