കോഴിക്കോട്:
കരിപ്പൂര്‍ വിമാന അപകടത്തിൽ അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്ന വയനാട് ചീരാല്‍ സ്വദേശിയായ നൗഫല്‍ (36 വയസ്) രണ്ടര മാസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഓഗസ്റ്റ് ഏഴാം തിയതി നടന്ന വിമാന അപകടത്തെ തുടര്‍ന്ന് അതീവഗുരുതരാവസ്ഥയിൽ ആയിരുന്ന യാത്രക്കാരിൽ ഒരാളായിരുന്നു നൗഫൽ.
തലയ്ക്കേറ്റ ഗുരുതര പരിക്ക് കൂടാതെ നട്ടെല്ലിലെ പൊട്ടൽ, വലത് കാലിന്റെയും, ഇടത് കാലിന്റെയും എല്ലിന് പൊട്ടല്‍, ശരീരത്തിന്റെ പുറകു വശത്ത് തൊലിയും ദശകളുമുള്‍പ്പെടെ നഷ്ടപ്പെട്ട് നട്ടെല്ല് പുറത്ത് കാണുന്ന അവസ്ഥ എന്നിവ ഉള്‍പ്പെടെ നൗഫലിന്റെ ആരോഗ്യനില വളരെ മോശമായിരുന്നു. കോഴിക്കോട് ആസ്റ്റർ മിംസിലായിരുന്നു ചികിത്സ.
നൗഫലിനെ നേരിട്ട് ഐ സി യു വില്‍ പ്രവേശിപ്പിച്ച ശേഷം ജീവന്‍ രക്ഷിക്കാനുള്ള തീവ്ര ശ്രമങ്ങളാണ് പ്രാഥമിക ഘട്ടത്തില്‍ നടത്തിയത്. വിവിധ ഘട്ടങ്ങളിലായി എമര്‍ജന്‍സി മെഡിസിന്‍, ക്രിട്ടിക്കല്‍ കെയര്‍, ന്യൂറോ സര്‍ജറി, സ്‌പൈന്‍ സര്‍ജറി, ഓര്‍ത്തോപീഡിക്‌സ് എന്നീ വിഭാഗങ്ങളിലായി നടന്ന ശസ്ത്രക്രിയകള്‍ക്ക് ശേഷം നൗഫലിന്റെ പരിചരണം പ്ലാസ്റ്റിക് ആൻഡ് റീ കണ്‍സ്ട്രക്ടീവ് വിഭാഗം ഏറ്റെടുത്തു.
You may also like:വാളയാർ മദ്യദുരന്തം: അഞ്ചു പേർ മരിച്ച ചെല്ലങ്കാവ് ആദിവാസി കോളനിയിൽ മദ്യമെത്തിച്ചത് കോൺഗ്രസ് നേതാവെന്ന് CPM [NEWS]പത്തൊമ്പതുകാരന്റെ മൃതദേഹം കുറ്റിക്കാടുകൾക്ക് ഇടയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു [NEWS] പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തരുതെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ; കേന്ദ്രത്തിന് നിവേദനം നൽകും [NEWS]പുറകുവശത്തെ അടര്‍ന്ന് പോയ ശരീരഭാഗങ്ങളെയും, കാലിലെ പരിക്കുകളെയും നേരെയാക്കുവാനായി സങ്കീര്‍ണ്ണമായ പ്ലാസ്റ്റിക്, മൈക്രോവാസ്‌കുലാര്‍ സര്‍ജറികള്‍ക്കാണ് നൗഫല്‍ വിധേയനായത്. എഴുപത് ദിവസം നീണ്ട സങ്കീർണങ്ങളായ നിരവധി ശസ്ത്രക്രിയകള്‍ക്ക് ശേഷമാണ് നൗഫലിന് ആശുപത്രി വിടാനായത്. നൗഫലിന് യാത്രയയ്പ്പ് നല്‍കാന്‍ എയര്‍ ഇന്ത്യ സ്റ്റേഷന്‍ മാനേജര്‍ റാസ അലിഖാന്‍, എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് മാനേജര്‍ പ്രേംജിത്ത്, എയര്‍ ക്രാഫ്റ്റ് പേഷ്യന്റ് കോര്‍ഡിനേറ്റര്‍ ഷിബില്‍ എന്നിവരും സന്നിഹിതരായിരുന്നു.
കരിപ്പൂർ
വിമാന ദുരന്തത്തിൽ 21 പേരായിരുന്നു മരിച്ചത്. അപകടത്തിൽപ്പെട്ട വിമാനം സംഭവസ്ഥലത്തുനിന്ന് മാറ്റുന്നതിനുള്ള രൂപരേഖയായി. വ്യക്തമായ പദ്ധതി പ്രകാരമാണ് എയർഇന്ത്യ വിമാനം അപകടസ്ഥലത്തു നിന്ന് മാറ്റുന്നത്. 500 മീറ്റർ അകലെ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തേക്കാണ് വിമാനം മാറ്റുന്നത്. ഘട്ടംഘട്ടമായി വിമാനം മാറ്റുന്നതിന് രണ്ടുകോടിയോളം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചിറകുകൾ എടുത്തു മാറ്റാനുള്ള ജോലികളാണ് ഇപ്പോൾ നടക്കുന്നത്. മുഴുവൻ ഭാഗങ്ങളും മാറ്റിയ ശേഷമായിരിക്കും കൂട്ടി യോജിപ്പിക്കുക. തുടർന്ന് ഇവിടെ നിന്ന് കൊണ്ടു പോകും. വിമാനഭാഗങ്ങൾ മുറിച്ചെടുക്കുന്നതിനും മറ്റുമായി 24 മണിക്കൂറും സാങ്കേതിക വിദഗ്ധരുടെ സേവനമുണ്ട്.
10 ദിവസത്തിനുള്ളിൽ വിമാന ഭാഗങ്ങൾ പൂർണമായും മാറ്റും. വിമാനദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിലെ റൺവേ പാകപ്പിഴകളും റൺവേ ലൈറ്റിംഗിലെ അപാകതയും അന്വേഷണസംഘം വിശദമായി പരിശോധിച്ചിരുന്നു. അപകടകാരണം കണ്ടെത്താനായി വ്യോമയാന മന്ത്രാലയം നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. വ്യോമയാന മന്ത്രാലയത്തിനു കീഴിലുളള എയര്‍ ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയാണ് അന്വേഷണം നടത്തുന്നത്.
ബ്ലാക്ക് ബോക്സിലെ തെളിവുകള്‍ കണ്ടെത്താന്‍ സംഘത്തിന് കഴിഞ്ഞിരുന്നു. റണ്‍വേയുടെ തകരാര്‍, ലൈറ്റിംഗ് സിസ്റ്റത്തിലെ അപാകതകള്‍ തുടങ്ങി കരിപ്പൂരിൽ സര്‍വീസ് ദുഷ്കരമാക്കുന്ന ഘടകങ്ങള്‍ ഏതെല്ലാമെന്നും മറ്റ് ഘടകങ്ങൾക്കൊപ്പം സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. സെന്‍ട്രല്‍ ലൈന്‍ ലൈറ്റിംഗ് സിസ്റ്റം ഇല്ലാത്തത് കരിപ്പൂര്‍ വിമാനത്താവളത്തിന്‍റെ വലിയ പരിമിതിയെന്ന് പൈലറ്റുമാര്‍ പലതവണ ചൂണ്ടിക്കാട്ടിയിരുന്നതാണ്. റണ്‍വേയിലെ തകരാര്‍ ഡിജിസിഎ പലവട്ടം ചൂണ്ടിക്കാട്ടിയിട്ടും എന്തുകൊണ്ട് പരിഹരിച്ചില്ലെന്നതടക്കമുളള കാര്യങ്ങളും അന്വേഷണപരിധിയില്‍ വരും. ആദ്യം പൈലറ്റ് വിമാനമിറക്കാൻ ശ്രമിച്ചത് കിഴക്ക് ദിശയിലുള്ള 28 എന്ന റൺവേയിലാണ്.
പക്ഷേ, ആ ശ്രമം ഉപേക്ഷിച്ച് പടിഞ്ഞാറ് ദിശയിൽ നിന്ന് തുടങ്ങുന്ന നമ്പർ 10 റൺവെയിലാണ് വിമാനമിറങ്ങിയത്. ഇത് ലാൻഡ് ചെയ്യാനൊരുങ്ങുമ്പോൾ 28-ാം നമ്പർ റൺവേ വ്യക്തമായി കാണാനാകാത്തതിനാലാണോ എന്നും സംഘം പരിശോധിക്കുന്നുണ്ട്. എതിർദിശയിലുള്ള റൺവേയിൽ ഇറങ്ങിയതു മൂലം, കാറ്റിന്‍റെ ഗതി പ്രതികൂലമായോ എന്നും പരിശോധിച്ചിരുന്നു.
റൺവേയിൽ വെള്ളം കെട്ടിനിന്നതിനെ തുടർന്ന്, ഹൈഡ്രോ പ്ലെയിനിംഗ് (Hydro Plaining) എന്ന പ്രശ്നമുണ്ടായോ എന്നും പരിശോധിക്കും. വിമാനം ഇറങ്ങുമ്പോൾ റൺവേയിൽ കെട്ടിക്കിടക്കുന്ന വെള്ളം ടയറിന്‍റെ നിയന്ത്രണം തെറ്റിച്ചോ എന്നതും പരിശോധിച്ചിരുന്നു. എന്നാൽ, അപകടം നടന്ന് രണ്ടര മാസമാകുമ്പോഴും കരിപ്പൂർ വിമാന ദുരന്തകാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.