കണ്ണൂർ: മോട്ടോർ വാഹനവകുപ്പിന്‍റെ കസ്റ്റഡിയിലുള്ള ഇ ബുൾ ജെറ്റിന്‍റെ (E-Bull Jet) വാഹനം വിട്ടുനൽകേണ്ടതില്ലെന്ന് കോടതി. ഇ ബുൾ ജെറ്റ് സഹോദരൻമാർ വാഹനം സ്വന്തം ചെലവിൽ പഴയതുപോലെയാക്കി പൊലീസിനെ ഏൽപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. വാഹനം വിട്ടു കിട്ടുന്നതിനായി ഉടമ കിളിയന്തറ നെച്ചിയാട്ട് വീട്ടില്‍ എബിന്‍ വര്‍ഗീസ് മോട്ടര്‍ വാഹന വകുപ്പ് (Motor Vehicle Department) അധികൃതരെ എതിര്‍കക്ഷികളാക്കി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. തലശേരി അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് ഉത്തരവിട്ടത്.
വിവാദമായ ഇ ബുള്‍ ജെറ്റ് കേസില്‍ താല്‍ക്കാലികമായി റദ്ദാക്കപ്പെട്ട രജിസ്‌ട്രേഷന്‍ സ്ഥിരമായി റദ്ദാക്കപ്പെടാതിരിക്കണമെങ്കില്‍ വാഹനത്തിലെ മുഴുവന്‍ അനധികൃത ഫിറ്റിംഗുകളും നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവ്. ഇത് മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ നീക്കം ചെയ്‌ത് തിരികെ പൊലീസ് സ്‌റ്റേഷനില്‍ സൂക്ഷിക്കാനാണ് നിർദേശം. ഉടമയുടെ സ്വന്തം ചെലവില്‍ അനധികൃത ഫിറ്റിംഗുകള്‍ നീക്കണം. 12 ലക്ഷം രൂപയ്ക്ക് തുല്യമായ ബോണ്ട് സമര്‍പ്പിക്കണം. വാഹനം ഈ ആവശ്യത്തിനല്ലാതെ ഉപയോഗിക്കുന്നതും റോഡിലൂടെ ഓടിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്.
കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് ഇ ബുൾ ജെറ്റ് സഹോദരൻമാരുടെ അഭിഭാഷകൻ വ്യക്തമാക്കി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതിന് ടെംപോ ട്രാവലറിന്‍റെ രജിസ്ട്രേഷൻ മോട്ടോർ വാഹനവകുപ്പ് നേരത്തെ റദ്ദാക്കിയിരുന്നു. വാഹനം രൂപമാറ്റം വരുത്തിയതിൽ വിശദീകരണം ചോദിച്ചുകൊണ്ട് ഇ ബുൾ ജെറ്റ് സഹോദരൻമാരായ എബിനും ലിബിനും മോട്ടോർ വാഹനവകുപ്പ് കത്ത് നൽകിയിരുന്നു. എന്നാൽ ഈ കത്തിന് തൃപ്തികരമായ മറുപടി ഇ ബുൾ ജെറ്റ് സഹോദരൻമാർ നൽകിയില്ല. ഇതേത്തുടർന്നാണ് ആറുമാസത്തേക്ക് വാഹനത്തിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കിയത്.
Also Read- Helmet Buying Tips | ബൈക്ക് യാത്രക്കാർ ഹെൽമെറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എന്നാൽ ഇതിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് ഒമ്പതിന് കണ്ണൂർ ആർടി ഓഫീസിൽ എത്തി ഇ ബുൾ ജെറ്റ് സഹോദരൻമാർ ബഹളം വയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അന്ന് പൊതുമുതൽ നശിപ്പിക്കുകയും ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം നിൽക്കുകയും ചെയ്‍തതിന് ഇവർക്കെതിരെ പൊലീസ് കേസെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. റിമാൻഡിലായതിന്‍റെ പിറ്റേ ദിവസം മജിസ്ട്രേറ്റ് കോടതി ഇവർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. അന്ന് 7000 രൂപ കെട്ടിവെച്ചാണ് ഇവർ പുറത്തിറങ്ങിയത്. പത്ത് വകുപ്പുകളാണ് കണ്ണൂർ ടൌൺ പൊലീസ് ഇവർക്കെതിരെ ചുമത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: E Bull Jet