കൊച്ചി: സിറോ മലബാര്‍ സഭയിലെ കുർബാനയെ ചൊല്ലി ഇരു വിഭാഗങ്ങൾ ഏറ്റുമുട്ടിയ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ ക്രിസ്തുമസ് പാതിരാകുർബാന ഉണ്ടാകില്ല. കുർബാന നടത്തില്ലെന്ന് ഇരുവിഭാഗവും സമ്മതിച്ചതായി പോലീസ് പറഞ്ഞു. പുനപ്രതിഷ്ഠ നടത്തണമെന്ന ആവശ്യവുമായി വിമതർ രംഗത്തെത്തി. സിനഡ് തീരുമാനം വന്നിട്ടു മതി കുർബാനയെന്ന് ഔദ്യോഗിക വിഭാഗം. എ.ഡി.എമ്മിൻ്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് ഇരു വിഭാഗങ്ങളും നിലപാട് വ്യക്തമാക്കിയത്. ഇനിയൊരിറയിപ്പുണ്ടാകുന്നതുവരെ പള്ളിയിൽ കുർബാനയുണ്ടാകില്ല. പള്ളി പൂട്ടുകയും ചെയ്തു.
എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ അൾത്താരയിൽ കയറിയാണ് ഇരുവിഭാഗങ്ങൾ പ്രതിഷേധിച്ചത്. ബലിപീഠം തള്ളി മാറ്റുകയും വൈദികരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ആദ്യ സംയമനം പാലിച്ച പൊലീസ്, സംഘർഷം ലഘൂകരിക്കാൻ പള്ളിക്കുള്ളിൽ നിന്ന് പ്രതിഷേധക്കാരെ ഒഴിപ്പിച്ചു.
നേരത്തെ ബസിലിക്ക പൂട്ടില്ലെന്ന് വ്യക്തമാക്കിയ പൊലീസ് ഇരു വിഭാഗത്തെയും ചർച്ചയ്ക്ക് വിളിക്കുകയായിരുന്നു. എന്നാൽ പൊലീസ് പക്ഷപാതമായി പെരുമാറിയെന്ന് ഒരു വിഭാഗം ആരോപിച്ചു. ഇന്നലെ പള്ളിയിൽ ഒരേസമയം രണ്ട് തരം കുര്‍ബാന നടന്നിരുന്നു. ഇരു കുര്ബാനക്കും പിന്തുണയായി ഇരുവിഭാഗത്തിലെയും വിശ്വാസികളും പള്ളിയില്‍ എത്തിയിരുന്നു.
പുതിയ അഡ്മിനിസ്ട്രേറ്റര്‍ ആന്റണി പുതുവേലിലിന്റെ നേതൃത്വത്തില്‍ ഏകീകൃത കുര്‍ബാന നടത്തിയപ്പോള്‍ വിമത വിഭാഗം വൈദികര്‍ ജനാഭിമുഖ കുര്‍ബാന നടത്തുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഗോ ബാക്ക് വിളികളുമായി അണി ചേർന്നു. ഇതോടെയാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. ഇതിന്റെ തുടർച്ചയാണ് ഇന്നുണ്ടായ ഏറ്റുമുട്ടൽ. സംഘർഷാവസ്ഥയെ തുടർന്ന് ബസിലിക്കയിൽ പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.