തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിൽ (Thiruvallam Custodial Death) പ്രതി മരിച്ച സംഭവം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. വിഷയം പ്രതിപക്ഷം ഏറ്റെടുത്ത് ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala), കെ മുരളീധരൻ എം പി (K Muraleedharan) അടക്കമുള്ളവർ മരിച്ച സുരേഷിന്റെ വീട്ടിൽ നേരിട്ടെത്തി കുടുംബാംഗങ്ങളെ കാണുകയും ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രിയും സ്ഥലം എംഎൽഎയുമായ വി ശിവൻകുട്ടി (V Sivankutty) സുരേഷിന്റെ വീട് സന്ദർശിച്ചത്. സുരേഷിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് പ്രതികരിച്ചു. കസ്റ്റഡിയിൽ വച്ച് സുരേഷ് മരിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഇക്കാര്യത്തിൽ സർക്കാർ മുഖം നോക്കാതെ നടപടിയെടുക്കും. സുരേഷിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടിയെടുക്കും. സംഭവം നിർഭാഗ്യകരമാണെന്നും മന്ത്രി വ്യക്തമാക്കി.
തിരുവല്ലത്ത് ജഡ്ജിക്കുന്ന് എന്ന സ്ഥലത്തെത്തിയ ദമ്പതികളെ ആക്രമിച്ചതിനാണ് നെല്ലിയോട് സ്വദേശിയായ സുരേഷ് കുമാറിനെയും നാല് സുഹുത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ദമ്പതികൾ ഫോണിൽ പരാതി അറിയിച്ചതിനെ തുടർന്ന് രാത്രി പൊലീസ് ജഡ്ജിക്കുന്നിലെത്തി 5 പേരെ പിടികൂടുകയായിരുന്നു. പിറ്റേ ദിവസം രാവിലെ 9 മണിയോടെ സുരേഷിനെ പൂന്തുറയിലെ ആശുപത്രിയിലെത്തിച്ചു. നെഞ്ച് വേദനയെന്നാണ് പൊലീസ് അറിയിച്ചത്. ആരോഗ്യസ്ഥിതി മോശമായതോടെ മെഡിക്കൽ കോളജിലെക്ക് മാറ്റുന്നതിനിടെയായിരുന്നു സുരേഷിന് മരണം സംഭവിച്ചത്.
ഹൃദയാഘാതം മൂലമുള്ള മരണമെന്ന പൊലീസ് വിശദീകരണം കള്ളമെന്നാണ് ബന്ധുക്കളുടെ ആരോപണം. രാത്രി കസ്റ്റഡിയിൽ എടുത്തത് മുതൽ സുരേഷിനെ പൊലീസ് മർദിച്ചുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ പോസ്റ്റ്മോർട്ടം അനുവദിക്കില്ലെന്നുമായിരുന്നു പ്രതിഷേധക്കാരുടെ നിലപാട് പ്രശ്‌നം വഷളായതോടെ സബ് കലക്ടർ സ്ഥലത്തെത്തിയാണ് അന്വേഷണം പ്രഖ്യാപിച്ചത്.
പൊലീസ് കംപ്ലൈന്റ് അതോറിറ്റി ചെയർമാൻ വികെ മോഹനനും തിരുവല്ലം പോലീസ് സ്റ്റേഷനിൽ നേരിട്ടത്തിരുന്നു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം ഹാജരാക്കാൻ പൊലീസിന് നിർദേശം നൽകുകയും ചെയ്തിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്ന ശേഷം നടപടി എടുക്കാനാണ് സർക്കാർ തീരുമാനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Custodial death, Kerala police, V Sivankutty