കോഴിക്കോട്: തിരുവമ്പാടി എംഎല്‍എ (Thiruvambadi MLA) ലിന്റോ ജോസഫും (Linto Joseph) മുക്കം സ്വദേശിനി കെ അനുഷയും (K Anusha) വിവാഹിതരായി. എസ്എഫ്ഐ (SFI) കാലം മുതലുള്ള പരിചയവും പ്രണയവും ഒടുവില്‍ മതത്തിന്റെ വേലിക്കെട്ടുകൾ തകർത്ത് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഊന്നുവടിയില്‍ കതിര്‍ മണ്ഡപത്തിലെത്തി രക്തഹാരം ചാര്‍ത്തി ലിന്റോ അനുഷയെ ഒപ്പം ചേർത്തപ്പോൾ മുദ്രാവാക്യം വിളികളോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിവാഹം ആഘോഷമാക്കി. കോവിഡ് നിയന്ത്രണമുള്ളതിനാല്‍ കുറഞ്ഞ ആളുകളെ ക്ഷണിച്ച് ലളിതമായിട്ടായിരുന്നു വിവാഹം.
കഴിഞ്ഞ പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിനിടെയുണ്ടായ വാഹനാപകടമായിരുന്നു ലിന്റോ ജോസഫിനെ ഊന്നുവടിയിലാക്കിയത്. പ്രളയകാലത്ത് കൂമ്പാറ മാങ്കുന്ന് കോളനിയിലെ കാന്‍സര്‍ രോഗിയെ അടിയന്തരമായി ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയുണ്ടായ വാഹനം അപകടത്തിൽപെടുകയായിരുന്നു. പെട്ടെന്ന് ഡ്രൈവറെ കിട്ടാതെ വന്നപ്പോള്‍ ആംബുലന്‍സ് ഓടിച്ച് ആശുപത്രിയിലേക്ക് പോവുന്നതിനിടെയുണ്ടായ അപകടം ലിന്റോയുടെ കാലിന് സ്വാധീനമില്ലാതാക്കി.
അപകടത്തിൽ ഒരു കാലിന് സ്വാധീനം നഷ്ടമായപ്പോഴും സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിൽ പ്രതിബന്ധങ്ങളൊക്കെ തട്ടിയെറിഞ്ഞ് ലിന്റോ മുന്നിൽ തന്നെയുണ്ടായിരുന്നു. ഇതാണ് ലിന്റോ ജോസഫിനെ തിരുവമ്പാടിയില്‍ മത്സരിപ്പിക്കാന്‍ ഇടതുമുന്നണിക്ക് പ്രചോദനമായത്. തിരുവനമ്പാടിയിൽ ജയിച്ചുകയറുക മാത്രമല്ല, ലിന്റോയുടെ സ്ഥാനാർഥിത്വം പാര്‍ട്ടിക്ക് വലിയ നേട്ടമാവുകയും ചെയ്തു.
തിരുവമ്പാടി എംഎല്‍എയും ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറര്‍ കൂടിയായ ലിന്റോ കൂടരഞ്ഞിയിലെ പാലക്കല്‍ ജോസഫിന്റേയും അന്നമ്മയുടേയും മകനാണ്. മുക്കം കച്ചേരി കുടുക്കേങ്ങല്‍ രാജന്റേയും ലതയുടേയും മകളാണ് വധു അനുഷ. മുക്കം കാര്‍ത്തിക വിവാഹ മണ്ഡപത്തില്‍ നടക്കുന്ന സത്കാരത്തില്‍ രാഷ്ട്രീയ സാമൂഹിക രാഷ്ട്രീയ രംഗത്തെ വിവിധ നേതാക്കള്‍ പങ്കെടുക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Thiruvambadi, Wedding