തിരുവനന്തപുരം: വി. കെ.മധുവിനെ സ്ഥാനാർഥി വ്യാമോഹം കീഴ്പ്പെടുത്തിയെന്നും പാർലമെന്ററി വ്യാമോഹത്തിന് അടിമപ്പെട്ടുള്ള നയ വ്യതിയാനം മധുവിന് സംഭവിച്ചെന്നും സിപിഎം. അരുവിക്കരയിൽ പാർട്ടി സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന പരാതി അന്വേഷിച്ച കമ്മിഷന്റെ റിപ്പോർട്ടിലാണ് ജില്ലാ സെക്രട്ടേറിയറ്റ് മുൻ അംഗത്തിനെതിരേയുള്ള ഗുരുതര പരാമർശങ്ങൾ. ഇക്കാര്യത്തിൽ മധുവിന് തിരുത്തൽ ആവശ്യമാണ്. അതിന്റെ ഭാഗമായി മധുവിനെ ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയെന്നും മധുവിനെതിരേയുളള്ള പാർട്ടി നടപടി കീഴ്ഘടകങ്ങളെ അറിയിച്ചുകൊണ്ടുള്ള ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു.
ഇനി മത്സരിക്കാൻ സമയം ലഭിച്ചെന്നു വരില്ല എന്ന മധുവിന്റെ ജില്ലാ സെക്രട്ടേറിയറ്റിലുള്ള വികാര പ്രകടനം അതിന്റെ ലക്ഷണമാണ്. ജില്ലാ സെക്രട്ടേറിയറ്റിലെ മുതിർന്ന അഗമായ മധുവിൽ നിന്ന് പ്രതീക്ഷിക്കാൻ കഴിയാത്ത പ്രവർത്തനമാണുണ്ടായത്. അരുവിക്കര മണ്ഡലത്തിൽ സ്ഥാനാർഥിയാകുക എന്ന ലക്ഷ്യം വച്ച് മധു പ്രവർത്തിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളിൽ ലഭിച്ച അവസരം മധു പാർട്ടി താത്പര്യത്തിനു പകരം തന്റെ വ്യക്തിപരമായ ആഗ്രഹത്തിനു വേണ്ടി ഉപയോഗിച്ചു. നവ മാധ്യമ മേഖലയിൽ ഇത് നന്നായി ഉപയോഗിച്ചു. സ്ഥാനാർഥിത്വം പ്രതീക്ഷിച്ച് മുന്നൊരുക്കങ്ങൾ നടത്തി.
സംസ്ഥാന കമ്മിറ്റി ജി. സ്റ്റീഫനെ സ്ഥാനാർഥിയായി തീരുമാനിച്ചത് മധുവിനെ വലിയ തോതിൽ നിരാശപ്പെടുത്തി. കമ്മിറ്റി തീരുമാനം മധുവിന് ഉൾക്കൊള്ളാനായില്ല. സംസ്ഥാന കമ്മിറ്റി തീരുമാനം റിപ്പോർട്ട് ചെയ്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ എനിക്ക് മണ്ഡലത്തിലേക്ക് പോകാൻ കഴിയുന്നില്ല. എന്നെ എന്തിനാണ് പീഡിപ്പിക്കുന്നത് എന്നാണ് മധു വികാരപരമായി പ്രതികരിച്ചത്. മാത്രമല്ല, തൊട്ടടുത്ത രണ്ടു സെക്രട്ടേറിയറ്റ് യോഗങ്ങളിലും മധു പങ്കെടുത്തില്ല. അരുവിക്കര ചുമതല മാറ്റി നൽകണം എന്ന് ജില്ലാ സെക്രട്ടറിക്ക് കത്തു നൽകുകയും ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റിന്റേയും സംസ്ഥാന നേതൃത്വത്തിന്റേയും ശക്തമായ ഇടപെടലിന്റെ ഭാഗമായാണ് പിന്നീട് പ്രവർത്തനരംഗത്ത് വന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
Also Read-
വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയ ഏരിയകമ്മിറ്റി അംഗത്തെ സിപിഎം തരംതാഴ്ത്തിസ്ഥാനാർഥി പ്രഖ്യാപന ദിവസം നടന്ന റോഡ് ഷോ ഉദ്ഘാടനം ചെയ്യാൻ മധു എത്തിയില്ല. സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന്റെ പൊതുയോഗങ്ങളിൽ നിന്ന് വിട്ടു നിന്നു. എം. വിജയകുമാർ ഉദ്ഘാടനം ചെയ്ത സ്ഥാനാർഥി പര്യടന യോഗത്തിലും പങ്കെടുത്തില്ല. ഇത്രയും പൊതുപരിപാടിയിൽ നിന്ന് ബോധപൂർവം വിട്ടു നിന്നത് പാർട്ടി സഖാക്കൾക്കും പൊതുജനങ്ങൾക്കും ബോധ്യമാകുന്ന തരത്തിലുള്ള നിസഹരകണമായിരുന്നു. പിന്നീടു പ്രവർത്തനങ്ങളാകട്ടേ ഉള്ളിൽ തട്ടിയുള്ളതായിരുന്നില്ല. ചട്ടപ്പടി പ്രവർത്തനമായിരുന്നു. വോട്ട് എണ്ണുന്ന കാര്യത്തിലും പൂർണ നിസഹകരണമാണ് മധു സ്വീകരിച്ചത്.
എം. വിജയകുമാർ മത്സരിച്ച ഉപതെരഞ്ഞെടുപ്പിലും മധുവിന്റെ പ്രവർത്തനത്തെ കുറിച്ച് ആക്ഷേപം ഉണ്ടായിരുന്നെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി. ജയൻ ബാബു, കെ. സി. വിക്രമൻ, സി. അജയകുമാർ എന്നിവരുൾപ്പെട്ട കമ്മിഷനാണ് മധുവിനെതിരേയുള്ള ആരോപണങ്ങൾ അന്വേഷിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ 14 മണ്ഡലങ്ങളിൽ 13ലും ഇടതു മുന്നണി വിജയിച്ചിരുന്നു. കോവളത്തു മാത്രമാണ് യുഡിഎഫ് സ്ഥാനാർഥി ജയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.