തിരുവനന്തപുരം ലോ കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തര്‍ മര്‍ദിച്ചെന്ന ആരോപണവുമായി അധ്യാപിക വി കെ സഞ്ജു. പത്ത് മണിക്കൂറോളം നേരം അധ്യാപകരെ മുറിയില്‍ പൂട്ടിയിട്ടുവെന്നും കഴുത്തിന് പരിക്കേറ്റതായും അസിസ്റ്റന്റ് പ്രൊഫസര്‍ വി കെ സഞ്ജു പറഞ്ഞു.
ഇന്നലെയായിരുന്നു എസ്എഫ്ഐ പ്രതിഷേധം. ലോ കോളജില്‍ കെഎസ്യുവിന്റെ കൊടിമരം നശിപ്പിച്ച സംഭവത്തില്‍ 24 എസ്എഫ്ഐ പ്രവര്‍ത്തകരെ കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു അധ്യാപകരെ പൂട്ടിയിട്ട് എസ്എഫ്ഐ പ്രവർത്തകരുടെ ഉപരോധം.
കെ എസ് യുവിന്റെ കൊടിമരവും തോരണങ്ങളും കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് 24 എസ്എഫ്ഐ പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്തതെന്ന് അധ്യാപിക പറഞ്ഞു. ഇന്നലെത്തെ സമരത്തില്‍ പുറത്തുനിന്നെത്തിയവരും ഉണ്ടായിരുന്നു. താനടക്കം 21 അധ്യാപകരെ പത്ത് മണിക്കൂറോളം നേരം മുറിയില്‍ പൂട്ടിയിടുകയും വൈദ്യുതി ബന്ധം വിച്ഛേദിച്ചതായും അധ്യാപിക പറഞ്ഞു. ശ്വാസംമുട്ടലുണ്ടെന്ന് കുട്ടികളെ അറിയിച്ചിട്ടും പുറത്തേക്ക് ഇറങ്ങാന്‍ അനുവദിച്ചില്ലെന്നും അധ്യാപിക മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ കോളജ് യൂണിയന് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കെ എസ് യു- എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കൊടിമരം നശിപ്പിച്ച സംഭവത്തില്‍ കെ എസ് യു പ്രവര്‍ത്തകര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നും സിസിടിവി ദൃശ്യങ്ങള്‍ തെളിവായി ലഭിച്ചിട്ടുണ്ടെന്നും കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.