തിരുവനന്തപുരം: ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് കൊലപാതക കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ യുവാവ് മരിച്ചു. മാരായമുട്ടം സ്വദേശി രഞ്ജിത്താണ് അപകടത്തിൽ മരിച്ചത്. 2014 ൽ മാരായമുട്ടം ജോസ് എന്നയാളെ വെട്ടി കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് രഞ്ജിത്ത്. ഈ കേസിലെ മുഖ്യപ്രതിയായിരുന്ന കാക്ക അനീഷ് മുമ്പ് കൊല്ലപ്പെട്ടിരുന്നു.
അപകടം നടന്നയുടന്‍ ടിപ്പർ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഇന്നു വൈകുന്നേരം പെരുങ്കടവിള തെള്ളുകുഴിയിൽ വെച്ചായിരുന്നു അപകടം. ഇയാളുടെ പേരിൽ വിവിധ സ്റ്റേഷനുകളായി നിരവധി കേസുകൾ നിലവിലുണ്ട്. രഞ്ജിത്തിന്റെ ബൈക്കിൽ ടിപ്പർ ഇടിച്ചുകയറുകയായിരുന്നു. ബൈക്കിനു പുറമേ, ഒരു കാറിലും ഓംനി വാനിലും ടിപ്പർ ഇടിച്ചു.
Also Read- ഇടുക്കിയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യാപിതാവിനെ യുവാവ് കുത്തിക്കൊന്നു
രഞ്ജിത്തിന്റെ സുഹൃത്തായ ശരത് ആണ് ടിപ്പർ ഓടിച്ചിരുന്നത്. കഴിഞ്ഞദിവസം ശരത്തും രഞ്ജിത്തും തമ്മിൽ പള്ളിയിൽ വച്ചു വാക്കുതർക്കമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചു വരികയാണെന്നും വരും മണിക്കൂറുകളിൽ വ്യക്തമായ മറുപടി നൽകുമെന്നും മാരായമുട്ടം പോലീസ് അറിയിച്ചു.
ഗുണ്ടാനേതാവ് വടകര ജോസ് എന്ന മാരായമുട്ടം ജോസിനെ ബിവറേജസ് ഔട്ട്ലെറ്റിനു മുൻപിൽ വച്ച് വെട്ടിക്കൊന്നതാണ് കേസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Thiruvanathapuram