തിരുവനന്തപുരം നഗരപരിധിയിൽ സ്പോർട്സ് ടർഫുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. പ്രവർത്തനം രാവിലെ 5 മുതല്‍ രാത്രി 10 വരെയായി പരിമിതപ്പെടുത്തി . പ്രത്യേക ലൈസൻസ് നൽകാനും വാര്‍ഷിക ഫീസ് ഈടാക്കാനുമുള്ള ബൈലോയുടെ കരട് മാതൃകയ്ക്ക് കോർപറേഷൻ കൗൺസിൽ യോഗത്തിന്റെ അംഗീകാരം.
നഗരത്തിനുള്ളിൽ സ്പോർട്സ് ടര്‍ഫുകളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് കോര്‍പ്പറേഷന്റെ നീക്കം. ടര്‍ഫുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനൊപ്പം വാര്‍ഷിക ഫീസ് ഈടാക്കാനും ലൈസൻസ് നൽകാനുമാണ് തീരുമാനം. കഴിഞ്ഞ ദിവസം നടന്ന കോർപറേഷൻ കൗൺസിൽ യോഗത്തിലാണ് ബൈലോയുടെ കരട് മാതൃക അംഗീകരിച്ചത്. ടര്‍ഫുകളുടെ പ്രവര്‍ത്തന സമയം രാവിലെ 5 മുതല്‍ രാത്രി 10 വരെ പരിമിതപ്പെടുത്തി.
Also Read- ടേക്ക് ഓഫിനിടെ നിയന്ത്രണം വിട്ടു; തിരുവനന്തപുരം വിമാനത്താവളത്തിൽ പരിശീലന വിമാനം ഇടിച്ചിറക്കി
രാത്രി വൈകിയുള്ള പ്രവർത്തനം പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന വിലയിരുത്തിലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പ്രവർത്തിക്കുന്ന സമയത്തും ഉച്ചത്തിലുള്ള ശബ്ദങ്ങളും മറ്റ് ബുദ്ധിമുട്ടുകളും ഒഴിവാക്കണമെന്ന് ബൈലോ യിൽ പറയുന്നു. 100 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണ്ണമുള്ള ടര്‍ഫുകള്‍ക്ക് വാര്‍ഷിക ലൈസന്‍സ് ഫീസ് 1,000 രൂപയും 200 ചതുരശ്ര മീറ്റര്‍ വരെയുള്ളവയ്ക്ക് 2,000 രൂപയും നൽകണം.
Also Read- വൈസ് ചാൻസലർ സിസ തോമസിന്റെ ഇടപെടലുകൾ സർവ്വകലാശാലയെ തകർക്കാൻ; തുറന്ന യുദ്ധം പ്രഖ്യാപിച്ച് സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ്
300 ചതുരശ്ര മീറ്റര്‍ വരെയുള്ള ടര്‍ഫുകള്‍ക്ക് 3,000 രൂപയും, 500 ചതുരശ്ര മീറ്റര്‍ വരെയുള്ളവയും അതിനു മുകളിലുള്ള ടര്‍ഫുകള്‍ക്ക് 7,500 രൂപയും ഈടാക്കും. നിലവില്‍ ടര്‍ഫുകള്‍ നിയന്ത്രണങ്ങളില്ലാതെയാണ് പ്രവർത്തിക്കുന്നത്. പുതിയ ടർഫ് നിർമ്മിക്കുന്നതിന് വേണ്ടിയുള്ള നിബന്ധനകളെ കുറിച്ചും ബൈലോയിൽ പറയുന്നുണ്ട്. ടൗണ്‍ പ്ലാനിംഗ് സ്‌കീം, മാസ്റ്റര്‍ പ്ലാന്‍, കേരള മുനിസിപ്പല്‍ ബില്‍ഡിംഗ് റൂള്‍സ് എന്നിവ അനുസരിച്ചായിരിക്കും അനുമതി നല്‍കുക. പരിശോധനയിൽ മാനദണ്ഡങ്ങൾ ലംഘിച്ചു എന്ന് കണ്ടെത്തിയാൽ ടർഫിന്റെ ലൈസൻസ് റദ്ദാക്കാനും കോർപ്പറേഷന് കഴിയും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.