കൊച്ചി: നെട്ടൂർ സ്വദേശി
ഫഹദിൻ്റെ കൊലപാതകത്തിൽ യുവതി ഉള്‍പ്പെടെ മൂന്ന് പ്രതികൾ കൂടി പൊലീസ് കസ്റ്റഡിയില്‍. നെട്ടൂര്‍ സ്വദേശിനി നിവ്യ, ഇടുക്കി ആനച്ചാല്‍ സ്വദേശികളായ ജൻസണ്‍, വിഷ്ണു എന്നിവരെയാണ് പനങ്ങാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
കേസില്‍ രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 16 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവ് സംഘങ്ങൾ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കഴിഞ്ഞ ഞായറാഴ്ച ഫഹദ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന്‍റെ ഗൂഡാലോചനയില്‍ പങ്കെടുത്തവരാണ് നിവ്യ ഉള്‍പ്പെടെയുള്ള ഇന്ന് പിടിയിലായവര്‍. കുത്താനുപയോഗിച്ച കത്തിയും, ഒപ്പം കഞ്ചാവുമായി, വടകര സ്വദേശിനിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഞ്ചാവ് വില്‍പ്പന സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമായിരുന്നു കൊലപാതകത്തില്‍ എത്തിയത്. വൈറ്റില മരട് സ്വദേശിയായ 19കാരൻ ഫഹദിനെയാണ് ഗൂഢാലോചന നടത്തി കൊല ചെയ്തത്. വടകര സ്വദേശിയായ 25-കാരി അനില മാത്യുവും മരട് സ്വദേശി അതുല്‍ എ.എസുമാണ് കഴിഞ്ഞ ദിവസം പിടിയിലാവര്‍. ഈ മാസം 12നാണ് ഫഹദ് കൊല്ലപ്പെട്ടത്.
ഏതാനും മാസം മുമ്പ് കഞ്ചാവ് വില്‍പ്പന നടത്തിവന്ന ശ്രുതിയെന്ന പെണ്‍കുട്ടിയെ പനങ്ങാട് പൊലീസ് പിടികൂടിയിരുന്നു. ഇതോടെ ഈ പെണ്‍കുട്ടിയുടെ സംഘവും ഫഹദിന്‍റെ സംഘവും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായി. ഇത് പറഞ്ഞുതീര്‍ക്കാനെന്ന വ്യാജേന ഫഹദിനേയും കൂട്ടരേയും എതിർ സംഘം വിളിച്ചുവരുത്തി. തുടര്‍ന്നായിരുന്നു കൊലപാതകം.
കഴിഞ്ഞ മാസം ശ്രുതിയുടെ ആദ്യഭർത്താവ് നെട്ടൂർ മൂത്തേടത്ത് അഖിൽദാസ് മൂന്നാറിൽ ടൂറിന് പോയ സമയം ഇപ്പോഴത്തെ കാമുകൻ ജാൻസനുമായി ശ്രുതിയെ ചൊല്ലി സംസാരം ഉണ്ടാവുകയും അത് അടിപിടിയിൽ കലാശിക്കുകയും ചെയ്തിരുന്നു.
കഞ്ചാവ് കേസിൽ റിമാന്റിലായിരുന്ന ശ്രുതിയെ ജാമ്യത്തിലിറക്കാൻ കാമുകനായ പ്രവീണും സംഘവും ശ്രമിക്കുന്നതിനിടയിൽ മറ്റൊരു കാമുകനായ ജാൻസനും, കൂട്ടുകാരൻ വിഷ്ണുവും, ജോമോനും ചേർന്ന് ജാമ്യത്തിലിറക്കി ഇവർ ശ്രുതിയുടെ നെട്ടൂരുള്ള വീട്ടിലെത്തി.
ഈ സമയം ഇതിൽ പ്രകോപിതനായ പ്രവീണും സംഘവും അഖിൽദാസും സംഘവും ചേർന്ന് ശ്രുതിയുടെ വീടിന്റെ പരിസരത്തെത്തുകയും റോഡിൽ പാർക്ക് ചെയ്തിരുന്ന ജാൻസന്റെ കാറിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയും കാറിലുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകൾ അപഹരിക്കുകയും ചെയ്തു.
അതിനു ശേഷം എടുത്തു കൊണ്ടുപോയ മൊബൈൽ ഫോണുകൾ തിരികെ ലഭിക്കുന്നതിന് ജാൻസനും ശ്രുതിയുടെ കൂട്ടുകാരും ചേർന്ന് റോഷനെ നിയോഗിച്ചു. ഇവർ നെട്ടൂരിലുള്ള ശ്മശാനത്തിൽ സംഘം ചേർന്ന് എത്തുകയും ചെയ്തു. ലഹരി മരുന്ന് വിനിമയവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.