കൊല്ലം: സിൽവർ ലൈൻ സ്ഥലമേറ്റെടുപ്പിന് കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് മൂന്നംഗ കുടുംബത്തിന്റെ പ്രതിഷേധം. കൊട്ടിയം വഞ്ചിമുക്കിലായിരുന്നു സംഭവം. റിട്ട. കെ എസ് ആർ ടി സി ഉദ്യോഗസ്ഥൻ ജയകുമാറും കുടുംബവും ദേഹത്ത് പെട്രോഴിച്ച് കൈയിൽ ലൈറ്ററുമായിട്ടായിരുന്നു പ്രതിഷേധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് കെ റെയിലിന്റെ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് കല്ലിടൽ നടക്കുന്നുണ്ടായിരുന്നു. ജയകുമാറിന്റെ വീട് പൂർണമായും പോകുന്ന തരത്തിലാണ് കല്ലിട്ടിരിക്കുന്നത്. വായ്പയെടുത്ത് നിർമ്മിച്ച വീടാണെന്നും പെൻഷൻ പോലും മുടങ്ങുന്ന അവസ്ഥയിലാണ് താനെന്നും അദ്ദേഹം അധികൃതരോട് പറഞ്ഞിട്ടും കല്ലിടാൻ ഒരുങ്ങിയപ്പോഴായിരുന്നു ദേഹത്ത് പെട്രോളൊഴിച്ചത്.
Also Read- തിരുവാതിര ആഘോഷം ഇന്ന്; ധനുമാസത്തിലെ തിരുവാതിര നാളിന്റെ പ്രത്യേകത എന്ത്?
സർവേ നടപടികൾ നിറുത്തി വയ്‌ക്കാമെന്ന ഉറപ്പ് പൊലീസും റവന്യു അധികൃതരും നൽകിയ ശേഷമാണ് അദ്ദേഹവും കുടുംബവും പ്രതിഷേധം അവസാനിപ്പിച്ചത്. സംഭവം നടക്കുന്നതിനിടെ പ്രദേശവാസിയായ മറ്റൊരു സ്ത്രീയും ആത്മഹത്യാ ഭീഷണി മുഴക്കി വീടിനുള്ളിൽ കയറി കതകടച്ചു. പോലീസ് ഇടപെട്ടാണ് ഇവരെയും പുറത്തിറക്കിയത്. കല്ലിടൽ നടപടികൾക്കെതിരെ പ്രതിഷേധിച്ച യുഡിഎഫ്, ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റി. അതേസമയം, ജയകുമാറിന്റെ പ്രതിഷേധത്തിന് നാട്ടുകാരും പിന്തുണ അറിയിച്ചു.
ചർച്ചകളൊന്നും നടത്താതെയാണ് ഉദ്യോഗസ്ഥർ കല്ലിട്ടതെന്ന പരാതി പ്രദേശവാസികൾക്കെല്ലാമുണ്ട്. കഴിഞ്ഞ ദിവസം അടച്ചു പൂട്ടിക്കിടന്ന വീടിന്റെ മതിൽ ചാടിക്കടന്ന് റവന്യൂ ഉദ്യോഗസ്ഥർ കല്ലിട്ടതായും ജനങ്ങൾ പറയുന്നു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കത്തിടപാടുകളോ മറ്റു അറിയിപ്പോ ഇല്ലാതെ ഉദ്യോഗസ്ഥർ എത്തുന്നതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: K-Rail, K-Rail project, Kollam