കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന് ഇന്നേക്ക് മൂന്ന് വര്‍ഷം. 59 പേരുടെ ജീവനെടുത്ത നിലമ്പൂര്‍ കവളപ്പാറ ഭൂദാനം മണ്ണിടിച്ചില്‍ ദുരന്തം നാടിനും നാട്ടുകാരിലും തീര്‍ത്ത മുറിവുകള്‍ ഇന്നും ഉണങ്ങിയിട്ടില്ല.
ദുരന്ത രാത്രിയുടെ ഓര്‍മയില്‍
2019 ഓഗസ്റ്റ് 08 . തോരാ മഴയുടെ പകലില്‍ പുഴകളും തോടുകളും എല്ലാം നിറഞ്ഞൊഴുകിയ ദിവസം. രാത്രി 8 മണിയോടെ മുത്തപ്പന് മലയുടെ ഒരു ഭാഗം അടര്‍ന്ന് താഴേക്ക് മിന്നല്‍ വേഗത്തില്‍ കുത്തിയൊലിച്ചു വന്ന് ഒരു ഗ്രാമത്തെ ഇല്ലാതാക്കി. സംഭവിച്ച ദുരന്തത്തിന്റെ വ്യാപ്തി പിറ്റേന്ന് രാവിലെ മാത്രമാണ് എല്ലാവരും അറിഞ്ഞത്. വൈദ്യുതിയും മൊബൈല്‍ നെറ്റ്വര്ക്കും നഷ്ടമായതു കൊണ്ട് ദുരന്തം പുറംലോകം അറിയാന്‍ വൈകി. ഇങ്ങോട്ടുള്ള വഴികള്‍ എല്ലാം മലവെള്ളം മൂടിയതിനാല്‍ പിറ്റേന്ന് ഉച്ചയോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് പോലും ഇവിടേക്ക് എത്താനായത്. കേരളം കണ്ടതില്‍ വച്ചേറ്റവും വലിയ രക്ഷാ പ്രവര്‍ത്തനവും തെരച്ചിലും 19 ദിവസം നീണ്ടു. കണ്ടെടുക്കാന്‍ കഴിഞ്ഞത് പക്ഷേ 48 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ മാത്രം.11 പേര് ഈ മണ്ണിനടിയില്‍ എവിടെയോ ഇപ്പോഴും ഉണ്ട്.
3 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഈ ദിനം കടന്നെത്തുത്തുമ്പോള് സാഹചര്യങ്ങള്‍ ഏറെ മാറി. മുത്തപ്പന് കുന്നിന് പരിസരത്ത് ഉള്ള 143 കുടുംബങ്ങളെ ആണ് പുനരധിവസിപ്പിച്ചത്. സഹായഹസ്തങ്ങള്‍ നീട്ടി മനുഷ്യ സ്നേഹികള്‍ കവളപ്പാറയിലേക്ക് പ്രവഹിച്ചു. പുനരധിവാസം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് ഇത് വലിയ സഹായമായി. 33 വീടുകള്‍ എംഎ യൂസഫലി നിര്‍മിച്ചു നല്കി. കേരള മുസ്ലിം ജാമാഅത്തെ, ഉജാല ഗ്രൂപ്പ്, പീപ്പിള്‍സ് ഫൗണ്ടേഷന്, കോണ്ട്രാക്ടര്മാരുടെ സംഘടന തുടങ്ങി കവളപ്പാറയില്‍ പുനരധിവാസത്തിന് സഹായം ചെയ്തവര്‍ വേറെയും ഉണ്ട്.
പൂര്‍ത്തിയാകാത്ത ആദിവാസി വിഭാഗക്കാരുടെ പുനരധിവാസം
ദുരന്തത്തില്‍ ഏറ്റവും അധികം നഷ്ടം സംഭവിച്ചത് ആദിവാസി വിഭാഗക്കാര്‍ക്ക് ആണ്. ഏറ്റവും അവസാനം പുനരധിവാസം നടപ്പാക്കുന്നതും ഇവര്‍ക്ക് തന്നെ. അതിന് കോടതി ഇടപെടല്‍ വരെ വേണ്ടി വന്നു എന്നത് മറ്റൊരു വിഷമകരമായ അവസ്ഥ. ഇത്രയൊക്കെ ആയിട്ടും 32 ല്‍ 16 പേരുടെ വീടുകളുടെ പണി മാത്രം ആണ് പൂര്‍ത്തിയായിട്ടുള്ളത്.
ആദിവാസികളുടെ പുനരധിവാസം ഏറെ വിവാദങ്ങള്‍ക്ക് വഴി ഒരുക്കിയതാണ്. മലപ്പുറം മുന്‍ കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ മാതൃക ഗ്രാമം പദ്ധതിക്ക് എതിരെ എംഎല്‍എ പിവി അന്‍വര്‍ രംഗത്ത് വന്നു. അതോടെ എല്ലാം നിശ്ചലമായി. സ്ഥലങ്ങള്‍ പലത് പരിഗണിച്ച് ഒഴിവാക്കി. ഒടുവില്‍ ഹൈകോടതി നിശിത വിമര്‍ശനങ്ങള്‍ ഉയര്‍ത്തേണ്ടി വന്നു പ്രശ്നം പരിഹരിക്കാന്‍. വീടുകള്‍ നിര്‍മിക്കാന്‍ ഉള്ള പണം ആദിവാസി വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് നല്കാന് നിശ്ചയിച്ചു. സ്ഥലം വാങ്ങി വീട് വെക്കാന്‍ ഐ ടി ഡി പി അധിക ഫണ്ട് അടക്കം 12 ലക്ഷം രൂപ. നിര്‍മാണം ആദിവാസികള്‍ തന്നെ നടത്തണം.
Also Read-'നിരോധിതഫോണ്‍ ഉപയോഗിച്ച യുഎഇ പൗരനെ വിട്ടയയ്ക്കാന് മുഖ്യമന്ത്രി ഇടപെട്ടു'; സ്വപ്ന സുരേഷ്
വീടുകള്‍ നിര്‍മിക്കുന്നത് മുന്‍പ് ജാഫര്‍ മാലിക് ഏറ്റെടുക്കാന്‍ ഉദ്ദേശിച്ച സ്ഥലത്ത് തന്നെ. പോത്തുകല്ലിലെ സഹകരണ സൊസൈറ്റി നിര്‍മാണ ചുമതല ഏറ്റെടുത്തു. 32 വീടുകളില്‍ 27 വീടുകളുടെ നിര്‍മാണ ചുമതല ആണ് സൊസൈറ്റി ഏറ്റെടുത്തത്. അപ്പോഴാണ് അടുത്ത പ്രതിസന്ധി, വീട് നിര്‍മാണത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച ഫണ്ടില്‍ ഒരു ഭാഗം നേരത്തെ തന്നെ ഗുണഭോക്താക്കള്‍ക്ക് നല്‍കിയിരുന്നു. ഇത് വീട് നിര്‍മാണത്തിന് അനുവദിച്ചതാണെന്ന് അറിയാതെ പലരും ചെലവഴിച്ചു. അതോടെ പലരുടെയും വീടുകളുടെ നിര്‍മാണം പാതി വഴിയിലായി.
ഇന്നിപ്പോള്‍ വീട് പണി തീര്‍ക്കാന്‍ വേണ്ട പണം തികക്കാന്‍ വായ്പ കണ്ടെത്താനുള്ള നെട്ടോട്ടത്തില്‍ ആണിവര്‍. അതേസമയം ആനക്കല്ലിലെ വീടുകളിലേക്ക് മാറിയവരാകട്ടെ വൈദ്യുതിയും വെള്ളവും ലഭിക്കാത്തതിന്റെ പ്രശ്നങ്ങളാണ് നേരിടുന്നത്. എന്നാല്‍ സര്‍ക്കാര്‍ കണക്കില്‍ പുനരധിവാസം പൂര്‍ത്തിയായി എന്ന് എംഎല്‍എ പി വി അന്‍വര്‍. പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ ഫണ്ടുകള്‍ ലഭ്യമാകാന്‍ കാലതാമസം ഉണ്ടെങ്കില്‍ ഇടപെടും. അത്രമാത്രമേ ഇനി ഇക്കാര്യത്തില്‍ ചെയ്യാന്‍ ഉള്ളൂ എന്നും എംഎല്‍എ പറഞ്ഞു.
പുനരധിവാസംവഅല്ല ഇപ്പോഴത്തെ പ്രധാന പ്രശ്നം
59 ജീവനെടുത്ത 34 ഏക്കര്‍ വിസ്തൃതിയില്‍ നിരന്നു കിടക്കുന്നമണ്ണാണ് ഇപ്പോഴത്തെ വലിയ പ്രതിസന്ധി. ഇത് നീക്കാനും കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍ പ്രദേശവാസികള്‍. മുന്‍പ് തെങ്ങും കവുങ്ങും മറ്റ് കൃഷികളും എല്ലാം നിറഞ്ഞു നിന്ന പ്രദേശമാണ് കാട് പിടിച്ച് ഒന്നും ചെയ്യാന്‍ പറ്റാത്ത വിധം ആയിരിക്കുന്നത്. ഭൂമി നിരപ്പാക്കി കൃഷി ചെയ്യാന്‍ യോഗ്യമാക്കി നല്‍കണം എന്ന ഇവരുടെ ആവശ്യത്തോട് പക്ഷേ അധികൃതര്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
ഈ ഭൂമിയില്‍ കൃഷി ചെയ്തു ഉപജീവനം നടത്തിയവരാണ് മാറിയ സാഹചര്യത്തില്‍ വിഷമത്തിലായത്. ഭൂമിയില്‍ കൃഷി ചെയ്യാന്‍ ആകുന്നില്ല. ഇത്തരത്തില്‍ കിടക്കുന്ന നിലം കൊണ്ട് പ്രയോജനവും ഇല്ല. ഒന്നുകില്‍ ഈ നിലം കൃഷി യോഗ്യമാക്കി ഭൂമിയുടെ ഉടമസ്ഥര്‍ക്ക് അളന്നു തിരിച്ചു നല്‍കണം, അല്ലെങ്കില്‍ ഇതെല്ലാം സര്‍ക്കാര്‍ ഏറ്റെടുക്കണം. അവര്‍ പറയുന്നു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kavalappara, Kavalappara tragedy