കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പിൽ (Thrikkakara By-Election) കോൺഗ്രസിൽ സ്ഥാനാർത്ഥിയെ നിർണയിക്കുന്നതിന് തൊട്ടുമുമ്പുവരെയും പാർട്ടിക്കുള്ളിൽ തർക്കം രൂക്ഷമായിരുന്നു. ഉമയെ സ്ഥാനാർത്ഥിയാക്കുവാനുള്ള തീരുമാനം നേരത്തെ തന്നെ കോൺഗ്രസ് എടുത്തിരുന്നു. സാങ്കേതിക നടപടി ക്രമങ്ങൾ മാത്രമാണ് പൂർത്തിയാക്കുവാനുണ്ടായിരുന്നത്. ഇതിനിടയിൽ തീരുമാനത്തോടുള്ള എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ച് ഡൊമിനിക്ക് പ്രസൻ്റേഷൻ രംഗത്ത് വരുകയായിരുന്നു.
ത്യക്കാക്കര കോൺഗ്രസിൻ്റെ ഉറച്ച മണ്ഡലമാണ്. അവിടെ സഹതാപം വിലപ്പോവില്ലെന്നും ഡൊമിനിക്ക് പ്രസൻ്റേഷൻ പറഞ്ഞു. സാമൂഹ്യ, സാമുദായിക ഘടകങ്ങൾ കൂടി പരിഗണിച്ച് സ്ഥാനാർത്ഥിയെ നിശ്ചയിച്ചില്ലെങ്കിൽ തിരിച്ചടിയുണ്ടാകും. രാഷ്ട്രീയമാണ് തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുന്നത്. സഹതാപമല്ല. ഉമ തോമസിന്റെ പേര് പ്രഖ്യാപിച്ചാൽ നിലപാട് അപ്പോൾ പറയാമെന്നും ഡൊമിനിക് പ്രസന്റേഷൻ പറഞ്ഞു.
ഉമയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാൽ തൻ്റെ എതിർപ്പ് പരസ്യമാക്കുമെന്ന സൂചന മുതിർന്ന കോൺഗ്രസ് നേതാവും, യു.ഡി.എഫ് ജില്ലാ ചെയർമാനുമായ ഡൊമിനിക്ക് പ്രസൻ്റേഷൻ നൽകിയത്. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നതയാണ് ഇതിലൂടെ പുറത്ത് വരുന്നത്. തൃക്കാക്കരയിൽ സഹതാപ തരംഗം ഏശില്ലെന്നായിരുന്നു ഡൊമിനിക്ക് പ്രസൻ്റേഷൻ്റെ ഒളിയമ്പ്. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കൂടിയാലോചനകൾ ഉണ്ടായിട്ടില്ലെന്നും ഡൊമിനിക്ക് പ്രസൻ്റേഷൻ നേതൃത്വത്തിന് മുന്നറിയിപ്പ് നൽകി.
Also Read- Thrikkakara By-Election| തൃക്കാക്കരയിൽ ഉമ തോമസ് യുഡിഎഫ് സ്ഥാനാർഥി
സ്ഥാനാർത്ഥിത്വത്തിൽ കണ്ണുവെച്ച് ഗ്രൂപ്പ് നേതാക്കൻമാർ രംഗത്തിറങ്ങുമ്പോൾ സമവായ സ്ഥാനാർത്ഥിയായി ഉമയുടെ പേര് തന്നെ പ്രഖ്യാപിക്കാൻ തന്നെയാണ് കോൺഗ്രസ് തീരുമാനിച്ചിരുന്നത്.
പിടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന തൃക്കാക്കര നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്(Byelection ) തിങ്കളാഴ്ച്ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. മെയ് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മെയ് പതിനൊന്ന് വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം, 12-നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിന്‍വലിക്കാനും സമയം അനുവദിക്കും.
മെയ് 31ന് തിരഞ്ഞെടുപ്പ് നടക്കും. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍ നടക്കുക. കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് തിരഞ്ഞെടുപ്പ് നടക്കണമെന്നായിരുന്നു സംസ്ഥാനത്ത് നിന്നുള്ള ആവശ്യം.യുഡിഎഫിന് വലിയ മേല്‍ക്കൈയുള്ള മണ്ഡലമാണ് തൃക്കാക്കര. തൃക്കാക്കര കൂടാതെ ഒഡീഷയിലേയും ഉത്തരാഖണ്ഡിലേയും ഓരോ സീറ്റുകളിലും ഇതേ ദിവസം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ജൂണ് അഞ്ചോടെ എല്ലാ തെരഞ്ഞെടുപ്പ് നടപടികളും പൂര്‍ത്തിയാക്കണം എന്നാണ് നിര്‍ദേശം.
തൃക്കാക്കരയില്‍ ഇത്തവണ കടുത്ത മത്സരത്തിനാണ് സാധ്യത. എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ഥി ചര്‍ച്ചകളുമായി മുന്നോട്ടു പോവുകയാണ്. അന്തരിച്ച എംഎല്‍എ പിടി തോമസിന്റെ പത്‌നി ഉമാ തോമസിനെ തന്നെ ഇവിടെ മത്സരിപ്പിക്കാനാണ് കെപിസിസി നേതൃത്വം ആഗ്രഹിക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന കാര്യം നേരത്തെ തന്നെ നേതാക്കള്‍ ഉമയേയയും കുടുംബത്തേയും അറിയിച്ചിട്ടുണ്ട്.
ഉപതെരഞ്ഞെടുപ്പിനുള്ള പ്രാരംഭ തയ്യാറെടുപ്പുകള്‍ ബിജെപി ഇതിനോടകം തുടക്കമിട്ടെങ്കിലും ഇതുവരേയും ഒരു സ്ഥാനാര്‍ത്ഥിയിലേക്ക് അവര്‍ എത്തിയിട്ടില്ല. അതേസമയം ഉപതെരഞ്ഞെടുപ്പില്‍ എറണാകുളത്ത് സ്വാധീനമുള്ള ട്വന്റി20 ഇറങ്ങുമോ എന്നതാണ് കാത്തിരിക്കുന്നത്. കൊച്ചി നഗരസഭയിലെ 23 ഡിവിഷനുകളും ഒപ്പം തൃക്കാക്കര നഗരസഭയും അടങ്ങിയതാണ് മണ്ഡലം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Congress, Thrikkakara By-Election