കൊച്ചി: തൃക്കാക്കരയില്‍(Thrikkakara) ഇന്ന് കൊട്ടിക്കലാശം. സ്ഥാനാര്‍ഥികള്‍ രാവിലെ മുതല്‍ റോഡ് ഷോയിലായിരിക്കും. ഒരു മാസത്തോളം നീണ്ട പ്രചാരണ പരിപാടികളാണ് ഇന്ന് അവസാനിക്കുന്ന്ത്. പരസ്യ പ്രചാരണ സമയം തീരും മുമ്പ് വോട്ടര്‍മാരില്‍ ആവേശം നിറയ്ക്കാനുള്ള ഓട്ടത്തിലാണ് മുന്നണികള്‍. ഉപതെരഞ്ഞെടുപ്പില്‍ 19 സ്ഥാനാര്‍ഥികളാണ് പത്രിക സമര്‍പ്പിച്ചിരുന്നത്.
തൃക്കാക്കര എം എല്‍ എയായിരുന്ന പി ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. യു ഡി എഫിന്റെ സിറ്റിംഗ് സീറ്റ് ആണെങ്കില്‍ കൂടി ഈ ഉപതെരഞ്ഞെടുപ്പ് വിജയിച്ചാല്‍ നിയമസഭയില്‍ എല്‍ ഡി എഫിന് നൂറ് സീറ്റുകള്‍ തികയ്ക്കാനാകും. മേയ് 31നാണ് തെരഞ്ഞെടുപ്പ്. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍. തൃക്കാക്കരയില്‍ ഇത്തവണ കടുത്ത മത്സരത്തിനാണ് സാധ്യത.
അതേസമയം ഫോര്‍ട്ട് പോലീസ് ഹാജരാകാന്‍ നല്കിയ നോട്ടീസ് തള്ളി പി സി ജോര്‍ജും നാളെ മണ്ഡലത്തില്‍ എത്തും. എന്‍ഡിഎ സ്ഥാനാര്‍ഥിയ്ക്ക് ഒപ്പം രാവിലെ എട്ടര മുതല്‍ പ്രചാരണത്തിന് ഇറങ്ങും. തന്നെ ജയിലിലേക്ക് അയച്ച മുഖ്യമന്ത്രി പിണറായി വിജയന് നാളെ തൃക്കാക്കരയില്‍ മറുപടി നല്‍കുമെന്ന് പി സി ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് നാളെ ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ് നോട്ടിസ് നല്‍കിയത്. പിസി ജോര്‍ജായിരിക്കും ബിജെപിയുടെ കൊട്ടിക്കലാശത്തിലെ ഹൈലൈറ്റ്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വ്യാജ വീഡിയോ വിവാദം അവസാന ഘട്ടത്തിലും ആളിക്കത്തിക്കാന്‍ തന്നെയാണ് സിപിഎം ശ്രമം. എന്നാല്‍ വിവാദത്തില്‍ അറസ്റ്റിലായ രണ്ട് പേര് സിപിഎമ്മുകാരാണെന്നതും ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയില്‍ കാമറ വെച്ച നേതാക്കളാണ് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതെന്നും കുറ്റപ്പെടുത്തിയായിരുന്നു പ്രതിപക്ഷനേതാവിന്റെ മറുപടി.
കസ്റ്റഡിയിലുള്ള മൂന്ന് പേര്‍ക്ക് കൂടി യുഡിഎഫ് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ചവറയിലും പാലക്കാടും അറസ്റ്റിലായവര്‍ സജീവ സിപിഎം പ്രവര്‍ത്തകരാണെന്ന് പറഞ്ഞ് തിരിച്ചടിക്കുകയാണ് യുഡിഎഫ്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ സി.നാഗരാജുവിന്റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ പഴുതടച്ച സുരക്ഷയൊരുക്കി പോലീസ്. ഉപതിരഞ്ഞെടുപ്പ് സമാധാനപരവും സുരക്ഷിതവുമാക്കുന്നതിന് ആയിരത്തോളം പോലീസുകാരെയാണ് വിന്യസിക്കുന്നത്. കൂടാതെ അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ രംഗത്തിറക്കുന്നതിന് ഒരു കമ്പനി സായുധ പോലീസും ബിഎസ്എഫ്, സിആര്‍പിഎഫ്, സിഐഎസ്എഫ് എന്നിവയുടെ ഓരോ കമ്പനികളും പൂര്‍ണ്ണ സജ്ജരാണ്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.