കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ജനവിധി അംഗീകരിക്കുന്നു. ‘തോൽവിയിൽ കിതയ്ക്കുന്നവരല്ല, കാര്യങ്ങള്‍ വിലയിരുത്തി കുതിക്കുന്നവരാണ് എൽഡിഎഫ് എന്ന് മന്ത്രി റിയാസ് പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ജനവിധി അംഗീകരിക്കുന്നു. 2021 ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടിനേക്കാള്‍ എല്‍ഡിഎഫിന് വോട്ട് വര്‍ദ്ധിച്ചിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചത്. 25016 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഉമാതോമസ് വിജയിച്ചത്. വോട്ടെണ്ണലിന്റെ തുടക്കംമുതല്‍ വ്യക്തമായ ലീഡാണ് അവര്‍ നേടിയിരുന്നത്.
മന്ത്രി മുഹമ്മദ് റിയാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ജനവിധി അംഗീകരിക്കുന്നു.
2021 ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടിനേക്കാള്‍ എല്‍ഡിഎഫിന് വോട്ട് വര്‍ദ്ധിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് മറ്റു കാര്യങ്ങള്‍ എല്ലാം വിശദമായി തന്നെ LDFനേതൃത്വം പരിശോധിക്കും.
തിരഞ്ഞെടുപ്പ് തോല്‍വികളില്‍ കിതയ്ക്കുന്നവരല്ല, കാര്യങ്ങള്‍ വിലയിരുത്തി കുതിക്കുന്നവരാണ് എന്നും എല്‍ഡിഎഫ്.
‘തൃക്കാക്കരയിലേത് സഹതാപതരംഗം’; തോൽവി അപ്രതീക്ഷിതമല്ലെന്ന് എം സ്വരാജ്
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സഹതാപതരംഗമാണ് ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് പറഞ്ഞു. മരിച്ചയാളുടെ ഭാര്യയോ മക്കളോ ഉപതെരഞ്ഞെടുപ്പിൽ നിന്നാൽ തോറ്റ ചരിത്രം സംസ്ഥാനത്ത് ഉണ്ടായിട്ടില്ല. തോൽവി അപ്രതീക്ഷിതമല്ല. കോൺഗ്രസിന് കൂടുതൽ വോട്ട് ലഭിച്ചു എന്നതാണ് യാഥാർത്ഥ്യം. എൽഡിഎഫ് തകർന്നുപോയിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ 2,500 വോട്ട് അധികം ലഭിച്ചു. വോട്ടിംഗ് ശതമാനം കുറഞ്ഞിട്ടും വോട്ട് കൂടി. യുഡിഎഫിനും കൂടുതൽ വോട്ട് കിട്ടിയിട്ടുണ്ട്. മുഖ്യമന്ത്രി മാത്രമല്ല തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് നയിച്ചത്, കൂട്ടായാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുഖ്യമന്ത്രി നേരിട്ട് നയിച്ചു. ഇത് ഒരു ഉപതെരഞ്ഞെടുപ്പ് മാത്രമല്ലേ എന്നും എം.സ്വരാജ് ചോദിച്ചു.
തൃക്കാക്കരയില്‍ എല്‍ഡിഎഫിനെതിരെ ഉണ്ടായ ജനവിധി അംഗീകരിക്കുന്നുവെന്ന് മന്ത്രി പി.രാജീവ്. മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ മുഖ്യസൂത്രധാരന്‍മാരില്‍ പ്രധാനിയായിരുന്നു പി.രാജീവ്. തൃക്കാക്കരയില്‍ എൽഡിഎഫ് വിരുദ്ധ വോട്ടുകളുടെ ഏകോപനം ഉണ്ടായി. ബിജെപി വോട്ടുകൾ മൂന്ന് ശതമാനം കുറഞ്ഞു. എറണാകുളത്ത് മുന്നേറ്റമുണ്ടാക്കാനാകാത്തത് പരിശോധിക്കുമെന്നും രാജീവ് പറഞ്ഞു. കെ.വി.തോമസ് ഉൾപ്പടെയുള്ള ഘടകങ്ങളും പരിശോധിക്കും. ട്വന്റി ട്വന്റി വോട്ടുകൾ മുഴുവൻ യുഡിഎഫിന് പോയോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read- ഉറച്ച നിലപാടുകളും സൗമ്യതയും; പി ടി നടന്ന വഴിയെ ഇനി ഉമ തോമസ്
അതേസമയം എൽഡിഎഫ് വോട്ടിൽ വർധന ഉണ്ടായി എന്നും പി.രാജീവ് പറഞ്ഞു. എൽഡിഎഫും യുഡിഎഫും വോട്ട് വർദ്ധിപ്പിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ 31,000 വോട്ടിന് പിറകിൽ പോയ മണ്ഡലത്തിലാണ് വോട്ട് വർധിപ്പിക്കാനായതെന്നും പി.രാജീവ് പറഞ്ഞു. തൃക്കാക്കര കുറച്ച് കടുപ്പമുള്ള മണ്ഡലമായിരുന്നു. സിൽവർലൈനിനുള്ള തിരിച്ചടിയായി ഉപതെരഞ്ഞെടുപ്പ് ഫലത്തെ കാണാനാകില്ല. ഒരു തെരഞ്ഞെടുപ്പ് കൊണ്ട് എല്ലാം അവസാനിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.