അജ്മാൻ: ചെക്ക് കേസിൽ യുഎഇ-യിൽ അറസ്റ്റിലായ തുഷാർ വെള്ളാപ്പള്ളി നാട്ടിലേക്ക് മടങ്ങാൻ നീക്കം തുടങ്ങി.
ചെക്ക് കേസിലെ ഒത്തുതീർപ്പ് ശ്രമങ്ങൾ അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങാൻ തുഷാർ വെള്ളാപ്പള്ളി ബദൽ നീക്കം നടത്തുന്നത്. സുഹൃത്തായ യുഎഇ പൗരന്റെ പാസ്പോർട്ട് കോടതിയിൽ സമര്‍പ്പിച്ച് സ്വന്തം പാസ്പോർട്ട് തിരിച്ചെടുക്കാനാണ് തുഷാറിൻറെ ശ്രമം.
രണ്ട് കോടി രൂപയും സ്വന്തം പാസ്പോർട്ടും അജ്മാൻ കോടതിയിൽ കെട്ടിവെച്ചാണ് ചെക്ക് കേസിൽ തുഷാർ ജാമ്യം നേടിയിരുന്നത്. വിചാരണ തീരുന്നത് വരെയോ അല്ലെങ്കിൽ കോടതിക്ക് പുറത്തു കേസ് ഒത്തുതീർപ്പാകുന്നത് വരെയോ യുഎഇ വിട്ടു പോകരുത് എന്ന വ്യവസ്ഥയിലാണ് അജ്‌മാൻ കോടതി കഴിഞ്ഞ വ്യാഴാഴ്ച തുഷാറിനു ജാമ്യം അനുവദിച്ചത്
also read: സർക്കാർ ഉദ്യോഗസ്ഥരുടെ ഉച്ചഭക്ഷണ സമയം ഒരുമണിയല്ല; ഉത്തരവിറങ്ങി
ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി തുഷാർ കോടതിയിൽ അപേക്ഷ നൽകും. മാത്രമല്ല 20 കോടി രൂപയ്ക്ക് തുല്യമായ പണം കോടതിയിൽ കെട്ടിവെക്കേണ്ടതുണ്ട്. ഇത് വ്യവസായിയായ എം എ യൂസഫലി തുഷാറിന് നൽകും. കേസിന്റെ നടത്തിപ്പിനായി യുഎഇ പൗരനായ സുഹൃത്തിന് പവർ ഓഫ് അറ്റോർണി നൽകും. അതുകൊണ്ടുതന്നെ വിചാരണാ വേളയിൽ തുഷാർ കോടതിയിൽ ഹാജരാകേണ്ടിവരില്ല.
എന്നാൽ ശിക്ഷ വിധിച്ചാൽ അത് തുഷാർ അനുഭവിക്കേണ്ടിവരും. കോടതിയിലെ നടപടികൾ തുടരുമ്പോൾ തന്നെ പുറത്ത് ഒത്തുതീർപ്പ് നീക്കവും തുഷാർ നടത്തുന്നുണ്ട്. കേസ് പിൻവലിക്കാൻ തുഷാർ വാഗ്ദാനം ചെയ്ത തുക കുറഞ്ഞുപോയി എന്നാണ് പരാതിക്കാരനായ നാസിൽ അബ്ദുള്ളയുടെ നിലപാട്. നാസിൽ കൂടുതൽ പണം ചോദിക്കുന്നു എന്നാണ് തുഷാർ വെള്ളാപ്പള്ളിയുടെ പരാതി. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് അജ്മാൻ പൊലീസ് തുഷാർ വെള്ളാപ്പള്ളിയെ ചെക്ക് കേസിൽ അറസ്റ്റു ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Thushar vellappally, Thushar vellappally arrest, Thushar vellappally case