1. തോരാമഴയും തീരാദുരിതവും; മഴക്കെടുതിയിൽ ഇതുവരെ മരിച്ചത് 57 പേർ
കാണാതായത് 63 പേരെന്ന് സർക്കാർ കണക്കുകൾ
വടക്കൻ ജില്ലകളിൽ നാളെ രാവിലെ വരെ മഴ തുടരും
നിലമ്പൂർ ഭൂദാനത്തും വയനാട് പുത്തുമലയിലും ഉരുൾപൊട്ടി കാണാതായ നൂറോളം പേർക്കായി തെരച്ചിൽ തുടരുന്നു.
എട്ടു ജില്ലകളിലായി എൺപതിടത്ത് ഉരുൾപൊട്ടി.
കഴിഞ്ഞ പ്രളയത്തിലുണ്ടായ നാൽപ്പതിനായിരം കോടിയേക്കാൾ വലിയ നാശനഷ്ടമാണ് ഇത്തവണ ഇതുവരെ ഉണ്ടായത്.
ഓണത്തിനൊരുക്കിയ കാർഷികവിളകൾ ബഹുഭൂരിപക്ഷവും നശിച്ചു.
കാർഷിക മേഖലകളായ വയനാടും സമീപ ജില്ലകളും തകർന്നടിഞ്ഞു.
ദേശീയ ദുരന്ത നിവാരണ സേനയുടെയും സൈന്യത്തിന്റെയും സഹായത്തോടെ രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു.
ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യ സാധനങ്ങൾക്ക് കടുത്ത ക്ഷാമം ഉണ്ട്.
പലയിടത്തും പുതപ്പുകളും മരുന്നുകളും ഇല്ല.
2. ബാണാസുര സാഗർ ഡാം തുറന്നു; പ്രദേശവാസികളെ ഒഴിപ്പിച്ചു
കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്ന ബാണാസുര സാഗർ അണക്കെട്ട് തുറന്നു.
ഒരു ഷട്ടർ 10 സെന്റീമീറ്റർ ഉയരത്തിലാണ് തുറന്നത്.
പ്രദേശവാസികളെ നേരത്തെ മാറ്റിപ്പാർപ്പിച്ചിരുന്നു.
നാലു ഷട്ടറുകളാണ് അണക്കെട്ടിനുള്ളത്.
എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് മൂന്ന് മണിയോടെയാണ് അണക്കെട്ട് തുറന്നത്.
രാവിലെ മുതൽ ഇവിടെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞവർഷം ആവശ്യത്തിന് മുന്നറിയിപ്പ് നൽകാതെ അണക്കെട്ട് തുറന്നത് പ്രളയക്കെടുതി രൂക്ഷമാകാൻ കാരണമായിരുന്നു.
അന്ന് മൂന്ന് ഷട്ടറുകൾ തുറന്നിരുന്നു.
3. സംസ്ഥാനത്താകെ 1318 ക്യാമ്പുകളിലായി കഴിയുന്നത് 1.65 ലക്ഷം പേർ
സംസ്ഥാനത്ത് ആകെ1,318 ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി.
46,400 കുടുംബങ്ങളില്‍പ്പെട്ട 1,65,519 പേർ ഈ ക്യാമ്പുകളിലുണ്ട്.
ദുരന്തനിവാരണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന എമർജൻസി ഓപ്പറേഷൻസ് സെന്ററിലെത്തി വിലയിരുത്തി.
മലപ്പുറം, വയനാട് ജില്ലകളിലെ രക്ഷാപ്രവർത്തനങ്ങൾ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണുവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസും വിശദീകരിച്ചു.
923 മത്‌സ്യത്തൊഴിലാളികളെ രക്ഷാപ്രവർത്തനത്തിനായി തയ്യാറാക്കി.
4311 പേരെ രക്ഷിച്ച് സുരക്ഷിതസ്ഥാനങ്ങളിലെത്തിച്ചു.
കോഴിക്കോട് 54 ബോട്ടുകൾ എത്തിച്ചിട്ടുണ്ട്.
കണ്ണൂർ, കാസർകോട്, ആലപ്പുഴ എന്നിവിടങ്ങളിൽ 50 വീതം ബോട്ടുകൾ തയ്യാറായിട്ടുണ്ട്.
4. ഞായറാഴ്ചയും കനത്ത മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളിൽ റെഡ് അലർട്ട്
വടക്കൻ കേരളത്തിൽ ഞായറാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര (24 മണിക്കൂറിൽ 204 മില്ലീമീറ്ററിൽ കൂടുതൽ മഴ) മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ആഗസ്റ്റ് 12ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും ആഗസ്റ്റ് 13 ന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും, ആഗസ്റ്റ് 14 ന് ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
5. വെള്ളമിറങ്ങി; നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാന സർവീസ് ഞായറാഴ്ച ഉച്ചയ്ക്ക് 12ന് പുനഃരാരംഭിക്കും
ഞായറഴ്ച ഉച്ചയ്ക്ക് 12ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കുമെന്ന് സിയാൽ അധികൃതർ അറിയിച്ചു.
രാജ്യാന്തര, ആഭ്യന്തര യാത്രക്കാർക്ക് രാവിലെ 9ന് ചെക്ക് ഇൻ ചെയ്യാം.
പത്തിലധികം മോട്ടോറുകള്‍ ഉപയോഗിച്ചാണ് വിമാനത്താവളത്തിനുള്ളിലെ വെള്ളം പുറത്തേക്കൊഴുക്കിയത്.
പെരിയാറിന്റെ കൈവഴിയായ ചെങ്ങല്‍ത്തോട്ടില്‍ നിന്ന് റണ്‍വേയിലേക്ക് വെള്ളം കയറിയതിനാലാണ് വിമാനത്താവളം അടയ്‌ക്കേണ്ടി വന്നത്.
ഞായറാഴ്ച വൈകിട്ട് മൂന്നുവരെ അടച്ചിടാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
കനത്ത മഴയില്‍ വിമാനത്താവളത്തിന്റെ മതില്‍ ഇടിഞ്ഞിട്ടുണ്ട്.
കുഴിപ്പള്ളം ഭാഗത്താണ് 100 മീറ്ററോളം ഭാഗം മതില്‍ ഇടിഞ്ഞത്. ഇവിടെ താത്കാലികമായി ഷീറ്റ് സ്ഥാപിച്ചിരിക്കുകയാണ്.
റണ്‍വേ അടച്ചതിനാല്‍ കൊച്ചിയിലേക്കുള്ള ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസുകളെല്ലാം റദ്ദാക്കിയിരുന്നു.
നിത്യേന ആഗമന-പുറപ്പെടല്‍ വിഭാഗങ്ങളിലായി 260 സര്‍വീസുകളാണ് കൊച്ചി വിമാനത്താവളത്തിലുള്ളത്.
6. കോൺഗ്രസ് അധ്യക്ഷൻ: തീരുമാനമായില്ല
കോൺഗ്രസ് അധ്യക്ഷനെ നിശ്ചയിക്കാൻ ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ തീരുമാനമായില്ല.
കശ്മീർ വിഷയമാണ് ചർച്ച ചെയ്തതെന്നും കശ്മീരിൽ ഗുരുതര സാഹചര്യമാണ് നിലവിലുള്ളതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷനെ പിന്നീട് നിശ്ചയിക്കും.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ഇന്ന് ചേർന്ന പ്രവർത്തക സമിതി യോഗത്തിലും രാഹുൽ ആവർത്തിച്ചിരുന്നു.
7. രാഹുൽ ഗാന്ധി ഞായറാഴ്ച കേരളത്തിലെത്തും; കവളപ്പാറ സന്ദർശിക്കും
വയനാട് എംപി രാഹുൽ ഗാന്ധി ഞായറാഴ്ച കേരളത്തിലെത്തും.
വൈകിട്ട് മൂന്ന് മണിയോടെ കോഴിക്കോട് എത്തിച്ചേരും.
ആദ്യം നിലമ്പൂർ സന്ദർശിക്കും.
ഉരുൾപ്പൊട്ടലുണ്ടായ കവളപ്പാറയിലെ സ്ഥിതിഗതികള്‍ അദ്ദേഹം വിലയിരുത്തും.
പിന്നീട് വയനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങളും രാഹുൽ ഗാന്ധി സന്ദർശിക്കും.
8. 'കഴിഞ്ഞ വര്‍ഷം കേന്ദ്രം നല്‍കിയ തുകയിൽ 1400 കോടിയോളം രൂപ സംസ്ഥാനത്തിന്റെ കൈവശമുണ്ട്': വി മുരളീധരന്‍
കഴിഞ്ഞതവണ പ്രളയസഹായമായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 2107 കോടി രൂപയില്‍ 1400 കോടിയോളം സംസ്ഥാന സര്‍ക്കാരിന്റെ കൈവശമുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍.
പ്രളയ ദുരിതം നേരിടാന്‍ സംസ്ഥാനം ആവശ്യപ്പെട്ട എല്ലാ സഹായങ്ങളും കേന്ദ്രം നല്‍കിയിട്ടുണ്ട്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 52.27 കോടി രൂപ അനുവദിച്ചിട്ടുണ്ട്. രണ്ട് ഗഡുവായി അനുവദിക്കുന്ന തുകയില്‍ ആദ്യ ഗഡുവാണ് അനുവദിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ചാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
'കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് കേരളത്തിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്.
ദേശീയ ദുരന്ത നിവാരണ സേനയുടെ 300 ഭടന്മാര്‍ ഉള്‍പ്പെടുന്ന 13 സംഘങ്ങളെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.
വയനാട്, ഇടുക്കി, മലപ്പുറം, പത്തനംതിട്ട, തൃശ്ശൂര്‍, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ദേശീയ ദുരന്ത നിവാരണ സേനയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
9. ട്രെയിന്‍ ഗതാഗതം താറുമാറായി; 35 സര്‍വീസുകള്‍ റദ്ദാക്കി
മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്ത് രണ്ടാം ദിവസവും ട്രെയിന്‍ ഗതാഗതം താറുമാറായി.
35 ട്രെയിന്‍ സര്‍വീസുകാളാണ് പൂര്‍ണമായും റദ്ദാക്കിയത്.
ഷൊര്‍ണ്ണൂര്‍-കോഴിക്കോട് പാതയിലെ പാലങ്ങള്‍ അപകടാവസ്ഥയില്‍ ആയതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തിവച്ചത്.
തിരുവനന്തപുരം -തൃശൂര്‍ പാതയില്‍ സര്‍വീസ് നടത്തുന്നുണ്ട്.
നിലവില്‍ ഇതുവഴിയുള്ള ദീര്‍ഘദൂര ട്രെയിനുകളെല്ലാം റദ്ദാക്കി.
കേരള എക്‌സ്പ്രസ്, കന്യാകുമാരി- ബാംഗ്ലൂര്‍ എക്‌സ്പ്രസ്, കന്യാകുമാരി- മുംബൈ ജയന്തി ജനത എന്നിവ തിരുനെല്‍വേലി വഴി തിരിച്ചുവിട്ടു.
10. പ്രളയക്കെടുതിക്കിടെ അവധിയിൽ പോയി; തിരുവനന്തപുരം ജില്ലാ കളക്ടറുടെ നടപടി വിവാദത്തിൽ
പ്രളയബാധിത പ്രദേശങ്ങളിലെ ദുരിതബാധിതർക്ക് സഹായം എത്തിക്കുന്നതിനടക്കം നേതൃത്വം വഹിക്കേണ്ട തിരുവനന്തപുരം ജില്ലയുടെ കളക്ടർ അവധിയിൽ പോയതോടെ ഈ പ്രവർത്തനങ്ങളും അവതാളത്തിലായി.
ദുരിതബാധിതർക്ക് ഇപ്പോൾ സഹായം വേണ്ടെന്ന വീഡിയോ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ശേഷമാണ് കളക്ടർ കെ ഗോപാലകൃഷ്ണൻ അവധിയിൽ പോയത്.
കഴിഞ്ഞ പ്രളയകാലത്ത് തിരുവനന്തപുരം കേന്ദ്രീകരിച്ചായിരുന്നു പൊതുജനങ്ങളിൽ നിന്ന് സാധന സാമഗ്രികൾ ശേഖരിച്ചത്.
തിരുവനന്തപുരം നഗരസഭയും പ്രസ്ക്ലബ് അടക്കമുള്ള വിവിധ സ്ഥാപനങ്ങളും കളക്ഷൻ സെന്റർ പ്രവർത്തനം തുടങ്ങിയിട്ടും ജില്ലാ കളക്ടർ ഇതിനോടെല്ലാം മുഖംതിരിച്ചതാണ് വിവാദമായിരിക്കുന്നത്.
രണ്ടാം ശനിയാഴ്ച ആയിട്ടും വില്ലേജ് ഓഫീസുകൾ അടക്കം ഇന്ന് പ്രവർത്തിച്ചിരുന്നു.
അവധിയിൽ പോയ ഉദ്യോഗസ്ഥർ തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Evening digest, Heavy rain, News Headlines, Top news today, ഇന്നത്തെ പ്രധാന വാർത്തകൾ, പ്രധാന വാർത്തകൾ