കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച നടത്താനിരുന്ന കട തുറന്നുള്ള സമരം മാറ്റിവെച്ചു. സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീനെ മുഖ്യമന്ത്രി നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റിയത്. വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചു. ലോക്ഡൗണ്‍ അനിശ്ചിതമായി നീണ്ടുപോവുന്നതിലും വ്യാപാരികള്‍ക്ക് സഹായം ലഭിക്കാത്തതിലും പ്രതിഷേധിച്ചാണ് കടതുറന്നിട്ട് സമരം ചെയ്യുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചത്.
എല്ലാ കടകളും തുറന്ന് പ്രവര്‍ത്തിക്കുക എന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്. സര്‍ക്കാര്‍ തീരുമാനം അനുസരിച്ചില്ലെങ്കില്‍ സമരത്തെ നേരിടുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷെ കടകള്‍ തുറക്കുകയെന്ന തീരുമാനവുമായി മുന്നോട്ട് പോവാന്‍ തന്നെ വ്യാപാരികള്‍ തീരുമാനിച്ചതോടെയാണ് അടിയന്തര ചര്‍ച്ച നടന്നത്. പിന്നാലെയാണ് വിഷയത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്.
മുഴുവന്‍ ദിവസവും കടകള്‍ തുറക്കുന്നത് സംബന്ധിച്ച് ഇന്ന് കോഴിക്കോട് ജില്ലാ കലക്ടറുമായി വ്യാപാരികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. പിന്നാലെ നാളെ മുതല്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ചത് പ്രകാരം മാത്രമെ കാര്യങ്ങള്‍ നടക്കുകയുള്ളൂവെന്നും വ്യാപാരികളുടെ ഭാഗത്ത് നിന്നും പ്രകോപനപരമായ നീക്കമുണ്ടായാല്‍ പൊലീസിന്റെ സഹായത്തോടെ നിയമപരമായി നീക്കങ്ങളോട് നേരിടുമെന്നും കളക്ടര്‍ നരസിംഹു തേജ് ലോഹിത് റെഡ്ഢി അറിയിക്കുകയും ചെയ്തു.
Also Read- 'ആശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാൻ നോക്കുന്നോ?' മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി
വ്യാപാരികളുടെ പ്രതിസന്ധി പ്രതിപക്ഷം വലിയ വിഷയമാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി വ്യാപാരികളുമായി ചര്‍ച്ച നടത്തുന്നത്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് തേടി സമരത്തിന് ഇറങ്ങേണ്ടിവരുമെന്ന വ്യാപാരികളുടെ നിലപാടിനോട് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷ നീക്കം. വ്യാപാരികള്‍ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയതിന് പിന്നാലെയാണ് വിഷയം പ്രതിപക്ഷം രാഷ്ട്രീയമായി ഏറ്റെടുക്കുന്നത്. വ്യാപാരികളോട് ഈ രീതിയില്‍ പോകാനാണ് മുഖ്യമന്ത്രിയുടെ തീരുമാനമെങ്കില്‍ യുഡിഎഫ് വ്യാപാരികള്‍ക്കൊപ്പം നില്‍ക്കുമെന്നും പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read- 'സാഹചര്യങ്ങളാണ് നിയന്ത്രണങ്ങള്‍ക്ക് കാരണം'; പ്രതിഷേധിച്ച വ്യാപാരികളോട് മുഖ്യമന്ത്രി
വ്യാപാരികള്‍ക്കെതിരെ മുഖ്യമന്ത്രി വിരട്ടലിന്റെ ഭാഷ സ്വീകരിക്കുന്നത് ശരിയല്ല. പാര്‍ട്ടി സെക്രട്ടറിയുടെ ഭാഷയാണ് മുഖ്യമന്ത്രി ഇന്നലെ ഉപയോഗിച്ചത്. ജനങ്ങളോടും കച്ചവടക്കാരോടും ധിക്കാരം നിറഞ്ഞ വെല്ലുവിളിയാണ് മുഖ്യമന്ത്രി നടത്തിയത് സാമൂഹിക സാമ്പത്തിക യഥാര്‍ത്ഥ്യം മുഖ്യമന്ത്രി മനസ്സിലാക്കണം. കട തുറക്കുന്നതില്‍ സര്‍ക്കാരിനുള്ളിലെ ഉദ്യോഗസ്ഥര്‍ക്ക് രണ്ട് അഭിപ്രായമാണുള്ളത്. മുഖ്യമന്ത്രിയുടെ സമീപനം ഇതാണെങ്കില്‍ വ്യാപാരികളുടെ സമരത്തെ പിന്തുണക്കുമെന്നും വിഡി സതീശന് വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala vyapari vyavasayi samithi, Kozhikode, Lockdown restrictions, Pinarayi vijayan