കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയ്ക്കും പിന്തുണയില്ലെന്ന് വ്യക്തമക്കി ട്വന്റി20-എഎപി സഖ്യം. മനഃസാക്ഷി വോട്ടിനാണ് ജനക്ഷേമ സഖ്യത്തിന്റെ ആഹ്വാനമെന്ന് ട്വന്റി20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്, എഎപി സംസ്ഥാന കണ്‍വീനര്‍ പിസി സിറിയക് എന്നിവരാണ് വാര്‍ത്തസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
ഏത് മുന്നണി വിജയിച്ചാലും കേരളത്തിന്റെ സാമൂഹിക സാമ്പത്തിക നിലയില്‍ ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല എന്നതുകൊണ്ടാണ് ആര്‍ക്കും പിന്തുണ പ്രഖ്യാപിക്കാത്തതെന്ന് സാബു എം ജേക്കബ് വ്യക്തമാക്കി. ജയപരാജയങ്ങള്‍ തീരുമാനിക്കുന്ന നിര്‍ണായക ശക്തിയായി ജനക്ഷേമ സഖ്യം മാറിയെന്ന് അദ്ദേഹം പറഞ്ഞു.
പരമ്പരാഗത രാഷ്ട്രീയ സംവിധാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നവരാണ് തങ്ങള്‍. ജനങ്ങള്‍ കാര്യങ്ങള്‍ ശരിയായി വിലയിരുത്തി വിവേകത്തോടെ വോട്ട് ചെയ്യണമെന്ന് ട്വന്റ20-എഎപി നേതാക്കള്‍ പറഞ്ഞു. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ സാഹചര്യങ്ങള്‍ വിലയിരുത്തി പ്രവര്‍ത്തകര്‍ വോട്ട് ചെയ്യണം. നേതാക്കള്‍ പറയുന്നത് അതേപടി വിശ്വസിച്ച് വോട്ട് ചെയ്യുന്ന രീതി മാറണമെന്നും സാബു ജേക്കബ് നിര്‍ദേശിച്ചു.
ജനക്ഷേമ സഖ്യമായി ട്വന്റി20-എഎപി മുന്നണിയെ പ്രഖ്യാപിച്ചത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ആയിരുന്നു. കൊച്ചി കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പൊതുസമ്മേളനത്തിലാണ് കെജ്രിവാളിന്റെ നിര്‍ണായക പ്രഖ്യാപനം. ജനക്ഷേമവും രാജ്യവികസനവുമാണ് എഎപി - ട്വന്റി20 സഖ്യത്തിന്റെ ലക്ഷ്യമെന്ന് സമ്മേളനത്തില്‍ സംസാരിച്ച സാബു ജേക്കബ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aap, Thrikkakara By-Election, Twenty20