കൊല്ലം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മണ്ണഞ്ചേരി കാർത്തികയിൽ അഖിൽ.കെ.കുറുപ്പാണ് (28) മരിച്ചത്. അഖിലിനൊപ്പമുണ്ടായിരുന്ന ഭാര്യ കാർത്തിക ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് അഖിലും ഭാര്യയും സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുന്നത്. കൊല്ലം ബൈപ്പാസിന് സമീപം വച്ച് എതിരെ വന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.
കൊല്ലത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ് അഖിൽ. ഭാര്യ കാർത്തിക തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസ് വിദ്യാർഥിനിയും. അവധിക്കായി വീട്ടിലെത്തിയ അഖിൽ മണ്ണാഞ്ചേരിയിലെ വീട്ടിൽ നിന്നും ജോലിസ്ഥലത്തേക്ക് മടങ്ങവെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അഖില്‍ ചികിത്സയിൽ തുടരവെ മരണത്തിന് കീഴടങ്ങി. കാലിനും തലയ്ക്കും പരിക്കേറ്റ കാര്‍ത്തികയുടെ അവസ്ഥയും ഗുരുതരമാണ്.
Also Read-മകന്‍റെ 'ജാതകദോഷം' പ്രശ്നങ്ങളുണ്ടാക്കുമെന്ന് ജ്യോത്സൻ; 4 വയസുകാരനെ പിതാവ് തീ കൊളുത്തി കൊന്നു
നീണ്ടനാളത്തെ പ്രണയത്തിനൊടുവിൽ മൂന്ന് മാസം മുമ്പാണ് അഖിലും കാർത്തികയും വിവാഹിതരായത്. പുതുമോടി മായുന്നതിന് മുമ്പ് തന്നെ അപകടത്തിന്‍റെ രൂപത്തിൽ മരണം അഖിലിനെ തേടിയെത്തി. ചികിത്സയിൽ കഴിയുന്ന കാർത്തിക ഭർത്താവിന്‍റെ മരണവിവരം ഇതുവരെ അറിഞ്ഞിട്ടില്ല.
സംസ്ഥാനത്ത് ഇന്നുണ്ടായ മറ്റൊരു അപകടത്തിൽ യുവതി മരിച്ചു. നട്ടാശ്ശേരി പുത്തേട്ട് വൈശാഖ് ഭവനിൽ പ്രകാശന്‍റെ ഭാര്യ നിഷ (43)യാണ് മരിച്ചത്.കോട്ടയത്ത് ടെക്സ്റ്റൈൽ ഷോപ്പ് ജീവനക്കാരിയാണ്. ജോലിക്കായി രാവിലെ 9 മണിയോടെ ഭർത്താവ് പ്രകാശിനൊപ്പം സ്കൂട്ടറിൽ കോട്ടയത്തേക്ക് വരുമ്പോഴാണ് ദാരുണമായ അപകടമുണ്ടായത്.
ടോറസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ മറ്റൊരു വാഹനം എത്തിയപ്പോൾ നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് നിഷ താഴേക്ക് വീണു. പിന്നാലെയെത്തിയ ടോറസിന്‍റെ ചക്രങ്ങൾ ഇവരുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. നിഷയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.