പ്രപഞ്ച രഹസ്യങ്ങളിലേക്കു മനുഷ്യന്റെ ഇന്ദ്രിയങ്ങളെ എത്തിക്കുന്ന ബഹിരാകാശ ടെലിസ്കോപ്പാണ് ജയിംസ് വെബ്. ഈ ഔട്ടർ എർത്ത് (Outer earth) ടെലിസ്ക്കോപ്പ് (Telescope) പകർത്തുന്ന ചിത്രങ്ങളും വിവരങ്ങളും വിശകലനം ചെയ്യാനുള്ള നാസയുടെ സംഘത്തിൽ 2 മലയാളികളും ഉൾപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് സ്വദേശിയായ മനോജ് പുറവങ്കരയും മൂവാറ്റുപുഴയിൽ നിന്നുള്ള ജെസ്സി ജോസുമാണ് സംഘത്തിലുള്ളത്. നക്ഷത്രങ്ങളും ഗ്രഹസംവിധാനങ്ങളും എങ്ങനെ ഉണ്ടാകുന്നു എന്നതിനെക്കുറിച്ചാണ്
ഇവരുൾപ്പെടുന്ന സംഘം പഠനം നടത്തുക.
ജയിംസ് വെബ്ബിൽ നിന്നുള്ള വിവരങ്ങൾ പഠിക്കാൻ സന്നദ്ധരായി നാസയ്ക്ക് ലഭിച്ച രണ്ടായിരത്തോളം അപേക്ഷകരിൽ നിന്നാണ് ഇവരെ തിരഞ്ഞെടുത്തത്. തപാൽ വകുപ്പിൽനിന്നു വിരമിച്ച ടി.പത്മനാഭൻ നമ്പ്യാരുടെയും ടെലിഫോൺസിൽനിന്നു
വിരമിച്ച നളിനി നമ്പ്യാരുടെയും മകനാണു മനോജ് പുറവങ്കര. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ ഗവേഷകനാണ്. 2007 മുതൽ 12 വരെ നാസയുടെ ബഹിരാകാശ ഗവേഷണ പഠനപദ്ധതിയിൽ സഹകരിച്ചിട്ടുണ്ട്. ഡൽഹി സ്വദേശിയും പുണെ നാഷനൽ സെന്റർ ഫോർ റേഡിയോ അസ്ട്രോണമിയിൽ ഗവേഷകയുമായ പ്രീതി ഖർബാണ് ഭാര്യ.
മൂവാറ്റുപുഴ രണ്ടാറ്റിൻകര വെള്ളാങ്കൽ വീട്ടിൽ റിട്ടയേഡ് അധ്യാപകൻ കെ.ജെ.ജോസഫിന്റെയും ചിന്നമ്മ ജോസഫിന്റെയും മകളാണു ജെസ്സി ജോസ്. 5 വർഷത്തോളമായി തിരുപ്പതി ഐസറിൽ ഗവേഷണം നടത്തുന്ന ജെസ്സി നിലവിൽ സ്ഥാപനത്തിൽ അസിസ്റ്റന്റ് പ്രഫസറാണ്. നിർമല കോളജിൽ ബിരുദ പഠന ശേഷം ബെംഗളൂരു ക്രൈസ്റ്റ് കോളജിൽ നിന്നും ഫിസിക്സിൽ ബിരുദാനന്തര ബിരുദം നേടി.
2012 ൽ നൈനിറ്റാളിലെ ആര്യഭട്ട റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു പിഎച്ച്ഡി നേടിയ ശേഷം ചൈനയിലെ ബെയ്ജിങ്ങിൽ നിന്നും അസ്ട്രോണമിയിലും അസ്ട്രോ ഫിസിക്സിലും പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പും കരസ്ഥമാക്കിയിട്ടുണ്ട്. ബെംഗളൂരുവിൽ ഐടി ഉദ്യോഗസ്ഥനായ മൂവാറ്റുപുഴ വാറക്കുളം സ്വദേശി ലിജോ ജോർജ് ആണു ഭർത്താവ്. മകൾ സെറീൻ ജോർജ് ബംഗളൂരുവിൽ വിദ്യാർഥിയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.